'സഭയിൽ പ്രതിപക്ഷ ശബ്ദം മുഴങ്ങാൻ അനുവദിക്കണം'; ഓം ബിർളയോട് പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി

ലോക്സഭയിൽ പ്രതിപക്ഷ ശബ്ദം മുഴങ്ങാൻ അനുവദിക്കണമെന്ന് സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ഓം ബിർളയോട് പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി. ഓം ബിർളയെ അഭിനന്ദിച്ച് കൊണ്ട് ലോക്സഭയിൽ നടത്തിയ തന്റെ ആദ്യ പ്രസംഗത്തിലാണ് രാഹുൽ ഇക്കാര്യം പറഞ്ഞത്. പ്രതിപക്ഷത്തിന്റേത് ഇന്ത്യയിലെ ജനങ്ങളുടെ ശബ്ദമാണ്. പ്രതിപക്ഷത്തെ നിശബ്ദമാക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്നും സ്പീക്കറോട് രാഹുൽ പറഞ്ഞു.

ജനങ്ങളുടെ ശബ്ദമായി സംസാരിക്കാൻ പ്രതിപക്ഷത്തെ സ്പീക്കർ അനുവദിക്കും എന്ന് പ്രതീക്ഷിക്കുന്നു. പ്രതിപക്ഷത്തെ നിശബ്ദമാക്കിയും വേണമെങ്കിൽ സഭ മുന്നോട്ട് കൊണ്ട് പോകാം. പക്ഷേ അത് ജനാധിപത്യ വിരുദ്ധമായ ആശയമാണെന്നും രാഹുൽ വ്യക്തമാക്കി.

ഓം ബിർളയുടെ പേര് നിർദേശിച്ചുകൊണ്ട് പ്രധാനമന്ത്രി പ്രമേയം അവതരിപ്പിച്ചതോടെയാണ് പതിനെട്ടാം ലോക്‌സഭയുടെ സ്പീക്കറായി ഓം ബിർള തിരഞ്ഞെടുക്കപ്പെട്ടത്.. പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയും പാർലമെന്‍ററി കാര്യമന്ത്രി കിരൺ റിജ്ജുവും ചേർന്ന് ഓംബി‍ർളയെ സ്പീക്കർ ചെയ്റിലേക്ക് ആനയിച്ചു.

പ്രതിപക്ഷം ഡിവിഷൻ (ബാലറ്റ് ഉപയോഗിച്ച് അല്ലെങ്കിൽ ഇലക്ട്രോണിക് സംവിധാനത്തിൽ രേഖപ്പെടുത്തുന്ന വോട്ട്) ആവശ്യപ്പെട്ടില്ല. ആദ്യ പ്രമേയം പാസായതിനാൽ മറ്റു പ്രമേയങ്ങൾ വോട്ടിനു പരിഗണിച്ചില്ല.