ജിഎസ്ടിയിലെ നികുതി പങ്കുവയ്ക്കല്‍ അനുപാതം പുനഃപരിശോധിക്കണം; സംസ്ഥാനങ്ങള്‍ക്ക് 60 ശതമാനം ഉറപ്പാക്കണം; കേന്ദ്രത്തോട് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍

ജിഎസ്ടിയിലെ കേന്ദ്ര സംസ്ഥാന നികുതി പങ്കുവയ്ക്കല്‍ അനുപാതം പുനഃപരിശോധിക്കണമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. നിലവില്‍ 50:50 എന്നതാണ് അനുപാതം. ഇത് 40:60 ആയി മാറ്റണമെന്ന് അദേഹം ആവശ്യപ്പെട്ടു. ജിഎസ്ടിയുടെ 60 ശതമാനമെങ്കിലും സംസ്ഥാനങ്ങള്‍ക്ക് ഉറപ്പാക്കണമെന്നു ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ധനമന്ത്രി സ. കെ എന്‍ ബാലഗോപാല്‍ ആവശ്യപ്പെട്ടു.

ഐജിഎസ്ടിയില്‍ അനുകൂല തീരുമാനം

ഇ കൊമേഴ്സ് വഴി കച്ചവടം നടക്കുമ്പോള്‍ ഇ കൊമേഴ്സ് ഓപ്പറേറ്റര്‍ ഈടാക്കിയ ജിഎസ്ടിയും വ്യക്തമാക്കി GSTR-8 റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടതുണ്ട്. ഈ GSTR- 8 റിട്ടേണില്‍ നികുതി എത്രയാണ് എന്നതിലുപരിയായി നികുതി ഏതു സംസ്ഥാനത്തേക്കാണ് പോകേണ്ടത് എന്ന വിവരം കൂടി ഉള്‍പ്പെടുത്താന്‍ കഴിഞ്ഞദിവസം ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായതായും ധനമന്ത്രി അറിയിച്ചു. കേളത്തിന് വലിയ പ്രയോജനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന നിര്‍ണായക തീരുമാനമാണിത്.

അന്യസംസ്ഥാനങ്ങളില്‍നിന്ന് ചരക്കുകളും സേവനങ്ങളും അമസോണ്‍, ഫ്‌ലിപ്പ്കാര്‍ട്ട് പോലുള്ള ഈ കൊമേഴ്‌സ് സ്ഥാപനങ്ങളില്‍കൂടി കേരളത്തില്‍ വില്‍ക്കുന്നവര്‍ ഇവിടുത്തെ ഉപഭോക്താക്കളില്‍നിന്ന് ഐജിഎസ്ടി ഈടാക്കുന്നുണ്ട്. എന്നാല്‍, അവര്‍ സമര്‍പ്പിക്കുന്ന റിട്ടേണുകളില്‍ ഉപഭോഗ സംസ്ഥാനം ഏതെന്നത് വ്യക്തമാക്കാത്തതുമൂലം കേരളത്തിന് നികുതി വിഹിതം ലഭ്യമാക്കാത്ത സ്ഥിതിയുണ്ട്. ഇത് പരിഹരിക്കാന്‍ പുതിയ തീരുമാനം സഹായകമാകും

ഇ കൊമേഴ്സ് ഓപ്പറേറ്റര്‍മാര്‍ ഫയല്‍ ചെയ്യുന്ന ജിഎസ്ടിആര്‍- 8 റിട്ടേണുകളില്‍ ചെറിയ മാറ്റം വരുത്തിയാല്‍ ഇത് പരിഹരിക്കാനാകുമെന്ന് കേരളം കൗണ്‍സിലിനെ ബോധ്യപ്പെടുത്തി. കേരളം നടത്തിയ പഠനത്തിലൂടെ കണ്ടെത്തിയ വസ്തുതകള്‍ നിരത്തിയാണ് പ്രശ്ന പരിഹാരം തേടിയത്. അത് കൗണ്‍സില്‍ അംഗീകരിക്കുകയായിരുന്നുവെന്നും ധനമന്ത്രി വ്യക്തമാക്കി.

