ബംഗാളിലെ ബിജെപി മുന്നേറ്റം തടയാന്‍ അടവുമാറ്റി മമത

ബംഗാളിലെ ഗ്രാമീണ മേഖലകളില്‍ ബിജെപി ശക്തമായ മുന്നേറ്റം നടത്തുന്ന സാഹചര്യത്തില്‍ രാഷ്ട്രീയ തന്ത്രങ്ങള്‍ മാറ്റി പയറ്റി ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി. ന്യൂനപക്ഷങ്ങളോട് അമിത താല്പര്യം കാട്ടുന്നുവെന്ന വിമര്‍ശനത്തിന് മറുപടിയായി താനൊരു സഹിഷ്ണതയുള്ള ഹിന്ദുവാണെന്ന സൂചനകള്‍ നല്‍കുകയാണ് മമത.

ഇതിനു സൂചനയെന്നോണം ഗംഗാസാഗര്‍ സന്ദര്‍ശന വേളയില്‍ കപില്‍ മുനിയുടെ ആശ്രമം സന്ദര്‍ശിച്ച മമത ഒരു മണിക്കൂറോളം മുഖ്യ പുരോഹിതനൊപ്പം ചെലവഴിച്ചു. ഞാന്‍ ഇനിയും ഇവിടേക്ക് വരുമെന്ന് സന്ദര്‍ശനത്തിന് ശേഷം മതത പറഞ്ഞു. ജനുവരി 14ന് നടക്കുന്ന മകര സംക്രാന്തി ദിവസം ലക്ഷക്കണക്കിന് ഭക്തര്‍ ഗംഗയില്‍ സ്നാനം ചെയ്യാന്‍ എത്തുന്ന സ്ഥലമാണിത്.

ന്യൂനപക്ഷത്തിനൊപ്പം നില്‍ക്കുന്നുവെന്ന വിമര്‍ശനങ്ങള്‍ക്കുള്ള മമതയുടെ മറുപടിയാണ് ഈ സന്ദര്‍ശനമെന്നാണ് രാഷ്ട്രീയ വൃത്തങ്ങളുടെ വിലയിരുത്തല്‍. മായാവതിയുടെയോ മുലായം സിങ് യാദവിന്റെയോ നിലപാടുകളില്‍ നിന്ന് മാറിനടന്ന് തന്റേതായ മാര്‍ഗം സ്വീകരിച്ചിരിക്കുകയാണ് ഇവിടെ മമത. ബംഗാളില്‍ എസ്.സി അഡൈ്വസറി കൗണ്‍സിലിന് രൂപം നല്‍കിയ മമത ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിനുള്ള ബോര്‍ഡുകളും രൂപീകരിച്ചിട്ടുണ്ട്.

Read more

ഹിന്ദുത്വ രാഷ്ട്രീയം ഉയര്‍ത്തി മോഡി വോട്ടു പിടിക്കുന്നു എന്ന വിജയ മന്ത്രം മമതയും തിരിച്ചറിഞ്ഞിരിക്കുകയാണ്. മികച്ച സംഘടനാ പ്രവര്‍ത്തനം പോലുമില്ലാതിരുന്ന മണ്ഡലങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപി വോട്ടിങ് ശതമാനത്തില്‍ അത്ഭുതകരമായ വളര്‍ച്ച നേടിയിരുന്നു. ജാതിയും ന്യൂനപക്ഷ വേട്ടുബാങ്കുകളും കൂടിച്ചേര്‍ന്ന ബംഗാളിലെ രാഷ്ട്രീയത്തില്‍ ഒരു മാറ്റമായാണ് ഇതിനെ വിലയിരുത്തിയത്. സബാങ് നിയമസഭാ മണ്ഡലത്തില്‍ 2016ല്‍ 5,610 വോട്ടുകള്‍ മാത്രം ലഭിച്ച ബി.ജെ.പിക്ക് ഉപതിരഞ്ഞെടുപ്പില്‍ അത് 37,476 വോട്ടാക്കി ഉയര്‍ത്താന്‍ സാധിച്ചു.