'എന്റെ രക്തം തിളയ്ക്കുന്നു', ഹൈദരാബാദിലെ മാധ്യമ പ്രവര്‍ത്തകരുടെ അറസ്റ്റില്‍ അപലപിച്ച ബിആര്‍എസിന് നേരെ രേവന്ത് റെഡ്ഡിയുടെ ആക്രോശം

മാധ്യ പ്രവര്‍ത്തകര്‍ എന്ന വ്യാജേനെ ജനപ്രതിനിധികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമെതിരെ ‘ദുഷ്പ്രചാരണങ്ങള്‍’ നടത്തുന്ന ആളുകളെ ‘വിവസ്ത്രരാക്കി പൊതുസ്ഥലത്ത് നടത്തണമെന്ന പരാമര്‍ശവുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. പത്രപ്രവര്‍ത്തകരായി വേഷമിടുന്ന ചിലര്‍ രാഷ്ട്രീയ ഉദ്ദേശത്തോടെ ചിലര്‍ക്ക് വേണ്ടി പ്രചാരവേല ചെയ്യുകയാണെന്നും ദുരുദ്ദേശത്തോടെ പലതരം വീഡിയോ പോസ്റ്റ് ചെയ്യുകയാണെന്നും പറഞ്ഞാണ് ഹൈദരാബാദിലെ മാധ്യമപ്രവര്‍ത്തകരുടെ അറസ്റ്റിനെ കോണ്‍ഗ്രസ് മുഖ്യമന്ത്രി ന്യായീകരിക്കുന്നത്. അത്തരം ഓണ്‍ലൈന്‍ ഉള്ളടക്കങ്ങള്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കണമെന്ന് തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി ആവര്‍ത്തിക്കുകയും ചെയ്്തു.

രേവതി പൊഗദണ്ഡ, തന്‍വി യാദവ് എന്നീ രണ്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഈ ആഴ്ച തങ്ങളുടെ യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത വീഡിയോയുടെ പേരില്‍ അറസ്റ്റിലായതിന് ശേഷമാണ് ഈ തെലങ്കാന മുഖ്യമന്ത്രിയുടെ ഈ പരാമര്‍ശങ്ങള്‍. പ്രതിപക്ഷത്തുള്ള കെസിആറിന്റെ ഭാരത് രാഷ്ട്ര സമിതി തനിക്കെതിരെ വീഡിയോ റെക്കോര്‍ഡ് ചെയ്ത് ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യാന്‍ പണം നല്‍കിയതായും മുഖ്യമന്ത്രി സംഭവത്തില്‍ ആരോപിച്ചു. ഗവര്‍ണറുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയില്‍ സംസാരിക്കവെയാണ് തനിക്കും കുടുംബത്തിനും മറ്റ് ജന പ്രതിനിധികള്‍ക്കുമെതിരായ മോശം പോസ്റ്റുകളില്‍ താന്‍ അസ്വസ്ഥനാണെന്ന് കോണ്‍ഗ്രസ് മുഖ്യമന്ത്രി തുറന്നുപറഞ്ഞത്.

മാധ്യമപ്രവര്‍ത്തകരായി വേഷമിട്ട് പലരും സോഷ്യല്‍ മീഡിയ വഴി വ്യക്തിഹത്യ ചെയ്യുകയാണെന്നും അതിനാല്‍ യഥാര്‍ത്ഥ മാധ്യമ പ്രവര്‍ത്തകരെ അടയാളപ്പെടുത്താന്‍ വഴികള്‍ വേണമെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.

ആരാണ് പത്രപ്രവര്‍ത്തകന്‍ എന്ന് നിര്‍വചിക്കേണ്ട സമയമാണിത്, പത്രപ്രവര്‍ത്തകരായി വേഷമിടുന്നവരുടെ ദുഷ്ട ഓണ്‍ലൈന്‍ പ്രചാരണങ്ങള്‍ തടയാന്‍ ഒരു നിയമം പാസാക്കണം. മാധ്യമ സ്ഥാപനങ്ങള്‍, മാധ്യമ അസോസിയേഷനുകള്‍, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പിആര്‍ വകുപ്പുകള്‍, അംഗീകൃത വാര്‍ത്താ ഏജന്‍സികള്‍ എന്നിവ നിയമാനുസൃത പത്രപ്രവര്‍ത്തകരെ നിര്‍വചിക്കുകയും കൃത്യമായി അടയാളപ്പെടുത്തുകയും ചെയ്താല്‍ അവരെ സ്റ്റേറ്റിന്റെ നടപടികളില്‍ നിന്ന് ഒഴിവാക്കാനാകുകയും ചെയ്യും.

