ഔറംഗസീബ്, കൗരവ പരാമര്‍ശങ്ങളുമായി രാഹുലിനെതിരെ മോഡി

അലങ്കാരപദങ്ങള്‍ കൊണ്ടുള്ള വാക്‌പോരാണ് ഇപ്പോള്‍ ദേശീയരാഷ്ട്രീയത്തില്‍ അരങ്ങേറുന്നത്. കോണ്‍ഗ്രസ് മറ്റൊരു നേതൃമാറ്റത്തിന് കൂടെ ഒരുങ്ങുന്ന വേളയില്‍, രാഷ്ട്രീയനേതാക്കള്‍ തൊടുത്തുവിടുന്ന കൂരമ്പുകള്‍ എല്ലാം ചെന്നുകൊള്ളുന്നത് വേറെ ആര്‍ക്കുമല്ല, രാഹുല്‍ ഗാന്ധിക്കുനേരെ തന്നെ. കോണ്‍ഗ്രസ് ഉപാധ്യക്ഷനില്‍ നിന്ന് അധ്യക്ഷപദത്തിലേക്ക് പടികയറുന്ന രാഹുല്‍ ഗാന്ധിയെ ഇകഴ്ത്തുകയും പുകഴ്ത്തുകയും ചെയ്യുകയാണ് ഇപ്പോള്‍ ചിലരുടെ പ്രധാന വിനോദം.

അതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോഡിയാണെങ്കില്‍ തൊട്ടുപിറകില്‍ കോണ്‍ഗ്രസിലെ തന്നെ മുതിര്‍ന്ന നേതാവ് മണിശങ്കര്‍ അയ്യറാണ്.

ഗുജറാത്തിലെ പൊതുപരിപാടിക്കിടെയാണ് മോഡി രാഹുല്‍ഗാന്ധിക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിക്കുന്നത്. രാഹുലിന്റെ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള ഉയര്‍ച്ചയെ ഔറംഗസേബിന്റെ വിജയത്തോടാണ് പ്രധാനമന്ത്രി ഉപമിച്ചിരിക്കുന്നത്. ഈ പരാമര്‍ശത്തെ മണിശങ്കര്‍ അയ്യര്‍ ഏറ്റുപിടിച്ചു. ജഹാംഗീറിന്റെ സ്ഥാനം ഷാജഹാന്‍ ഏറ്റെടുത്തപ്പോള്‍ ,തെരഞ്ഞെടുപ്പ് നടന്നതായി കേട്ടിട്ടുണ്ടോ, അതേപോലെ ഔറംഗസേബ് ഷാജഹാന്റെ സ്ഥാനത്തേക്കെത്തിയത് ഏതെങ്കിലും തെരഞ്ഞെടുപ്പിലൂടെയാണോ ” പിന്‍തുടര്‍ച്ചക്കാരന്‍ രാജ്യത്തിന് അവകാശിയാകുന്നത് ചരിത്രത്തില്‍ നാം കണ്ടിട്ടുള്ളതാണ്. എന്നാല്‍ മറ്റൊരു കാര്യമുള്ളത്, ഈ പിന്‍തുടര്‍ച്ചക്കാരെല്ലാം പോരാടുന്നത് അവര്‍ക്കിടയില്‍ തന്നെയാണെന്നതാണ്. പക്ഷെ ജനാധിപത്യത്തില്‍ അങ്ങനെയല്ല, തെരഞ്ഞെടുപ്പുകള്‍ നടക്കും. ഇപ്പോള്‍ ഷെഹ്‌സദിനെ ഞാന്‍ ക്ഷണിക്കുകയാണ് രാഹുലിന് എതിരാളിയാകുവാന്‍- മണി ശങ്കര്‍ അയ്യര്‍ പറയുന്നു.

രാഹുല്‍ ഗാന്ധിയെ അനുകൂലിച്ചുള്ള മണിശങ്കര്‍ അയ്യരുടെ പരാമര്‍ശങ്ങള്‍ മാധ്യമങ്ങള്‍ സംപ്രേക്ഷണം ചെയ്ത നിമിഷങ്ങള്‍ക്കകമാണ് അതിന് തുടര്‍ച്ചയായി നേതാവിനെ ഉദ്ധരിച്ചുകൊണ്ട് മോഡി പ്രതികരിച്ചത്. കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ അവര്‍ പിന്‍തുടര്‍ച്ചാവകാശത്തിലൂടെയാണ് അധികാരത്തിലെത്തുന്നതെന്ന് പറയുമ്പോള്‍, കോണ്‍ഗ്രസിനെ ഒരു പാര്‍ട്ടിയായി കാണാന്‍ കഴിയില്ല, ഒരു കുടുംബം എന്നേ പറയാന്‍ കഴിയൂ എന്നായിരുന്നു മോഡിയുടെ വിമര്‍ശനം.കൂടാതെ കോണ്‍ഗ്രസിനെയും കോണ്‍ഗ്രസിലെ ഔറംഗസേബിനെയും അഭിനന്ദിക്കുന്നുവെന്നും മോഡി പ്രതികരിച്ചു.

കോണ്‍ഗ്രസ് നടത്തുന്നത് വംശവര്‍ദ്ധനയ്ക്കുള്ള രാഷ്ട്രീയമാണെന്ന രൂക്ഷവിമര്‍ശനവുമായി വിമതനേതാവ് ഷെഹ്‌സദ് പൂനാവാലയും രംഗത്തുവന്നതോടെ ആരോപണ പ്രത്യാരോപണങ്ങള്‍ക്കിടയില്‍ നിറം മങ്ങിപ്പോവുകയാണ് നേതൃസ്ഥാനത്തേക്കുള്ള രാഹുലിന്റെ വരവ്. താന്‍ കോണ്‍ഗ്രസ്സില്‍ തന്നെ തുടരും എന്നാല്‍ കൗരവപക്ഷത്തായിരിക്കും താന്‍ നിലയുറപ്പിക്കുക എന്ന വെല്ലുവിളിയാണ് ഷഹ്സദ് രാഹുലിന് നേരെ നടത്തിയിരിക്കുന്നത്.