'എനിക്ക് ഷുഗറും കൊളസ്‌ട്രോളും ഉള്ളത് പുറത്താരോടും പറയേണ്ടെന്ന് സൂചിപ്പിച്ചിരുന്നു, എന്നാല്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചു'

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ തന്നെ തെറ്റായി വ്യാഖ്യനിച്ചതായി നടി പൊന്നമ്മ ബാബു. സേതുലക്ഷ്മിയുടെ മകനെ സഹായിക്കാനെത്തിയപ്പോള്‍ താന്‍ ഉള്ളില്‍ തട്ടി പറഞ്ഞ കാര്യത്തെ തെറ്റായി വ്യാഖ്യാനിച്ചപ്പോഴും എഴതിയപ്പോഴും സങ്കടം തോന്നി എന്നാല്‍ പിണക്കമില്ലെന്നും പൊന്നമ്മ ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കി.

“”ള്ളില്‍ തട്ടി ഞാന്‍ പറഞ്ഞ കാര്യത്തെ ആളുകള്‍ തെറ്റായി വ്യാഖ്യാനിച്ചപ്പോഴും എഴുതിയപ്പോഴും എനിക്ക് സങ്കടം തോന്നി. പക്ഷേ, എനിക്ക് ആരോടും പിണക്കം ഒന്നുമില്ല. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ സത്യത്തില്‍ വളരെ നല്ലതാണ്. സിനിമാക്കാരെപ്പറ്റി എഴുതാന്‍ എല്ലാവര്‍ക്കും വലിയ താല്‍പര്യമാണ്. അവരെക്കുറിച്ച് വേണ്ടതും വേണ്ടാത്തതും എഴുതിയാലും കുറെപ്പേര്‍ വായിക്കുമല്ലോ! പക്ഷേ, അതൊന്നും ദീര്‍ഘകാലം നിലനില്‍ക്കില്ല. എന്നെക്കുറിച്ച് ഇങ്ങനെ പറയുന്നത് കേള്‍ക്കുമ്പോള്‍ അവര്‍ എന്നോടൊന്നു വിളിച്ചു ചോദിച്ചില്ലല്ലോ എന്നതാണ് എന്നെ വേദനിപ്പിച്ചത്. ആരെങ്കിലും എന്തെങ്കിലും എഴുതിയപ്പോള്‍, പ്രേക്ഷകരും അതിന്റെ സത്യാവസ്ഥ മനസിലാക്കാതെ വേദനിപ്പിക്കുന്ന കമന്റുകളിട്ടു.””

“”സേതുലക്ഷ്മി ചേച്ചിയോടു ഞാന്‍ സംസാരിച്ചത് ആത്മാര്‍ത്ഥമായിട്ടാണ്. എനിക്ക് ഷുഗറും കൊളസ്‌ട്രോളും കുറച്ചുണ്ടെന്നും ഞാന്‍ പറഞ്ഞിരുന്നു. ഇക്കാര്യം തല്‍ക്കാലം പുറത്താരോടും പറയേണ്ടെന്നും സൂചിപ്പിച്ചിരുന്നു. പക്ഷേ, അതു വലിയൊരു വാര്‍ത്തയായി. സത്യത്തില്‍, അതൊന്നും ആരെയും അറിയിക്കാന്‍ വേണ്ടി പറഞ്ഞതല്ല. കുറെ ആള്‍ക്കാര്‍ എന്നെ കുറ്റപ്പെടുത്തി… എഴുതി. എണ്‍പതു ശതമാനം നല്ലത് ഞാനെന്റെ ചെവിയില്‍ കേട്ടു. ഇരുപതു ശതമാനം മോശവും ഞാനെന്റെ ചെവിയില്‍ കേട്ടു. ഞാന്‍ എന്താണ് ഉദ്ദേശിച്ചതെന്ന് മുകളിലിരിക്കുന്ന ഈശ്വരന് അറിയാം. എന്റെ കുഞ്ഞുങ്ങള്‍ക്കറിയാം. എന്റെ കുടുംബത്തിന് അറിയാം”” എന്ന് പൊന്നമ്മ പറഞ്ഞു.