പെഹൽഗാം ആക്രമണം നടത്തിയ ഭീകരരെ സുരക്ഷ സേന കണ്ടെത്തിയെന്ന് റിപ്പോർട്ട്. നാലു സ്ഥലങ്ങളിൽ വെച്ച് ഭീകരരെ കണ്ടെന്നാണ് റിപ്പോർട്ട്. ഒരിടത്തുവെച്ച് സുരക്ഷ സേനയ്ക്കും ഭീകരർക്കും ഇടയിൽ വെടിവയ്പ് നടന്നു. കുൽഗാം വനമേഖലയിൽവെച്ചാണ് വെടിവയ്പ്പുണ്ടായത്. ഭീകരർ നിലവിൽ ത്രാൽ കോക്കർനാഗ് മേഖലയിലാണ് ഉള്ളതെന്നും റിപ്പോർട്ട് പുറത്തുവരുന്നുണ്ട്.
രാത്രി ഭക്ഷണം തേടി ഭീകരർ വീടുകളിലെത്തിയെന്നാണ് സൂചന. അനന്ത്‌നാഗിലെ ഹാപ്പെത് നഗർ ഗ്രാമത്തിൽവെച്ചാണ് ആദ്യം ഭീകരരെ കണ്ടതെന്നാണ് റിപ്പോർട്ട്. പക്ഷേ ഇവർ സൈന്യമെത്തും മുൻപേ കടന്നുകളഞ്ഞു. തുടർന്ന് കുൽഗാം വനമേഖലയിൽ ഇവരുടെ സാന്നിധ്യം തിരിച്ചറിഞ്ഞു. പക്ഷെ കുൽഗാമിൽ നിന്നും ഭീകരർ രക്ഷപ്പെട്ടു. സുരക്ഷാസേനയ്ക്കു നേരെ വെടിയുതിർത്ത ശേഷമാണ് ഭീകരർ വനമേഖലയിലേക്ക് കടന്നത്.
മൂന്നാമത് ത്രാൽ കോക്കർനാഗ് വനമേഖലയിലാണ് ഭീകരരെ കണ്ടെത്തിയത്. ഭീകരർ നിലവിൽ കോക്കർനാഗ് മേഖലയിലുണ്ടെന്നാണ് വിവരം. തെക്കൻ കശ്മീരിൽ നിന്ന് ജമ്മു മേഖലയിലേക്ക് കടക്കാനാണ് ഭീകരർ ശ്രമിക്കുന്നതെന്നാണ് സുരക്ഷാ ഏജൻസികളുടെ വിലയിരുത്തൽ. തെക്കൻ കശ്മീരിലെ വനമേഖലകൾ കേന്ദ്രീകരിച്ചാണ് സുരക്ഷാസേന വ്യാപക തിരച്ചിൽ നടത്തുന്നത്.
അതേസമയം, പെഹൽഗാം ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ച പാകിസ്ഥാന് ചൈന പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചതിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി. ഭീകരവാദത്തിന് പിന്തുണ നൽകുന്ന നിലപാടാണിതെന്ന വികാരമാണ് വിദേശകാര്യ വൃത്തങ്ങൾക്കുള്ളത്. ഐക്യരാഷ്ട്രരക്ഷാ സമിതി പാസാക്കിയ പ്രമേയത്തിൽ നിന്ന് ഇന്ത്യയുടെ അന്വേഷണവുമായി സഹകരിക്കണം എന്ന ഭാഗം ചൈനയുടെ സഹായത്തോടെ പാകിസ്ഥാൻ മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ പാകിസ്ഥാൻ വിദേശകാര്യമന്ത്രി ഇഷാഖ് ധർ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയുമായി ചർച്ച നടത്തിയത്.
Read more
ഇന്ത്യ പ്രത്യാക്രമണത്തിന് തയ്യാറാകുന്നു എന്ന സൂചനകൾക്കിടെയാണ് പാകിസ്ഥാൻ വിദേശകാര്യമന്ത്രി ചൈനയുടെ സഹായം തേടിയത്. ചൈനയുടെ പ്രസ്താവനയ്ക്ക് ഇന്ത്യ ഇന്ന് മറുപടി നൽകിയേക്കും. പാകിസ്ഥാൻ പൗരൻമാരുടെ മടക്കം അടക്കമുള്ള വിഷയങ്ങൾ ഇന്ന് ആഭ്യന്തര മന്ത്രാലയം യോഗം ചേർന്ന് വിലയിരുത്തും. സേനാ മേധാവിമാരുമായുള്ള ചർച്ചകൾക്ക് ശേഷം പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടിരുന്നു.