തീവ്രവാദികള്‍ക്ക് നാട്ടുകാരുടെ സഹായം ലഭിച്ചെന്ന സംശയം, കശ്മീരില്‍ 1500 പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്; കേസുകളില്‍ ഉള്‍പ്പെട്ടെവരെല്ലാം അറസ്റ്റില്‍; നടപടികള്‍ തുടരുന്നു

പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരരുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് നാട്ടുകാരായ 1500 പേരെ ജമ്മു-കശ്മീര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. വിവിധ കേസുകളുമായി ബന്ധപ്പെട്ടവരെയാണ് കസ്റ്റഡിയില്‍ എടുത്തിട്ടുള്ളത്. ഭീകരര്‍ക്ക് പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഈ നീക്കം.

വിവിധ കേസുകളിലായി പോലീസിന്റെ നിരീക്ഷണത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളതോ, നേരത്തെ അറസ്റ്റുചെയ്യപ്പെട്ടിട്ടുള്ളതോ ആയവരാണ് അറസ്റ്റിലായ 1500 പേരുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. . ഇവരെ ചോദ്യംചെയ്തുവരികയാണ്.

അതേസമയം, ജമ്മുകാശ്മീരിലെ പഹല്‍ഗാമില്‍ ആക്രമണം നടത്തിയതില്‍ ഉള്‍പ്പെട്ട തീവ്രവാദികളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് അനന്ത്‌നാഗ് പൊലീസ്. ഭീകരരെ കണ്ടെത്തുന്നതിലേക്ക് നയിക്കുന്ന ഏതെങ്കിലും തരത്തിലുള്ള വിവരം നല്‍കുന്നവര്‍ക്ക് 20 ലക്ഷം രൂപയാണ് പാരിതോഷികം നല്‍കുമെന്ന് പൊലീസ് വ്യക്തമാക്കി.

ഭീകരാക്രമണത്തില്‍ പാകിസ്ഥാനെതിരെ കടുത്ത നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തി. പാക് നയതന്ത്രജ്ഞര്‍ ഉടന്‍ രാജ്യം വിടണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം. പാകിസ്ഥാന്‍ പൗരന്മാര്‍ക്ക് ഇനി വിസ അനുവദിക്കില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കാബിനറ്റ് കമ്മിറ്റിയുടെ യോഗത്തിലാണ് സുപ്രധാന തീരുമാനങ്ങള്‍. സിന്ധു നദീജല കരാര്‍ മരവിപ്പിക്കാനും പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. പാകിസ്ഥാനിലെ ഇന്ത്യന്‍ എംബസി അടച്ചുപൂട്ടി നയതന്ത്രജ്ഞരെ തിരികെ എത്തിക്കാനും യോഗം തീരുമാനിച്ചു.

വാഗ-അട്ടാരി അതിര്‍ത്തി അടച്ചുപൂട്ടാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തു. കുല്‍ഗാമിലെ തങ്മാര്‍ഗില്‍ ശക്തമായ ഏറ്റുമുട്ടല്‍ തുടരുന്നതായാണ് പുറത്തുവരുന്ന വിവരം. ദ റെസിസ്റ്റന്‍സ് ഫ്രണ്ടിന്റെ ടോപ് കമാന്‍ഡറെ സൈന്യം വളഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. സിആര്‍പിഎഫ്, കരസേന, ജമ്മു കശ്മീര്‍ പൊലീസ് എന്നിവയുടെ സംയുക്ത ഓപ്പറേഷനാണ് കുല്‍ഗാമില്‍ നടക്കുന്നത്.

ബുധനാഴ്ച വൈകുന്നേരത്തോടെയാണ് പ്രദേശത്ത് ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന് മനസിലാക്കി സൈന്യത്തെ വിന്യസിച്ചിരിക്കുന്നത്. പ്രദേശത്ത് ഒന്നിലേറെ ഭീകരരുടെ സാന്നിധ്യമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.