നീറ്റ് പരീക്ഷ ക്രമക്കേട്: സർക്കാരിന് ഒരു ദിവസത്തെ സാവകാശം നൽകി സുപ്രീം കോടതി; ചോർച്ചയുടെ വ്യാപ്തി, സമയം, സ്വഭാവം എന്നിവ അറിയിക്കണം

നീറ്റ് യുജി 2024 മെഡിക്കൽ പ്രവേശന പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ വിവരങ്ങൾ നൽകാൻ സർക്കാരിന് ഒരു ദിവസത്തെ സമയം നൽകി സുപ്രീം കോടതി. ചോദ്യപേപ്പർ ചോർച്ചയുടെ വ്യാപ്തി എത്രത്തോളം ഉണ്ടെന്ന് കോടതിയെ അറിയിക്കണം. ചോർച്ചയുടെ സ്വഭാവം, എത്ര സമയം മുമ്പ് ചോർന്നു എന്നതും അറിയിക്കണം. അഭിഭാഷകർ ഒന്നിച്ചിരുന്ന് വാദങ്ങൾ തയാറാക്കി കോടതിയിൽ നൽകണമെന്നും കോടതി അറിയിച്ചു.  അതേസമയം കോടതി ആവശ്യപ്പെട്ട വിവരങ്ങൾ ബുധനാഴ്ച സമർപ്പിക്കുമെന്ന് കേന്ദ്രം അറിയിച്ചു.

നീറ്റ് യുജി പരീക്ഷയുമായി ബന്ധപ്പെട്ട ഹർജികളിലാണ് സുപ്രീം കോടതി വാദം കേട്ടത്. നീറ്റ് യുജി 2024 പരീക്ഷയിലെ ക്രമക്കേടുകൾ, പേപ്പർ ചോർച്ച ആരോപണങ്ങൾക്കിടയിൽ വീണ്ടും മെഡിക്കൽ പ്രവേശന പരീക്ഷ നടത്താനുള്ള നിർദ്ദേശം എന്നിവ സംബന്ധിച്ച ഹർജികളാണ് സുപ്രീം കോടതി പരിഗണിച്ചത്. മെഡിക്കൽ പ്രവേശന പരീക്ഷ വീണ്ടും നടത്താൻ നിർദ്ദേശം തേടിയായിരുന്നു ഹർജി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്.

ചോദ്യപേപ്പർ ചോർച്ചയിൽ കോടതിയുടെ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന് സ്വീകരിച്ച നടപടികൾ അറിയിക്കേണ്ടതാണ്. ചോർച്ച നടന്ന കേന്ദ്രങ്ങൾ/ നഗരങ്ങൾ തിരിച്ചറിയാൻ എൻടിഎ സ്വീകരിച്ച നടപടികൾ ചോർച്ചയുടെ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള രീതികൾ പിന്തുടരുന്നു, ചോർച്ച എങ്ങനെ പ്രചരിപ്പിച്ചു എന്നത് സംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥൻ ഒരു സ്റ്റാറ്റസ് റിപ്പോർട്ട് നൽകണം.

പരീക്ഷ റദ്ദാക്കുന്നത് ലക്ഷക്കണക്കിന് സത്യസന്ധരായ ഉദ്യോഗാർത്ഥികളെ ഗുരുതരമായി അപകടത്തിലാക്കുമെന്ന് കേന്ദ്ര സർക്കാരും നീറ്റ്-യുജി നടത്തുന്ന നാഷണൽ ടെസ്റ്റിംഗ് ഏജൻസിയും സുപ്രീം കോടതിയെ അറിയിച്ചു. അതേസമയം പരീക്ഷയുമായി ബന്ധപ്പെട്ട് നടന്നത് സംഘടിതമായ തട്ടിപ്പാണെന്ന് ഹർജിക്കാർ അറിയിച്ചു. 67 പേർക്ക് ഒന്നാം റാങ്ക് എന്നത് അസാധാരണ റാങ്ക് പട്ടികയാണ്. ഒരു നടപടിയും എൻ ടി എ എടുത്തില്ലെന്നും ഹർജിക്കാർ കോടതിയിൽ പറഞ്ഞു.

ചോദ്യപേപ്പർ ചോർന്നു എന്നത് വാസ്‌തവമല്ലേ എന്ന് കോടതി സർക്കാരിനോട് ചോദിച്ചു. ചോദ്യപേപ്പർ ചോർന്ന സമയം കണ്ട് പിടിച്ചോ എന്നും കോടതി ചോദിച്ചു. ചോദ്യപേപ്പർ ചോർച്ചയുടെ ഗുണഭോക്താക്കളുടെ എണ്ണം, അവർക്കെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്ന് അറിയേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. എൻടിഎയുടെ പരീക്ഷാ നടത്തിപ്പുകാരോട് കോടതി വെളിപ്പെടുത്തലുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. ചോദ്യപേപ്പർ ചോർച്ച ടെലിഗ്രാം, വാട്ട്‌സ്ആപ്പ്, ഇലക്‌ട്രോണിക് മാർഗങ്ങൾ എന്നിവയിലൂടെയാണ് നടക്കുന്നതെങ്കിൽ അത് കാട്ടുതീ പോലെ പടരുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പറഞ്ഞു.

Read more