ബംഗാളിലെ ഡോക്ടർമാരുടെ സമരം, ഉന്നയിച്ച ആവശ്യങ്ങളിൽ നാലിൽ മൂന്ന് കാര്യങ്ങളും അംഗീകരിച്ചെന്ന പ്രഖ്യാപനവുമായി മമത ബാനർജി

ബംഗാളിൽ യുവ ഡോക്ടർ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തെ തുടർന്ന് സുരക്ഷ ഉറപ്പുവരുത്തുന്നത് ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സമരം തുടരുന്ന ഡോക്ടർമാരുമായി മുഖ്യമന്ത്രി മമതാ ബാനർജി ചർച്ച നടത്തി. ഡോക്ടർമാർ ആവശ്യപ്പെട്ട നാലിൽ മൂന്ന് ആവശ്യങ്ങളും അംഗീകരിക്കുന്നു എന്നും എത്രയും വേഗം യുവ ഡോക്ടരമാർ ജോലിയിൽ പ്രവേശിക്കണം എന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊലീസ് കമ്മീഷണർ വിനീത് കുമാർ ഗോയൽ രാജിവെക്കണം എന്ന വലിയ ആവശ്യം ആദ്യം മുതലേ ഡോക്ടർമാർ പറഞ്ഞിരുന്നു. എന്തായാലും ഇത് അംഗീകരിച്ച മുഖ്യമന്ത്രി ഇന്ന് വൈകുന്നേരം നാലു മണിക്ക് പുതിയ കമ്മീഷണർക്ക് ചുമതല കൈമാറും. ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് ജോലികൾ ചെയ്യുന്ന രണ്ട് ഉദ്യോഗസ്ഥരെയും ഡെപ്യൂട്ടി കമ്മീഷണറെയും മാറ്റണം എന്ന ആവശ്യവും മമത അംഗീകരിച്ചു. വനിതാ ഡോക്ക്ടർമാർക്ക് സുരക്ഷാ ഉറപ്പാക്കാൻ എല്ലാ ക്രമീകരണങ്ങളും നടത്തുമെന്നും മമത ബാനർജി അറിയിച്ചു.

അതേസമയം മുഖ്യമന്ത്രിയുമായുള്ള ചർച്ചകൾ തത്സമയം സംപ്രേഷണം ചെയ്യണമെന്ന ഡോക്ടർമാരുടെ ആവശ്യം സർക്കാർ നിഷേധിച്ചതോടെയാണ് കഴിഞ്ഞ ശനിയാഴ്ച നിശ്ചയിച്ച കൂടിക്കാഴ്ച മുടങ്ങിയത്. വനിതാ ഡോക്ടറുടെ കൊലപാതകത്തിലെ അന്വേഷണം അട്ടിമറിക്കാൻ കൊൽക്കത്ത പൊലീസ് ശ്രമിച്ചെന്ന സിബിഐയുടെ കണ്ടെത്തലിലും പ്രതിഷേധം കനക്കുകയാണ്. മൃതദേഹം സംസ്കരിക്കാൻ തിടുക്കം കാട്ടിയും സംഭവ സമയത്തെ വസ്ത്രങ്ങൾ ശേഖരിക്കുന്നത് വൈകിപ്പിച്ചും പൊലീസ് പ്രതിയെ സംരക്ഷിക്കാൻ ശ്രമിച്ചെന്നാണ് സിബിഐ അന്വേഷണത്തിൽ തെളിഞ്ഞത്. സംഭവത്തിന് പിന്നിൽ വൻ ഗൂഢാലോചന നടന്നെന്നും സിബിഐ പറയുന്നു.