ഛത്തീസ്‌ഗഡിൽ മാവോയിസ്റ്റ് ആക്രമണം; മലയാളി ഉൾപ്പെടെ രണ്ട് സിആർപിഎഫ് ജവാന്മാർക്ക് വീരമൃത്യു

ഛത്തീസ്‌ഗഡിൽ മാവോയിസ്റ്റ് ആക്രമണം. സുഖ്‌മ ജില്ലയിലെ കുഴിബോംബ് ആക്രമണത്തിൽ മലയാളി ഉൾപ്പെടെ രണ്ട് സിആർപിഎഫ് ജവാന്മാർ വീരമൃത്യു വരിച്ചു. ഷൈലേന്ദ്ര (29), വിഷ്‌ണു ആർ.(35) എന്നിവരാണ് വീരമൃത്യു വരിച്ചത്. ഇവർ ഓടിച്ചിരുന്ന ട്രക്ക് പൊട്ടിത്തെറിയിൽ തകർന്നു. നിരവധി സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട്.

ഛത്തീസ്‌ഗഢിൽ മാവോയിസ്റ്റ് കലാപബാധിത പ്രദേശമായ സുക്മ‌യിലാണ് ആക്രമണം ഉണ്ടായത്. സിആർപിഎഫ് കോബ്ര യൂണിറ്റിലെ രണ്ട് ജവാന്മാരാണ് മരിച്ചത്. വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. സുരക്ഷാസേനയുടെ വാഹനവ്യൂഹം ലക്ഷ്യമിട്ടായിരുന്നു മാവോയിസ്റ്റുകൾ ആക്രമണം നടത്തിയത്.

ട്രക്കിലും ഇരുചക്രവാഹനങ്ങളിലുമായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ മാവോയിസ്റ്റുകൾ സ്ഫോടനം നടത്തുകയായിരുന്നു. കുഴിബോംബ് ആക്രമണത്തിൽ ജീവൻ നഷ്‌ടപ്പെട്ട മലയാളിയായ വിഷ‌ണു വാഹനത്തിൻ്റെ ഡ്രൈവറായിരുന്നു. സ്ഫോടനത്തിന് പിന്നാലെ കൂടുതൽ സേനയെ പ്രദേശത്തേക്ക് അയച്ചിട്ടുണ്ട്.