വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്ക് വേണ്ടി മമതാ ബാനർജി പ്രചാരണത്തിനെത്തിയേക്കും; തിയതി പിന്നീട് അറിയിക്കും

വയനാട് ഉപതെര‌ഞ്ഞെടുപ്പിൽ മത്സരിക്കുന്ന പ്രിയങ്ക ഗാന്ധിക്ക് വേണ്ടി പ്രചരണം നടത്താൻ തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാന‌ർജി എത്തിയേക്കുമെന്ന് സൂചന. കോൺഗ്രസിന്റെ മുതിർന്ന നേതാവ് പി ചിദംബരവുമായി കൊൽക്കത്തയിൽ വച്ച് മമത കൂടിക്കാഴ്ച നടത്തി.

ലോക്സഭാ തിരഞ്ഞെടുപ്പിൽ ബംഗാളില്‍ കോണ്‍ഗ്രസ് തൃണമൂലിനെ വിട്ട് സിപിഐഎമ്മിനോടൊപ്പം ചേര്‍ന്ന് മത്സരിച്ചത് ചില അസ്വാരസ്യങ്ങൾക്ക് വഴിവച്ചിരുന്നു. ഈ വിള്ളൽ പരിഹരിക്കുക കൂടിയാണ് കോൺഗ്രസ് ലക്‌ഷ്യം വയ്ക്കുന്നത്. കോൺ​ഗ്രസ് സ്ഥാനാർ ഇറങ്ങുമെന്ന് തന്നെയാണ് പുറത്ത് വരുന്ന വിവരം. അതേസമയം വയനാട്ടിലേക്കെത്തുന്ന തീയതി പിന്നീട് അറിയിക്കും.

കോണ്‍ഗ്രസ് സിപിഐഎമ്മിനോടൊപ്പം ചേര്‍ന്നതില്‍ ഇടഞ്ഞ മമത പശ്ചിമ ബം​ഗാളിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുകയായിരുന്നു. എന്നാൽ ലോക്സഭയിലേക്കുള്ള മികച്ച മുന്നേറ്റത്തിന് പിന്നാലെ മുന്നണിക്കൊപ്പം തന്നെ തുടരുമെന്ന സൂചന മമത നൽകിയിരുന്നു. ഇത് ഉറപ്പിക്കുക കൂടിയാകും ഈ നീക്കത്തിലൂടെ കോണ്‍ഗ്രസ് ലക്ഷ്യം.

വയനാടും റായ് ബറേലിയും ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി വിജയിച്ചതിനെ തുടർന്നാണ് വയനാട് മണ്ഡലത്തിലെ എംപി എന്ന സ്ഥാനം രാജി വച്ചത്. രാഹുലിന് പകരമായി പ്രിയങ്ക മത്സരിക്കാൻ തീരുമാനമായതും ഈ പശ്ചാത്തലത്തിലാണ്. രാജ്യം ഉറ്റുനോക്കിക്കൊണ്ടിരുന്ന പ്രിയങ്കയുടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയ പ്രവേശനമാണ് വയനാട് മണ്ഡലത്തിലൂടെ നടക്കാൻ പോകുന്നത്.