രാജ്യത്ത് മാവോയിസ്റ്റ് പ്രശ്‌നങ്ങള്‍ നിലവില്‍ നാല് ജില്ലകളില്‍; രണ്ട് വര്‍ഷത്തിനുള്ളില്‍ നക്‌സലിസം ഇല്ലാതാക്കുമെന്ന് അമിത്ഷാ

രാജ്യത്ത് രണ്ട് വര്‍ഷത്തിനുള്ളില്‍ നക്‌സലിസം ഇല്ലാതാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. നക്‌സലിസത്തിനെതിരെ സുരക്ഷസേന ആക്രമണങ്ങള്‍ ശക്തമാക്കിയതായും അമിത്ഷാ പറഞ്ഞു. നക്‌സല്‍ ആക്രമണത്തിന് ഇരയായവരുടെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന.

2026 മാര്‍ച്ച് 31ന് ഉള്ളില്‍ രാജ്യത്ത് നിന്ന് നക്‌സലിസത്തെ തുടച്ച് നീക്കും. നക്‌സല്‍ ആക്രമണങ്ങളും പ്രത്യയശാസ്ത്രവും ഇല്ലാതാക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനം. 2026 മാര്‍ച്ച് 31ന് നക്‌സലിസത്തിന്റെ അവസാന ദിനമാണ്. മാവോയിസ്റ്റ് പ്രശ്‌നങ്ങള്‍ നിലവില്‍ നാല് ജില്ലകളില്‍ മാത്രമാണുള്ളതെന്നും അമിത്ഷാ പറഞ്ഞു.

മാവോയിസ്റ്റുകള്‍ക്കെതിരായ നടപടികളില്‍ രാജ്യത്ത് സുരക്ഷ സേന വലിയ നേട്ടങ്ങളാണ് കൈവരിച്ചിരിക്കുന്നത്. നേപ്പാളിലെ പശുപതിനാഥ് മുതല്‍ ആന്ധ്രയിലെ തിരുപ്പതി വരെ രാജ്യത്തേക്ക് ഒരു ഇടനാഴി സൃഷ്ടിക്കാനായിരുന്നു മാവോയിസ്റ്റ് പദ്ധതി. മോദി സര്‍ക്കാര്‍ മാവോയിസ്റ്റ് പദ്ധതിയെ തകര്‍ത്തെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി കൂട്ടിച്ചേര്‍ത്തു.