ഇനി ഞങ്ങളുടെ ഊഴം, മോദിയുടെ ക്ഷണം സ്വീകരിച്ച് പുടിന്‍ ഇന്ത്യയിലേക്ക്; തയാറെടുപ്പുകള്‍ ആരംഭിച്ചുവെന്ന് റഷ്യ; ഉഭയകക്ഷി വ്യാപാരം 10,000 കോടി ഡോളറാക്കും

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ ഇന്ത്യ സന്ദര്‍ശിക്കും. ഇന്ത്യ സന്ദര്‍ശിക്കാനുള്ള തയാറെടുപ്പുകള്‍ പുടിന്‍ തുടങ്ങിയതായി റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്രോവ് വ്യക്തമാക്കി. ഇനിഞങ്ങളുടെ ഊഴമാണെന്നും അദേഹം പറഞ്ഞു. 2021 ഡിസംബറിലാണ് അവസാനമായി പുടിന്‍ ഇന്ത്യ സന്ദര്‍ശിച്ചത്. റഷ്യ- യുക്രൈന്‍ യുദ്ധം ആരംഭിച്ചതിനു ശേഷം ഇതാദ്യമായാണ് റഷ്യന്‍ പ്രസിഡന്റ് ഇന്ത്യ സന്ദര്‍ശിക്കുന്നത്.

കഴിഞ്ഞവര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലെത്തി പുതിനെ കണ്ടിരുന്നു. മോദി മൂന്നാം തവണ അധികാരത്തിലെത്തിയതിന് ശേഷം നടത്തിയ ആദ്യത്തെ നയതന്ത്രയാത്ര റഷ്യയിലേക്കായിരുന്നു. ഇത് പരാമര്‍ശിച്ച് ഇനി അഅടുത്തത് ഞങ്ങളുടെ ഊഴമാണ് എന്നാണ് സെര്‍ജി ലാവ്റോവ് പറഞ്ഞത്. 2024-ലെ സന്ദര്‍ശനത്തിലാണ് ഇന്ത്യയിലേക്ക് പുതിനെ മോദി ക്ഷണിച്ചത്. യുക്രൈന്‍ യുദ്ധം, അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതിന് ശേഷമുള്ള ആഗോള സാഹചര്യങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ഇരുനേതാക്കളും ചര്‍ച്ച ചെയ്യുമെന്നാണ് കരുതുന്നത്.

യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് റഷ്യയ്ക്കെതിരെ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ഏര്‍പ്പെടുത്തിയ ഉപരോധങ്ങളെ തുടര്‍ന്ന് റഷ്യ പ്രതിസന്ധിയിലായപ്പോള്‍ അവിടെനിന്ന് ക്രൂഡ് ഓയില്‍ വാങ്ങാന്‍ ഇന്ത്യ തയ്യാറായായി. ഇന്ത്യയ്ക്ക് കുറഞ്ഞ നിരക്കിലാണ് റഷ്യ ക്രൂഡ് ഓയില്‍ നല്‍കിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 10,000 കോടി ഡോളറായി വര്‍ധിപ്പിക്കാന്‍ കഴിഞ്ഞവര്‍ഷം ധാരണയായിരുന്നു.

റഷ്യയും ഇന്ത്യയും പുതിയ ബൈലാറ്ററല്‍ അജണ്ട എന്ന പേരില്‍ ഇന്റര്‍നാഷണല്‍ അഫയേഴ്‌സ് കൗണ്‍സില്‍ നടത്തിയ കോണ്‍ഫറന്‍സിലാണ് വിദേശകാര്യ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പുടിന്റെ സന്ദര്‍ശനത്തിന്റെ കൃത്യം തിയതിയും സമയവും പുറത്തുവിട്ടിട്ടില്ല.