'വൈദ്യുതി ചാര്‍ജും വാഹനങ്ങളുടെ ഇന്ധന ചെലവും പൂജ്യമാക്കും'; മൂന്നാമതും അധികാരത്തിലെത്തിയാലുള്ള പ്രധാനലക്ഷ്യങ്ങള്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ രാജ്യത്ത് മൂന്നാമതും അധികാരത്തിലെത്തിയാല്‍ വൈദ്യുതി ചാര്‍ജും യാത്രചെലവും പൂജ്യം ആക്കുമെന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂസ് 18 ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്.

മോദി, അങ്ങയുടെ മൂന്നാമൂഴം ആദ്യ രണ്ട് ടേമുകളില്‍ നിന്ന് എങ്ങനെ വ്യത്യസ്തമായിരിക്കുമെന്ന മാധ്യമ പ്രവര്‍ത്തകനായ രാഹുല്‍ ജോഷിയുടെ ചോദ്യത്തിന് മറുപടിയായാണ് സോളാര്‍ രാജ്യത്തെ അടുത്ത ഊര്‍ജ്വമാകുമെന്ന് അദേഹം വ്യക്തമാക്കിയത്.

തന്റെ ലക്ഷ്യം പ്രധാനമന്ത്രി സൂര്യ ഘര്‍ യോജനയും സീറോ വൈദ്യുതി ബില്ലുമാണ്. എല്ലാ വീട്ടിലും സോളാര്‍ പാനല്‍ വേണം. വൈദ്യുതി ബില്‍ പൂജ്യമായാല്‍ മാത്രം പോരാ. എനിക്ക് മൂന്ന് കാര്യങ്ങള്‍ വേണം. ഒന്ന്, എല്ലാ വീട്ടിലെയും വൈദ്യുതി ബില്‍ പൂജ്യമായിരിക്കണം; രണ്ടാമതായി, മിച്ചമുള്ള വൈദ്യുതി വിറ്റ് പണം സമ്പാദിക്കണം; മൂന്നാമത്തേത്, ഇലക്ട്രിക് വാഹനങ്ങളുടെ യുഗം വരാനിരിക്കുന്നതിനാല്‍ ഊര്‍ജ്ജ മേഖലയില്‍ സ്വയം ആശ്രയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

അതുകൊണ്ടാണ് സ്‌കൂട്ടറോ കാറോ ഉള്ളവര്‍ക്ക് സൗരോര്‍ജ്ജം ഉപയോഗിച്ച് അത് വീട്ടിലിരുന്ന് ചാര്‍ജ് ചെയ്യാന്‍ കഴിയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നത്. ഇതിനര്‍ത്ഥം ആ വ്യക്തിക്ക് പ്രതിമാസം ഉണ്ടാകുന്ന 1,000 മുതല്‍ 2,000 രൂപയുടെ ഗതാഗത ചെലവും പൂജ്യമായി മാറണം. ഇത് പൗരന്മാര്‍ക്ക് ഗുണം ചെയ്യുന്നതിനൊപ്പം , ശുദ്ധമായ പരിസ്ഥിതിയുടെ പ്രയോജനം രാജ്യത്തിനും ലഭിക്കും. അതോടെ പെട്രോളിയം ഇറക്കുമതിക്കായി കോടിക്കണക്കിന് ഡോളര്‍ ചെലവഴിക്കുന്നത് നിലയ്ക്കും. അതിനാല്‍, ഇത് ഒന്നിലധികം തലത്തില്‍ പ്രയോജനമുള്ള ഒരു പദ്ധതിയാണെന്നും പ്രധാനമന്ത്രി ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

Read more

തിരഞ്ഞെടുപ്പിന് മുമ്പായി പി.എം സൂര്യ ഘര്‍, മുഫ്ത് ബിജ്ലി യോജ്ന എന്നീ സോളാര്‍ പദ്ധതികള്‍ക്കായി 75,021 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ വകയിരുത്തിയിരുന്നു. ഒരു കോടി കുടുംബങ്ങളില്‍ പ്രതിമാസം 300 യൂണിറ്റ് സൗജന്യമായി ലഭ്യമാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് പദ്ധതി. പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കേണ്ട സോളാര്‍ പാനല്‍ അടക്കമുള്ള സംവിധാനത്തിന് സബ്‌സിഡി നല്‍കുന്നത്. ഇതിന്റെ തുടര്‍ച്ചയായി കൂടുതല്‍ പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുമെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്.