മോദി 3.0യില്‍ ഏഴ് വനിത മന്ത്രിമാര്‍; കാബിനറ്റ് റാങ്കോടെ രണ്ടുപേര്‍; നിര്‍മ്മലയ്‌ക്കൊപ്പം അന്നപൂര്‍ണ ദേവിയും

മൂന്നാം നരേന്ദ്ര മോദി സര്‍ക്കാരില്‍ 72 അംഗ മന്ത്രിസഭയാണ് ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത്. ഇതില്‍ ഏഴ് വനിത മന്ത്രിമാരാണ് ഉള്ളത്. കാബിനറ്റ് റാങ്കുള്ള രണ്ടു പേര്‍ ഉള്‍പ്പെടെ ഏഴു വനിതകളാണ് മോദി 3.0യില്‍ അംഗമായിട്ടുള്ളത്. രണ്ടാം മോദി സര്‍ക്കാരില്‍ 76 അംഗ മന്ത്രിസഭയാണ് ഉണ്ടായിരുന്നതെങ്കില്‍ ഇക്കുറി അതില്‍ നാല് എണ്ണം കുറഞ്ഞാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരിക്കുന്നത്. ഇന്നലെ വൈകിട്ട് രാഷ്ട്രപതി ഭവനില്‍ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങില്‍ നിര്‍മല സീതാരാമനും അന്നപൂര്‍ണാ ദേവിയും കാബിനറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റെടുത്തതോടെ മൂന്നാം മോദി സഭയില്‍ രണ്ട് വനിതകള്‍ക്ക് ക്യാബിനെറ്റ് പദവി ലഭ്യമായി. ക്യാബിനെറ്റ് റാങ്കുള്ള രണ്ട് വനിത മന്ത്രിമാരും ബിജെപിയില്‍ നിന്നുള്ളവര്‍ തന്നെയാണ്. 7 വനിത മന്ത്രിമാരില്‍ ആറ് പേരും ബിജെപിക്കാര്‍ തന്നെയാണ് സഖ്യകക്ഷിയായ അപ്‌നാദള്‍ (സോനലാല്‍)ന്റെ അനുപ്രിയ പട്ടേലാണ്. ബിജെപിയില്‍ നിന്നുള്ള രക്ഷ ഖഡ്‌സേ, സാവിത്രി ഠാക്കൂര്‍, ശോഭ കരന്തലജെ, നിമുബെന്‍ ബംബാനിയ എന്നിവരാണ് മറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തവര്‍.

ഇക്കുറി ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാതിരുന്ന മുന്‍ ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ രാജ്യസഭയിലാണ് എംപിയായിയുള്ളത്. രാജ്യസഭാ എംപിയായ സീതാരാമന്‍ മുമ്പ് ധനം, പ്രതിരോധം തുടങ്ങിയ വലിയ വകുപ്പുകള്‍ നയിച്ചിട്ടുണ്ട്. മൂന്ന് മോദി സര്‍ക്കാരിലും അംഗമായ വനിത മന്ത്രിയെന്ന റെക്കോര്‍ഡും സ്വന്തമാക്കിയാണ് നിര്‍മ്മല സീതാരാമന്റെ മന്ത്രിസഭയിലേക്കുള്ള മടങ്ങിവരവ്. തുടര്‍ച്ചയായി മൂന്നാമതും മന്ത്രിയാകുന്ന മോദി സര്‍ക്കാരിലെ വനിതയെന്ന പട്ടം തമിഴ്‌നാട്ടില്‍ നിന്നുള്ള നിര്‍മ്മലയ്ക്ക് മാത്രം സ്വന്തം.

നിര്‍മ്മലാ സീതാരാമന്‍

രണ്ട് തവണ ജാര്‍ഖണ്ഡിലെ കോഡെര്‍മയില്‍ നിന്ന് എംപിയായ അന്നപൂര്‍ണാ ദേവിയെ സംസ്ഥാന ചുമതലയുള്ള മന്ത്രിയില്‍ നിന്ന് ക്യാബിനറ്റ് മന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തുകയാണ് ബിജെപി ചെയ്തത്. രണ്ടാം മോദി സര്‍ക്കാരില്‍ അതായത് സ്ഥാനമൊഴിഞ്ഞ സര്‍ക്കാരില്‍ വിദ്യാഭ്യാസ ജൂനിയര്‍ മന്ത്രിയായിരുന്നു അന്നപൂര്‍ണ ദേവി. ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിയിലൂടെ രാഷ്ട്രീയ രംഗത്ത് വന്ന അന്നപൂര്‍ണ ദേവി കോദര്‍മ്മയില്‍ നിന്ന് ജാര്‍ഖണ്ഡ് നിയമസഭയിലേക്ക് ആര്‍ജെഡി സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച് ജയിച്ചാണ് അധികാര രാഷ്ട്രീയത്തിലേക്ക് കടന്നത്. നിലവില്‍ ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്റുമാരില്‍ ഒരാള്‍ കൂടിയാണ് അന്നപൂര്‍ണ ദേവി.

