'ആർഎസ്എസ് പോലെ അന്താരാഷ്ട്ര പ്രശസ്തിയുള്ള സംഘടനയെ വിലക്കിയ അബദ്ധം മനസിലാക്കാൻ കേന്ദ്രം അഞ്ച് പതിറ്റാണ്ടെടുത്തു'; മധ്യപ്രദേശ് ഹൈക്കോടതി

ആർഎസ്എസിൽ പ്രവർത്തിക്കുന്നതിന് സർക്കാർ ഉദ്യോഗസ്ഥർക്കുള്ള വിലക്ക് നീക്കിയ കേന്ദ്രസർക്കാർ നടപടിയെ പിന്തുണച്ച് മധ്യപ്രദേശ് ഹൈക്കോടതി. ആർഎസ്എസ് പോലെ അന്താരാഷ്ട്ര പ്രശസ്തിയുള്ള സംഘടനയിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് പ്രവർത്തിക്കാൻ പറ്റാത്ത സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ അബദ്ധം തിരുത്താൻ കേന്ദ്രസർക്കാർ അഞ്ച് പതിറ്റാണ്ടെടുത്തു എന്നായിരുന്നു കോടതി പരാമർശം.

ആർഎസ്എസിനെ പ്രശംസിക്കുന്ന നിരീക്ഷണങ്ങളും കോടതി നടത്തി. രാജ്യത്തെ പല രീതിയിൽ സേവിക്കണമെന്ന നിരവധി കേന്ദ്രസർക്കാർ ജീവനക്കാരുടെ ആഗ്രഹം ആർഎസ്എസിനെ വിലക്കിയത് മൂലം ഇല്ലാതായി. കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ മാത്രമാണ് അത് നീക്കിയതെന്നും ജസ്റ്റിസുമാരായ എസ്എ ധർമാധികാരി, ഗജേന്ദ്ര സിങ് എന്നിവരുടെ ബെഞ്ച് പറഞ്ഞു.

ഇൻഡോർ സ്വദേശിയായ വിരമിച്ച കേന്ദ്രസർക്കാർ ഉദ്യോഗസ്ഥനായ പുരുഷോത്തം ഗുപ്തയുടെ ഹരജിയാണ് കോടതി പരിഗണിച്ചത്. 2023 സെപ്റ്റംബറിലാണ് ആർഎസ്എസിൽ പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഗുപത കോടതിയെ സമീപിച്ചത്. സർക്കാർ ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നത് വിലക്കുന്ന സംഘടനകളുടെ പട്ടികയിൽനിന്ന് ആർഎസ്എസിനെ ഒഴിവാക്കിയത് ചൂണ്ടിക്കാട്ടി ജൂലൈ 10ന് സർക്കാർ കോടതിയിൽ അഫിഡവിറ്റ് നൽകിയിരുന്നു. ഇത് പരിഗണിച്ച് ഹർജി തീർപ്പാക്കുമ്പോഴാണ് കോടതി ആർഎസ്എസിനെ പ്രശംസിക്കുന്ന നിരീക്ഷണം നടത്തിയത്.

ആർഎസ്എസ് നിരവധി സാമൂഹ്യസേവന പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. രാഷ്ട്രീയ സേവാ ഭാരതി, സരസ്വതി ശിശു മന്ദിരം തുടങ്ങിയവ രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് അതീതമായി പ്രവർത്തിക്കുന്ന സംവിധാനങ്ങളാണ്. സരസ്വതി മന്ദിരങ്ങൾ വഴി ലക്ഷക്കണക്കിന് പാവപ്പെട്ട കുട്ടികൾ പ്രാഥമിക വിദ്യാഭ്യാസം നേടുന്നുണ്ടെന്നും കോടതി പറഞ്ഞു.

ജൂലൈ 9 നാണ് ആർഎസ്എസ് പരിപാടികളില്‍ പങ്കെടുക്കാന്‍ സർക്കാർ ഉദ്യോഗസ്ഥർക്കുള്ള വിലക്ക് നീക്കി കേന്ദ്രം ഉത്തരവിറക്കിയത്. ആര്‍എസ്എസിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വിലക്കികൊണ്ടുള്ള 1966ലെ ഉത്തരവാണ് നീക്കിയത്. അതേസമയം നീക്കത്തെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയും ആര്‍എസ്എസും തമ്മിലുള്ള ബന്ധം വഷളായെന്നും ഈ ഘട്ടത്തിലാണ് കേന്ദ്രത്തിന്റെ പുതിയ നീക്കമെന്നും കോൺഗ്രസ് നേതാവ് ജയറാം രമേശ് ചൂണ്ടികാട്ടി. വാജ്പേയ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് പോലും ഉണ്ടായിരുന്ന നിരോധനമാണ് 58 വര്‍ഷത്തിന് ശേഷം നരേന്ദ്രമോദി നീക്കുന്നതെന്നും ജയറാം രമേശ് വിമർശിച്ചിരുന്നു.