മോഡി കടുത്ത മുസ്ലിം വിരുദ്ധനെന്ന് എഡിറ്റോറിയല്‍; 'ഇന്ത്യ ഏറ്റവും വലിയ ശത്രു': മാലിദ്വീപില്‍ രാഷ്ട്രീയ കൊടുങ്കാറ്റ്

മാലിദ്വീപില്‍ രാഷ്ട്രീയ കൊടുങ്കാറ്റുയര്‍ത്തി പ്രസിഡന്റ് അബ്ദുള്ള യമീന്റെ ഉടമസ്ഥതയിലുള്ള ദിനപത്രം. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി കടുത്ത മുസ്ലിം വിരുദ്ധനാണെന്നും ഇന്ത്യ ഏറ്റവും വലിയ ശത്രുവാണെന്നും എഡിറ്റോറിയലിനെതിരേ  പ്രതിപക്ഷം രംഗത്ത്.  ചൈനയെ പുതിയ സുഹൃത്തായി കാണുന്നുവെന്നും ദിവേഹി ഭാഷയിലെഴുതിയ മുഖപ്രസംഗത്തില്‍ പറയുന്നു.

എഡിറ്റോറിയല്‍ പ്രസിദ്ധീകരിച്ചതോടെ ഇത് പ്രസിഡന്റിന്റെ നിലപാടാണെന്നാ രോപിച്ചാണ് പ്രതിപക്ഷം ഇതിനെതിരേ രംഗത്തു വന്നിരിക്കുന്നത്. പ്രസിഡന്റിന്റെ ഓഫീസില്‍ നിന്നും അനുമതി ലഭിച്ചശേഷമാണ് പത്രത്തിന്റെ എഡിറ്റോറിയല്‍ പ്രസിദ്ധീകരിക്കുന്നതെന്നും മാലിദ്വീപ് പ്രതിപക്ഷം ആരോപിച്ചു.

മാലിദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷമാണ് എഡിറ്റോറിയലിനെതിരേ രംഗത്തു വന്നിരിക്കുന്നത്. പ്രസിഡന്റ് യാമീന്‍ ഭരണകൂടം ഉണ്ടാക്കുന്ന വിപത്തുകള്‍ ഇന്ത്യ സമയത്ത് തിരിച്ചറിയാതെ പോകരുതെന്നും പ്രതിപക്ഷം മുന്നറിയിപ്പ് നല്‍കുന്നു. അതേസമയം,  ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനുള്ള നടപടികള്‍ ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് മുന്‍ വിദേശകാര്യമന്ത്രിയും എംഡിപി നേതാവുമായ അഹമ്മദ് നസീം വ്യക്തമാക്കി.

യാമീന്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഇന്ത്യ ശ്രമിക്കുന്നുവെന്നും പത്രത്തിന്റെ മുഖപ്രസംഗത്തില്‍ പറയുന്നുണ്ട്. കാശ്മീരില്‍ അന്താരാഷ്ട്ര നിയമങ്ങള്‍ ഇന്ത്യ പാലിക്കുന്നില്ലെന്നും ശ്രീലങ്കയിലെ തമിഴ് തീവ്രവാദികള്‍ക്ക് ഇന്ത്യ ആയുധങ്ങള്‍ നല്‍കുന്നുവെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

വിദേശ പര്യടനങ്ങള്‍ ദിനചര്യയുടെ ഭാഗമാക്കിയ പ്രധാനമന്ത്രി ഇതുവരെ സന്ദര്‍ശിക്കാത്ത ഇന്ത്യയുടെ അയല്‍ രാജ്യമാണ് മാലിദ്വീപ്. മോഡിക്കെതിരേയുള്ള എഡിറ്റോറിയലുമായി ബന്ധപ്പെട്ട് ഇന്ത്യ പ്രതികരിച്ചിട്ടില്ല.