മോഡിക്കെതിരെ ജാതീയ അധിക്ഷേപം; മണിശങ്കര്‍ അയ്യരെ പുറത്താക്കി; നടപടി രാഹുലിന്റെ വിമര്‍ശനത്തിനു പിന്നാലെ

നരേന്ദ്രമോഡിയെ തരംതാഴ്ന്നവനെന്ന് ആക്ഷേപിച്ചതില്‍ കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരെ പാര്‍ട്ടി പുറത്താക്കി. പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് നേതൃത്വം പുറത്താക്കിയിരിക്കുന്നത്. ജാതീയമായി ആക്ഷേപിച്ചതിനാണ് നടപടി.

മണി ശങ്കര്‍ അയ്യര്‍ മാപ്പുപറയണമെന്ന് പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രിക്കെതിരായ മോശം പരാമര്‍ശത്തില്‍ ട്വിറ്ററിലൂടെയാണ് രാഹുല്‍ തന്റെ അതൃപ്തി അറിയിച്ചിരുന്നത്. മണിശങ്കര്‍ അയ്യരുടെ വിവാദ പരാമര്‍ശത്തിന് ക്ഷമ ചോദിക്കുന്നതായും രാഹുല്‍ പറഞ്ഞിരുന്നു

ബി.ജെ.പിയും പ്രധാനമന്ത്രിയും കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെ വളരെ മോശം ഭാഷ ഉപയോഗിക്കാറുണ്ട്. എന്നാല്‍ കോണ്‍ഗ്രസിന് വ്യത്യസ്തമായ സംസ്‌കാരവും പാരമ്പര്യവുമാണുള്ളത്. മണിശങ്കര്‍ അയ്യര്‍ പ്രധാനമന്ത്രിക്കെതിരെ ഉപയോഗിച്ച ഭാഷ അംഗീകരിക്കാനാകില്ല. അദ്ദേഹം അതില്‍ മാപ്പുപറയുമെന്നാണ് താനും കോണ്‍ഗ്രസ് പാര്‍ട്ടിയും കരുതുന്നത് എന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു.

മോഡി തരംതാഴ്ന്ന, സംസ്‌കാരമില്ലാത്ത വ്യക്തിയാണ്. ഈ സമയത്ത് എന്തിനാണ് അദ്ദേഹം വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുന്നത് എന്നായിരുന്നു മണിശങ്കര്‍ അയ്യരുടെ പ്രസ്താവന. ഗുജറാത്ത് രെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ ആദ്യത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെ പരാമര്‍ശിക്കാതെ ഇന്ത്യയുടെ നിര്‍മിതിക്കായി ഡോ. ബി ആര്‍ അംബേദ്കര്‍ നല്‍കിയ സംഭാവനകളെ കുറിച്ച് മോഡി സംസാരിച്ചതിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അംബേദ്കറിന്റെ പരിശ്രമങ്ങളെ തഴയാനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്നും അത് വിജയിച്ചില്ലെന്നുമുള്ള മോഡിയുടെ പ്രസ്താവനയാണ് മണിശങ്കര്‍ അയ്യരെ ചൊടിപ്പിച്ചത്.

മണിശങ്കര്‍ അയ്യരുടെ ആക്ഷേപത്തിനോട് പ്രതികരിക്കുന്നില്ലെന്ന് നരേന്ദ്രമോഡി പറഞ്ഞിരുന്നു. അത്തരമൊരു മനസ്ഥിതി തങ്ങള്‍ക്കില്ലെന്നും ഗുജറാത്ത് വോട്ടെടുപ്പിലൂടെ കോണ്‍ഗ്രസുകാരോട് അതിന് മറുപടി പറയുമെന്നും സൂറത്തില്‍ നടത്തിയ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പ്രഥകൂട്ടിച്ചേര്‍ത്തു.