മണിപ്പൂരിൽ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താൻ തിരക്കിട്ട ചർച്ചകൾ; പരിഗണനയിൽ രണ്ട് മന്ത്രിമാരും സ്പീക്കറും

മണിപ്പൂരിൽ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താൻ ബിജെപി തിരക്കിട്ട ചർച്ചകളിൽ. മൂന്ന് പേരെയെയാണ് പ്രധാനമായും ബിജെപി പരിഗണിക്കുന്നത്. മന്ത്രിമാരായ വൈ ഖേംചന്ദ് സിങ്, ടി ബിശ്വജിത് സിങ് എന്നിവരും സ്പീക്കർ സത്യബ്രത സിംഗുമാണ്‌ പരിഗണനയിലുള്ളത്. സഖ്യകക്ഷികളായ എൻപിപി, എൻപിഎഫ് എന്നിവരുമായി ബിജെപി ചർച്ച തുടങ്ങി. അതേസമയം ബീരേൻ സിങ്ങിൻ്റെ രാജിക്ക് പിന്നാലെ മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

ഇന്നലെയാണ് മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിങ് രാജിവെച്ചത്. കോൺഗ്രസ് അവിശ്വാസ പ്രമേയം ബിരേൻ സർക്കാരിനെതിരെ അവതരിപ്പിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഈ നീക്കത്തിന് ഭരണകക്ഷി എംഎൽഎമാരിൽ നിന്നും പിന്തുണ ലഭിച്ചേക്കാനുള്ള സാധ്യത കണക്കിലെടുത്താണ് പാ‍ർട്ടി കേന്ദ്ര നേതൃത്വം ബിരേൻ സിങ്ങിന് തിടുക്കത്തിൽ രാജിക്കുള്ള നിർദേശം നൽകിയത്.

കലാപം തുടങ്ങി ഇരുപത്തിയൊന്ന് മാസം പിന്നിടുമ്പോഴാണ് ബിരേൻ സിങിന്റെ രാജി. മണിപ്പൂരിൽ കലാപം ആളിക്കത്തിച്ചത് ബീരേൻ സിങ്ങാണ് എന്ന ആരോപണം തുടക്കം മുതൽ ശക്തമായിരുന്നു. ബീരേൻ സിങ്ങിന് കലാപത്തിൽ പങ്കുണ്ടോ എന്നത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ചീവ് ഖന്ന അധ്യക്ഷനായ ബഞ്ച് പരിഗണിക്കുന്നുണ്ട്. ബീരേൻ സിങ്ങിന്റെ ചില ഓഡിയോ ക്ളിപ്പുകളുടെ ഫോറൻസിക്ക് പരിശോധനഫലം വാരാനിരിക്കെ കൂടിയാണ് രാജിയിലേക്ക് കാര്യങ്ങൾ എത്തുന്നത്.

Read more

ബീരേൻ സിങ്ങിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യം മുതിർന്ന നേതാക്കൾ ഉയർത്തിയപ്പോഴും മോദിയും അമിത് ഷായും ബീരേനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഒടുവിൽ ബജറ്റ് സമ്മേളനം നടക്കാനിരിക്കെയാണ് നാടകീയമായി രാജി പ്രഖ്യാപിച്ചത്. ഡൽഹി തിരഞ്ഞെടുപ്പ് വിജയത്തിൽ പാർട്ടി തിളങ്ങി നിൽക്കവേ മണിപ്പൂരിൽ അവിശ്വാസ പ്രമേയം പാസായാൽ അത് വലിയ ക്ഷീണമാകും എന്നത് മുന്നിൽ കണ്ടാണ് രാജി വയ്ക്കാൻ പാർട്ടി നേതൃത്വം നിർദേശിച്ചത്. മണിപ്പൂരിലെ സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്താൻ ബിജെപി നേതാവ് സംപീത് പാത്ര ഇംഫാലിൽ തങ്ങുന്നുണ്ട്.