ഒരുലക്ഷത്തിനുമുകളില്‍ പ്രത്യേക റിപ്പോര്‍ട്ടിങ്

അന്തര്‍സംസ്ഥാന ബിസിനസ് ടു കസ്റ്റമര്‍ കച്ചവടത്തിന് ചില പ്രത്യേക നിയന്ത്രണങ്ങള്‍ ജിഎസ്ടി റിട്ടേണില്‍ നിലവില്‍ ഉണ്ട്. പൊതുവേ ബിസിനസ് ടു കസ്റ്റമര്‍ ഇടപാടുകളുടെ ഓരോ മാസത്തെയും ആകെ തുക റിട്ടേണില്‍ കാണിച്ചാല്‍ മതിയെങ്കിലും രണ്ടര ലക്ഷം രൂപയ്ക്ക് മുകളിലുള്ള അന്തര്‍ സംസ്ഥാന ബിസിനസ് ടു കസ്റ്റമര്‍ ഇടപാടുകള്‍ക്ക് ഓരോ ഇടപാടും പ്രത്യേകമായി കാണിക്കേണ്ട രീതിയായിരുന്നു നിലവില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ജിഎസ്ടി കൗണ്‍സില്‍ ഈ പരിധി താഴ്ത്തി. ഇനിമുതല്‍ ഒരു ലക്ഷത്തിന് മുകളിലുള്ള എല്ലാ ബിസിനസ് ടു കസ്റ്റമര്‍ അന്തര്‍ സംസ്ഥാന ഇടപാടുകളും റിട്ടേണുകളില്‍ പ്രത്യേകമായി കാണിക്കണം എന്ന മാറ്റം വരുത്തി. ഈ പരിധി 50,000 രൂപയായി കുറയ്ക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടിരുന്നത്. അടുത്ത ഘട്ടത്തില്‍ ഇത് പരിഗണിക്കാമെന്ന ധാരണയുമുണ്ടായി.

കേരളത്തില്‍നിന്ന് ലഭിക്കുന്ന എസ്ജിഎസ്ടി(സ്റ്റേറ്റ് ജിഎസ്ടി) ക്യാഷ് വിഹിതത്തിന്റെ വളര്‍ച്ചാനിരക്ക് ശരാശരി പത്തുശതമാനംവരെയാണ്. എന്നാല്‍, ഐജിഎസ്ടി സെറ്റില്‍മെന്റിന്റെ കാര്യം വരുമ്പോള്‍ ഈ വളര്‍ച്ചാ നിരക്ക് മൂന്നു ശതമാനമായി കുറയുന്നു. ജിഎസ്ടി സംവിധാനത്തിന്റെ പ്രശ്നമാണ് ഐജിഎസ്ടിയില്‍ കേരളത്തിന്റെ വിഹിതം കുറയാന്‍ കാരണമെന്ന് കേരളം ഉന്നയിച്ചു. ഐജിഎസ്ടിയിലെ കേന്ദ്ര വരുമാനത്തിലും കുറവു വരുന്നുവെന്ന് കേന്ദ്ര സര്‍ക്കാരും യോഗത്തില്‍ അറിയിച്ചു. ഇതിനുകാരണം ഐജിഎസ്ടി സംവിധാനത്തിലെ പോരായ്മയാണോ എന്നത് പരിശോധിക്കാന്‍ തീരുമാനിച്ചു.

2017 ജൂലൈ ഒന്നുമുതല്‍ ഇതുവരെയുള്ള മുഴുവന്‍ കണക്കുകളും കൃത്യമായി പരിശോധിക്കാനും, വേണ്ട പരിഹാരം നിര്‍ദേശിക്കാനും ജിഎസ്ടി ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ കര്‍ശന നിര്‍ദേശം നല്‍കി. പത്തു ദിവസത്തിനകം സംസ്ഥാന ജിഎസ്ടി ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ച് പ്രശ്നം വീണ്ടും പരിശോധിക്കാനും തീരുമാനിച്ചു. സംവിധാനത്തിലെ പ്രശ്നങ്ങള്‍ കണ്ടെത്തി പരിഹരിച്ചാലേ വരുമാന നഷ്ടം ഇല്ലാതാക്കാനാകൂ.

വ്യാപരികള്‍ക്ക് ആശ്വാസം

ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് വിഷയത്തില്‍ റിട്ടേണുകള്‍ കൃത്യമായ സമയത്ത് നല്‍കാത്തതുമൂലം നോട്ടീസ് ലഭിച്ച വ്യാപാരികള്‍ക്ക് കൃത്യമായ കണക്ക് ലഭ്യമാക്കാന്‍ ഒരു അവസരംകൂടി നല്‍കാന്‍ തീരുമാനിച്ചു. 2021 വരെയുള്ള റിട്ടേണുകളില്‍ ഇന്‍പുട്ട് ക്രഡിറ്റുമായി ബന്ധപ്പെട്ട് നോട്ടീസ് ലഭിച്ച വ്യാപാരികള്‍ക്കാണ് ഈ സൗകര്യം ഒരുങ്ങുക. മനപൂര്‍വമായ നികുതി വെട്ടിപ്പ് ഇല്ലാത്ത നോട്ടീസുകള്‍ക്ക് പലിശയും പിഴയും കൂടാതെ നികുതി ബാധ്യത തീര്‍ക്കുന്നതിനും, അനാവശ്യമായ കുറേ നിയമ നടപടികള്‍ ഒഴിവാക്കുന്നതിനുള്ള തീരുമാനവും കൗണ്‍സിലില്‍ ഉണ്ടായി.

