മലമുകളിലെ ക്ഷേത്രത്തില്‍ കുടുങ്ങിക്കിടക്കുന്നത് നിരവധി തീര്‍ത്ഥാടകര്‍; ദീപാവലി ആഘോഷങ്ങള്‍ക്കിടെ ചിക്കമംഗളൂരുവില്‍ അപകടം

കര്‍ണാടകയിലെ ചിക്കമംഗളൂരുവിലെ തീര്‍ത്ഥാടന കേന്ദ്രത്തില്‍ ദീപാവലിയെ തുടര്‍ന്നുള്ള അനിയന്ത്രിതമായി തിരക്ക് മൂലം അപകടം. തീര്‍ത്ഥാടനത്തിനെത്തിയവര്‍ ചെളിയില്‍ കാല്‍ വഴുതി വീണതാണ് അപകടത്തിന് കാരണം. മലമുകളിലെ ക്ഷേത്രത്തിലെ തീര്‍ത്ഥാടകരുടെ തിരക്ക് അനിയന്ത്രിതമായിരുന്നു.

ചിക്കമംഗളുരുവിലെ ബിണ്ടിഗ ഗ്രാമത്തിലുള്ള ദേവിരമ്മ മലയിലെ ക്ഷേത്രത്തിലാണ് സംഭവം നടന്നത്. അപകടത്തില്‍ തിക്കിലും തിരക്കിലും പെട്ടും 12 പേര്‍ക്ക് പരിക്കേറ്റു. നിരവധി തീര്‍ത്ഥാടകര്‍ മലമുകളില്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് വിവരം. നരക ചതുര്‍ദശി ദിവസമായ ഇന്ന് മലകയറാനെത്തിയത് നിരവധി തീര്‍ത്ഥാടകരാണ്.

Read more

വനം വകുപ്പിന്റെ കീഴിലുള്ള പ്രദേശത്തെ ക്ഷേത്രത്തിലേക്ക് കയറാന്‍ പാസ്സും അനുമതിയും ആവശ്യമായിരുന്നു. എന്നാല്‍ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി നിയന്ത്രണങ്ങളില്‍ താത്കാലിക ഇളവ് വരുത്തിയിരുന്നു. ഇതോടെയാണ് മലയിലേക്ക് നിരവധി തീര്‍ത്ഥാടകരെത്തിയത്. തിരക്ക് നിയന്ത്രിക്കാന്‍ സ്ഥലത്തേക്ക് കൂടുതല്‍ പൊലീസ് സേനയെ നിയോഗിച്ചിട്ടുണ്ട്. പ്രദേശത്ത് കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.