അന്നപൂര്‍ണാ ദേവി

ബിജെപിയുടെ സഖ്യകക്ഷിയായ അപ്‌നാദള്‍ (സോനേലാല്‍) പ്രസിഡന്റ് കൂടിയായ അനുപ്രീയ സിങ് പട്ടേലാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയ വനിത മന്ത്രിമാരില്‍ മൂന്നാമത്തെയാള്‍. വകുപ്പ് വിഭജനം പൂര്‍ത്തിയാകാത്തതിനാല്‍ ഏത് വകുപ്പായിരിക്കും ഓരോരുത്തര്‍ക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. ആദ്യ നരേന്ദ്ര മോദി സര്‍ക്കാരില്‍ ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രിയായിരുന്നു അനുപ്രിയ പട്ടേല്‍. മോദി 2.0 ല്‍ വാണിജ്യ, വ്യവസായ വകുപ്പുകളുടെ ജൂനിയര്‍ മന്ത്രിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. പാര്‍ട്ടിയുടെ ലോക്സഭാ സീറ്റ് ഈ തിരഞ്ഞെടുപ്പില്‍ രണ്ടില്‍ നിന്ന് ഒന്നായി കുറഞ്ഞതോടെ പകിട്ട് കുറഞ്ഞിട്ടുണ്ട് അനുപ്രിയയുടെ നേട്ടത്തിന്.

അനുപ്രീയ സിങ് പട്ടേല്‍

വനിത മന്ത്രിമാരില്‍ നാലമത്തെ പേര് മുപ്പത്തിയേഴുകാരിയായ രക്ഷ ഖഡ്സെയുടേതാണ്. മഹാരാഷ്ട്രയിലെ മുതിര്‍ന്ന രാഷ്ട്രീയ നേതാവായ ഏക്നാഥ് ഖഡ്സെയുടെ മരുമകളാണ് രക്ഷ. ഉത്തര മഹാരാഷ്ട്രയിലെ റാവറില്‍ നിന്ന് മൂന്ന് തവണ എംപിയായിട്ടുണ്ട് രക്ഷ ഖഡ്സെ. ആദ്യമായാണ് മന്ത്രിസഭയിലേക്ക് എത്തുന്നത്.

രക്ഷ ഖഡ്സെ

ആദ്യമായി മന്ത്രിസ്ഥാനത്തേക്ക് എത്തുന്ന മോദി 3.0യില്‍ ഇടം നേടിയ മറ്റൊരു വനിത സാവിത്രി ഠാക്കൂറാണ്. മധ്യപ്രദേശിലെ എസ്ടി മണ്ഡലമായ ധറില്‍ നിന്ന് രണ്ടാമത്തെ തവണയാണ് സാവിത്രി എംപിയായിരിക്കുന്നത്. 2014 ലെ തിരഞ്ഞെടുപ്പില്‍ അവര്‍ വിജയിച്ചുവെങ്കിലും 2019 ലെ തിരഞ്ഞെടുപ്പില്‍ ബിജെപി സീറ്റ് നല്‍കിയില്ല. 2024-ല്‍ സീറ്റ് കിട്ടിയപ്പോള്‍ 2 ലക്ഷത്തിലധികം വോട്ടുകള്‍ക്ക് സാവിത്രി ശക്തമായി തിരിച്ചുവന്നു. മധ്യപ്രദേശിലെ ഗോത്രവിഭാഗത്തിലെ ബിജെപിയുടെ ശക്തയായ നേതാവാണ് 46കാരിയായ സാവിത്രി ഠാക്കൂര്‍.

സാവിത്രി ഠാക്കൂര്‍

ബിജെപിയുടെ കര്‍ണാടകയിലെ ഫയര്‍ബ്രാന്റ് നേതാവ് ശോഭ കരിന്ത്‌ലെജെയാണ് മന്ത്രിസഭയിലെത്തിയ മറ്റൊരു വനിത. ബിഎസ് യെഡ്യൂരപ്പയുടെ വിശ്വസ്തയായ നേതാവ് വീണ്ടും ഒരിക്കല്‍ കൂടി കേന്ദ്ര മന്ത്രിസഭയുടെ ഭാഗമാവുകയാണ്. രണ്ടാം മോദി സര്‍ക്കാരില്‍ സംസ്ഥാന ചുമതലയുള്ള കേന്ദ്രമന്ത്രിയായിരുന്ന ശോഭയ്ക്ക് വീണ്ടും മന്ത്രിസഭയില്‍ അവസരം നല്‍കിയിരിക്കുകയാണ് മോദി. മുമ്പ് കേന്ദ്ര സര്‍ക്കാരില്‍ ഭക്ഷ്യ സംസ്‌കരണ വ്യവസായങ്ങളുടെയും കൃഷി, കര്‍ഷക ക്ഷേമത്തിന്റെയും വകുപ്പുകളാണ് ശോഭ കരന്ത്‌ലെജെ വഹിച്ചിരുന്നത്.

ശോഭ കരിന്ത്‌ലെജെ

ഗുജറാത്തില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഭാരതീയ ജനതാ പാര്‍ട്ടിയുടെ വിജയിച്ച മൂന്ന് വനിതാ സ്ഥാനാര്‍ത്ഥികളില്‍ ഒരാളാണ് നിമുബെന്‍ ബംഭനിയ. അമ്പത്തിയേഴുകാരിയായ നിമുബെന്‍ ഭംബനിയ ഗുജറാത്തിലെ ഭാവ്നഗറില്‍ നിന്നുള്ള എംപിയാണ്. മുന്‍ അധ്യാപികയായ ഇവര്‍ മുമ്പ് ഭാവ്നഗര്‍ മേയറായി സേവനമനുഷ്ഠിക്കുകയും ബിജെപിയില്‍ സംഘടനാ തലത്തില്‍ വ്യത്യസ്ത പദവികളില്‍ പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. കേന്ദ്രമന്ത്രിസഭയില്‍ സഹമന്ത്രിയായി നിമുബെന്‍ കൂടി എത്തിയതോടെയാണ് മോദി 3.0 യില്‍ 7 വനിത മന്ത്രിമാരുടെ കോളം തികഞ്ഞത്.

നിമുബെന്‍ ബംഭനിയ