കൊള്ളലാഭം തടയണം

ജിഎസ്ടിയിലെ കൊള്ളലാഭം തടയുന്നതിനുള്ള നടപടികള്‍ ശക്തമാക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. കൊള്ളലാഭ നിയന്ത്രണ സംവിധാനത്തില്‍ 2025 ഏപ്രില്‍ മുതല്‍ പുതിയ പരാതികള്‍ സ്വീകരിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്താനുള്ള നീക്കം പുന:പരിശോധിക്കണം. മുമ്പ് ഒട്ടേറെ ഇനങ്ങളുടെ ജിഎസ്ടി നിരക്കുകള്‍ 28 -ല്‍നിന്ന് 18 ശതമാനമായി കുറച്ചതിന്റെ പ്രയോജനം ഉപഭോക്താക്കള്‍ക്ക് കിട്ടിയില്ലെന്നത് കേരളം ഉദാഹരണ സഹിതം വിവരിച്ചു. നികുതി കുറച്ച 25 ഇനങ്ങള്‍ക്ക് ഉപഭോക്താക്കളില്‍നിന്ന് വാങ്ങുന്ന വിലയെ താരതമ്യപ്പെടുത്തി കേരളം നടത്തിയ പഠനത്തിലെ കണ്ടെത്തലുകളാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ യോഗത്തില്‍ അവതരിപ്പിച്ചത്. ഭാവിയില്‍ ഇത്തരം സാഹചര്യമുണ്ടായാല്‍, പരിശോധിച്ച് ആവശ്യമായ തീരുമാനം എടുക്കാമെന്നും കൗണ്‍സില്‍ ധാരണയായി.

Latest Stories

നിജ്ജറുടെ വധത്തില്‍ ഇന്ത്യയ്ക്കെതിരേ തെളിവുകളില്ല; വിവരം അറിഞ്ഞത് കഴിഞ്ഞ ദിവസം നടത്തിയ അന്വേഷണത്തില്‍; ആരോപണങ്ങളില്‍ മലക്കം മറിഞ്ഞ് കനേഡിയന്‍ പ്രധാനമന്ത്രി

വിവാദങ്ങൾക്ക് അവസാനം; കങ്കണയുടെ 'എമർജൻസി'ക്ക് സെൻസർ സർട്ടിഫിക്കറ്റ്

ദിവ്യശാസനയില്‍ ഒരു ആത്മഹത്യ

'ലൈംഗിക ബന്ധത്തിൽ ഏര്‍പ്പെടുന്നത് കുട്ടി കണ്ടാൽ പോക്‌സോ കുറ്റം'; ഉത്തരവുമായി ഹൈക്കോടതി

'ഞാന്‍ എത്ര കാലമായി മമ്മൂക്കയോട് ഈ കാര്യം പറയുന്നുണ്ട്..., കേള്‍ക്കണ്ടേ'; കേന്ദ്രമന്ത്രിയാകാന്‍ മമ്മൂട്ടിയെ ക്ഷണിച്ച സൂരേഷ് ഗോപി

ബലാത്സംഗ ആരോപണത്തിൽ അകപ്പെട്ട് കിലിയൻ എംബപ്പേ; പിന്തുണയുമായി റയൽ മാഡ്രിഡ് താരങ്ങൾ

അവന്റെ കാര്യത്തിൽ ഒരു റിസ്‌ക്കിനും ഞങ്ങൾ തയാറല്ല, അദ്ദേഹത്തിനും പേടിയുണ്ട്; കടുപ്പമേറിയ തീരുമാനത്തിന് പിന്നിലെ കാരണം പറഞ്ഞ് രോഹിത് ശർമ്മ

'എന്‍ഒസി വൈകിപ്പിച്ചിട്ടില്ല, ഫയൽ തീർപ്പാക്കിയത് ഒൻപത് ദിവസം കൊണ്ട്'; നവീൻ ബാബുവിന് വീഴ്ചയുണ്ടായില്ലെന്ന് കളക്ടറുടെ റിപ്പോർട്ട്

നിയമപരമായി വിവാഹിതയാകാത്ത ഞാന്‍ എങ്ങനെയാണു വിവാഹമോചനം നേടുക?: വിമര്‍ശകരോട് ദിവ്യ പിള്ള

"ലാമിനെ വിലയ്ക്ക് വാങ്ങാനുള്ള പണം അവരുടെ കൈയിൽ ഇല്ല, അത്രയും മൂല്യമുള്ളവനാണ് അദ്ദേഹം"; ബാഴ്‌സ പ്രസിഡൻ്റ് അഭിപ്രായപ്പെടുന്നത് ഇങ്ങനെ