നീറ്റ് ക്രമക്കേട്: നാളെ രാജ്യവ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്‌ത്‌ ഇടത് വിദ്യാർത്ഥി സംഘടനകൾ; രാജ്ഭവനിലേക്ക് മാർച്ച്

രാജ്യവ്യാപകമായി നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്‌ത്‌ ഇടത് വിദ്യാർത്ഥി സംഘടനകൾ. എസ്എഫ്ഐ, എഐഎസ്എഫ് സംഘടനകളാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്. നീറ്റ്‌ പരീക്ഷാ ക്രമക്കേട് ഉന്നയിച്ചാണ് വിദ്യാഭ്യാസ ബന്ദ് ആഹ്വാനം ചെയ്തിരിക്കുന്നത്. അതേസമയം നീറ്റ് – നെറ്റ് പരീക്ഷകളിലെ ക്രമക്കേടുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്ന ആവശ്യവും ഇവർ ഉയർത്തിയിട്ടുണ്ട്.

പഠിപ്പ് മുടക്കിന് പിന്നാലെ നാളെ രാജ്ഭവനിലേക്ക് മാർച്ച് നടത്താനും എസ്എഫ്ഐ തീരുമാനിച്ചിട്ടുണ്ട്. സർവ്വകലാശാല പ്രതിനിധികളില്ലാതെ വിസി നിർണ്ണയത്തിനായി സർച്ച് കമ്മിറ്റി ഉണ്ടാക്കിയ ഗവർണ്ണർക്കെതിരെയും എസ്എഫ്ഐ പ്രതിഷേധിക്കും.

നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദത്തിന്റെ ആരംഭം മുതൽ പ്രതിഷേധം ശക്തമാണ്. പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾ പല തവണ പ്രതിഷേധവുമായി രംഗത്തെത്തി. ഇന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികൾ പാര്‍ലമെൻ്റിലേക്ക് മാർച്ച് നടത്തി. നീറ്റ് പരീക്ഷ വീണ്ടും നടത്തുക , നരേന്ദ്ര മോദി സർക്കാർ വിദ്യാർത്ഥികളുമായി ചർച്ച നടത്തുക, നീറ്റ് – നെറ്റ് പരീക്ഷകളുടെ ക്രമക്കേട് പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് സമരം നടത്തിയത്. എൻഎസ്‌യു എഐഎസ്എഫ്, എഐഎസ്എ, സമാജ് വാദി ഛാത്ര് സഭ, എസ്എഫ്ഐ, എംഎസ്എഫ് എന്നീ പ്രതിപക്ഷ വിദ്യാർത്ഥി യൂണിയനുകളുടെ നേതൃത്വത്തിലായിരുന്നു മാർച്ച്.