ജഗന്‍ മോഹന്‍ റെഡ്ഡിയെ വിടാതെ നായിഡുവിന്റെ ടിഡിപി; റുഷിക്കൊണ്ടയില്‍ 500 കോടിയുടെ ആഡംബര ബംഗ്ലാവ്; അടിമുടി അഴിമതിയെന്ന് ആരോപണം

നിയമസഭ തിരഞ്ഞെടുപ്പില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിനേറ്റ കനത്ത പരാജയത്തിന് പിന്നാലെ ജഗന്‍ മോഹന്‍ റെഡ്ഡിയ്‌ക്കെതിരെ കടുത്ത ആരോപണവുമായി തെലുങ്ക് ദേശം പാര്‍ട്ടി. വിശാഖപട്ടണത്തെ റുഷിക്കൊണ്ട മലമുകളില്‍ ജഗന്‍ മോഹന്‍ റെഡ്ഡി സര്‍ക്കാര്‍ അനധികൃതമായി നിര്‍മ്മിച്ച കൊട്ടാര സമാനമായ ആഢംബര ബംഗ്ലാവ് ടിഡിപി പൊതുജനങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയാണ് അഴിമതി ആരോപണം ഉന്നയിച്ചത്.

കഴിഞ്ഞ ദിവസമാണ് ആഢംബര ബംഗ്ലാവ് ടിഡിപി പരസ്യപ്പെടുത്തിയത്. ബീച്ചിന് അഭിമുഖമായി നിര്‍മ്മിച്ച ആഢംബര ബംഗ്ലാവ് ടിഡിപി എംഎല്‍എ ഗന്ത ശ്രീനിവാസ് റാവുവിന്റെ നേതൃത്വത്തില്‍ എന്‍ഡിഎ പ്രതിനിധി സംഘവും മാധ്യമപ്രവര്‍ത്തകരും സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബംഗ്ലാവിനെ കുറിച്ച് പുറംലോകം അറിയുന്നത്.

ജഗന്‍ റെഡ്ഡിയുടെ ക്യാമ്പ് ഓഫീസ് എന്ന നിലയിലാണ് റുഷിക്കൊണ്ട മലമുകളില്‍ അനധികൃതമായി ബംഗ്ലാവ് നിര്‍മ്മിച്ചതെന്നാണ് ടിഡിപിയുടെ ആരോപണം. ആന്ധ്രാപ്രദേശ് ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ റുഷിക്കൊണ്ട കുന്നുകളില്‍ വികസിപ്പിക്കുന്ന ടൂറിസം പദ്ധതിക്ക് 2021 മെയ് മാസത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.Latest and Breaking News on NDTV

സംസ്ഥാന ഖജനാവില്‍ നിന്ന് 500 കോടി രൂപ ചെലവഴിച്ചാണ് ജഗന്‍ തന്റെ ക്യാമ്പ് ഓഫീസ് നിര്‍മ്മിച്ചതെന്നാണ് ടിഡിപിയുടെ ദേശീയ ജനറല്‍ സെക്രട്ടറി നാരാ ലോകേഷിന്റെ ആരോപണം. 9.88 ഏക്കറില്‍ കടലിനഭിമുഖമായാണ് റുഷിക്കൊണ്ടയിലെ വിവാദ ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്.
സംസ്ഥാന ഖജനാവിലെ പണം ഉപയോഗിച്ച് നിര്‍മ്മിച്ച ആഢംബര ബംഗ്ലാവിനെ ഇറാഖ് ഭരണാധികാരിയായിരുന്ന സദ്ദാം ഹുസൈന്റെ കൊട്ടാരങ്ങളുമായാണ് ടിഡിപി നേതാവ് ഗന്ത ശ്രീനിവാസ് റാവു താരതമ്യപ്പെടുത്തിയത്.

ബംഗ്ലാവിന്റെ നിര്‍മ്മാണ ചെലവ് മുന്‍ സര്‍ക്കാര്‍ അതീവ രഹസ്യമായി സൂക്ഷിച്ചെന്നും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ കരാര്‍ വൈഎസ്ആര്‍ കോണ്‍ഗ്രസുമായി അടുത്ത ബന്ധമുള്ളവര്‍ക്ക് നല്‍കിയെന്നും ടിഡിപി ആരോപിക്കുന്നു. 8 കോടി രൂപ വരെ വാര്‍ഷിക വരുമാനം ഉണ്ടാക്കിയിരുന്ന റുഷിക്കൊണ്ടയിലെ ഗ്രീന്‍ റിസോര്‍ട്ടുകള്‍ പൊളിച്ചുമാറ്റിയാണ് ബംഗ്ലാവ് നിര്‍മ്മിച്ചിരിക്കുന്നതെന്നും ടിഡിപി ആരോപിച്ചു.