മോദിയോട് ഹിന്ദു തീര്‍ഥാടകര്‍ക്ക് നല്‍കുന്ന സബ്‌സിഡി അവസാനിപ്പിക്കാന്‍ വെല്ലുവിളിച്ച് ഒവൈസി

ഹജ് സബ്‌സിഡി നിര്‍ത്തലാക്കിയ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനു എതിരെ കടുത്ത പ്രതിഷേധമാണ് വിവിധ കോണുകളില്‍ നിന്നു ഉയരുന്നത്. മോദി സര്‍ക്കാരിന്റെ ഈ തീരുമാനത്തിനു എതിരെ രൂക്ഷ പ്രതികരണവുമായി എഐഎംഐഎം നേതാവ് അസാദ്ദദീന്‍ ഒവൈസി. രാജ്യത്ത് മോദി സര്‍ക്കാര്‍ ഹൈന്ദവ പ്രീണനം നടത്തുകയാണ്. ഇങ്ങനെ ഹൈന്ദവ പ്രീണനം നടത്തുന്ന നടപടി മോദി സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നു ഒവൈസി അഭിപ്രായപ്പെട്ടു.

സര്‍ക്കാര്‍ ഹജ് സബ്‌സിഡി വെട്ടിക്കുറച്ച തീരുമാനത്തെ താന്‍ എതിര്‍ക്കുന്നില്ല. പക്ഷേ കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിക്കുന്ന നടപടി പക്ഷപാതപരമായ നയമാണ്. കുംഭമേളയ്ക്ക് സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്നുണ്ട്. ഹജ് സബ്‌സിഡി നിര്‍ത്തലാക്കിയ സര്‍ക്കാര്‍ എന്തുകൊണ്ടാണ് കുംഭമേളയുടെ സബ്‌സിഡി അവസാനിപ്പിക്കാത്തത്.

ഇതിനു പുറമെ യുപിയിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ 800 കോടി രൂപയാണ് അയോധ്യ,കാശി,മഥുര തീര്‍ഥാടനത്തിനു വേണ്ടി അനുവദിച്ചിരിക്കുന്നത്. വിവാദ ആള്‍ദൈവമായ റാം റഹിം സിങ്ങിന്റെ ദേരാ സച്ചാ സൗദയ്ക്കു ഹരിയാന സര്‍ക്കാര്‍ ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതു അവസാനിപ്പിക്കാന്‍ മോദി നിര്‍ദേശിക്കുമോ എന്നും ഒവൈസി നിര്‍ദേശിച്ചു.