ആറുലക്ഷം രൂപയ്ക്ക് മുകളില്‍ സ്വര്‍ണ്ണവും ആഢംബര വസ്തുക്കളും വാങ്ങിയാല്‍ നിങ്ങള്‍ നോട്ടപ്പുള്ളിയാകും

ആറുലക്ഷം രൂപയ്ക്ക് മുകളില്‍ സ്വര്‍ണ്ണമോ ആഢംബര വസ്തുക്കളോ വാങ്ങിയാല്‍ സാമ്പത്തിക ഇന്റലിജന്‍സ് യൂണിറ്റിന് ഇനിമുതല്‍ രേഖകള്‍ നല്‍കേണ്ടി വരും. ഇത്തരത്തിലൊരു നടപടി സ്വീകരിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നുവെന്നാണ് സൂചന.

ഇത്തരത്തില്‍ ഒരു നിയമം കൊണ്ടുവന്നാല്‍ വരുമാനത്തില്‍ കവിഞ്ഞുള്ള വാങ്ങലുകള്‍ നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. പല വിദേശ രാജ്യങ്ങളിലും ആഢംബര വസ്തുക്കള്‍ വാങ്ങുന്നതിന് നിബന്ധനകളുണ്ട്. ഈ രീതി ഇന്ത്യയിലും പ്രാവര്‍ത്തികമാക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.

കൂടിയ വിലയ്ക്ക് സാധനങ്ങള്‍ വാങ്ങുന്നവരെ നിരീക്ഷിക്കുന്നതു വഴി കള്ളപ്പണം വെളുപ്പിക്കുന്നവരെ കണ്ടെത്താനാകും എന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. നിലവില്‍ രണ്ടുലക്ഷം രൂപയ്ക്ക് മുകളില്‍ പണമിടപാട് നടത്തുന്നവര്‍ കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്. കൂടാതെ നോട്ട് അസാധുവാക്കലിനു ശേഷം 50000 രൂപയ്ക്ക് മുകളില്‍ നിക്ഷേപങ്ങള്‍ നടത്തുന്നവരെയും നിരീക്ഷിക്കുന്നുണ്ട്.

എന്നാല്‍ നിയമത്തിന്റെ പഴുതുകള്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യതകള്‍ പരിഗണിച്ചാണ് പുതിയ തീരുമാനം സര്‍ക്കാര്‍ നടപ്പാക്കാന്‍ ഒരുങ്ങുന്നത്.