നാഷണൽ ഡിഫന്‍സ് അക്കാദമിയില്‍ മൂന്ന് പെണ്‍കുട്ടികള്‍ക്ക് പീഡനം

നാഷണൽ ഡിഫന്‍സ് അക്കാദമി സന്ദര്‍ശിക്കാനെത്തിയ മൂന്ന് വിദ്യാര്‍ത്ഥിനികള്‍ക്ക് പീഡനം. സംഭവത്തില്‍ അന്വേഷണം നടത്താന്‍ പൂനെ പോലീസ് കമ്മീഷണര്‍ രശ്മി ശുക്‌ള ഡെപ്യൂട്ടി പോലീസ് കമ്മീഷണറെ ചുമതലപ്പെടുത്തി.

കഴിഞ്ഞ മാസം 24ന് സൈനിക സ്‌കൂളില്‍ നിന്ന് അക്കാദമി സന്ദര്‍ശിക്കാനെത്തിയതായിരുന്നു വിദ്യാര്‍ത്ഥികള്‍. അക്കാദമിയുടെ ഹബീബുള്ള ഹാളില്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രദര്‍ശിപ്പിച്ച സിനിമ കാണാനെത്തിയപ്പോഴായിരുന്നു പീഡനം. വിദ്യാര്‍ത്ഥിനികളില്‍ നിന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഓഡിറ്റോറിയത്തിന്റെ ചാര്‍ജുണ്ടായിരുന്ന ഉദ്യോഗസ്ഥനെയും അദ്ദേഹത്തിന്റെ ഭാര്യയെയും മറ്റ് രണ്ട് ജോലിക്കാരെയും സ്‌കൂള്‍ അധ്യാപകരുടെ സാന്നിധ്യത്തിന്‍ പ്രഥമ പരിശോധനയ്ക്ക് വിധേയമാക്കിയെന്ന് അക്കാദമി അറിയിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വിദ്യാര്‍ത്ഥിനികളുടെ മാതാപിതാക്കള്‍ എഫ്‌ഐആര്‍ രേഖപ്പെടുത്താന്‍ മടിക്കുന്നുവെന്നും ശരിയായ രീതിയിലുള്ള അന്വേഷണമാണ് അവര്‍ ആഗ്രഹിക്കുന്നതെന്നും അന്വേഷിച്ച കോടതി വ്യക്തമാക്കി. ലൈംഗികമായി പീഡിപ്പിച്ചിട്ടില്ലാത്തതിനാല്‍ കേസ് പോക്‌സോ നിയമത്തിന് കീഴില്‍ വരില്ലെന്നും കോടതി വ്യക്തമാക്കി.