തന്റെ കുടുംബാംഗങ്ങളെക്കുറിച്ച് ‘അപമാനകരവും അധിക്ഷേപകരവുമായ ഉള്ളടക്കം’ പോസ്റ്റ് ചെയ്ത വനിതാ മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതിനെ പ്രതിപക്ഷം അപലപിച്ചതായി പറഞ്ഞുകൊണ്ട് സെഷന്‍ ബഹിഷ്‌കരിച്ച ബിആര്‍എസിനെ രേവന്ത് റെഡ്ഡി കടന്നാക്രമിച്ചു.

ഈ ഓണ്‍ലൈന്‍ ദുരുപയോഗം ഇനി സഹിക്കാന്‍ കഴിയില്ലെന്നും സ്ത്രീകള്‍ക്കെതിരെ അവര്‍ ഉപയോഗിക്കുന്ന ഭാഷയില്‍ തന്റെ രക്തം തിളയ്ക്കുന്നുവെന്നും രേവന്ത് റെഡ്ഡി പറഞ്ഞു. അത്തരം ഉള്ളടക്കം പോസ്റ്റ് ചെയ്യുന്നവരെ വിവസ്ത്രരാക്കി പൊതുസ്ഥലത്ത് നടത്തുകയാണ് വേണ്ടതെന്നും ഒരു സ്ത്രീയെയും അപമാനിക്കാന്‍ അവര്‍ക്ക് അവകാശമില്ലെന്നും കോണ്‍ഗ്രസ് മുഖ്യമന്ത്രി പറഞ്ഞു.

ബിആര്‍എസ് നേതാക്കള്‍ തങ്ങളുടെ വനിത കുടുംബാംഗങ്ങളെ ഇത്തരം മോശം ഭാഷ ഉപയോഗിച്ച് അധിക്ഷേപിച്ചാല്‍ സഹിക്കുമോ എന്നും രേവന്ത് റെഡ്ഡി ചോദിച്ചു. അറസ്റ്റ് ചെയ്യപ്പെട്ട മാധ്യപ്രവര്‍ത്തകരെന്ന വേഷം കെട്ടിയ സ്ത്രീകള്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷ ഞെട്ടിപ്പിക്കുന്നതാണെന്നും അത്തരം ഭാഷ ഉപയോഗിക്കുന്നത് തെലങ്കാനയുടെ സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്നും രേവന്ത് റെഡ്ഡി പറഞ്ഞു. ഇക്കാലത്ത് ആരെങ്കിലും ഒരു യൂട്യൂബ് ചാനല്‍ ആരംഭിച്ച് അവര്‍ക്ക് ഇഷ്ടമുള്ളതെന്തും പറയുകയും പോസ്റ്റ് ചെയ്യുകയും ചെയ്യുകയാണെന്ന വിമര്‍ശനവും കോണ്‍ഗ്രസ് നേതാവിനുണ്ട്. രാഷ്ട്രീയ നേതാക്കളെ വിമര്‍ശിക്കുന്നത് ഒരു കാര്യമാണ്, പക്ഷേ അവരുടെ കുടുംബാംഗങ്ങളെ പിന്തുടര്‍ന്ന് അധിക്ഷേപിക്കുന്നത് ഇവിടെ ഇനി അനുവദിക്കില്ലെന്നും തെലങ്കാന മുഖ്യമന്ത്രി പറഞ്ഞു.

Read more

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ വിമര്‍ശിച്ച കേസില്‍ രണ്ട് വനിത മാധ്യമപ്രവര്‍ത്തകരാണ് അറസ്റ്റിലായത്. പള്‍സ് ന്യൂസ് ബ്രേക്ക് എഡിറ്റര്‍ രേവതി പൊഡഗാനന്ദയും സഹപ്രവര്‍ത്തക തന്‍വി യാദവുമാണ് അറസ്റ്റിലായത്. രേവന്ത് റെഡ്ഡിയെ വിമര്‍ശിച്ചുള്ള കര്‍ഷകന്റെ ബൈറ്റ് സംപ്രേഷണം ചെയ്തതിനായിരുന്നു അറസ്റ്റ്. രേവതിയുടെ ഭര്‍ത്താവ് ചൈതന്യയെയും അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തില്‍ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം ഉയരുന്നതിനിടയിലാണ് മാധ്യമപ്രവര്‍ത്തകരെന്ന പേരില്‍ ചില വ്യാജന്മാര്‍ യൂട്യൂബില്‍ ചാനല്‍ നടത്തി അധിക്ഷേപിക്കുന്നുവെന്ന രേവന്ത് റെഡ്ഡിയുടെ ന്യായീകരണം.