'പാര്‍ട്ടിയുടെ സ്വഭാവവും ലക്ഷ്യങ്ങളും കെജ്രിവാള്‍ അട്ടിമറിച്ചു'; രൂക്ഷ വിമര്‍ശനവുമായി പ്രശാന്ത് ഭൂഷണ്‍

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ ആം ആദ്മി പാര്‍ട്ടിയുടെ പരാജയത്തിന് പിന്നാലെ അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷ വിമര്‍ശനവുമായി എഎപി സഹ സ്ഥാപകനും അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണ്‍. പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം കെജ്രിവാളിന് മാത്രമാണെന്നാണ് പ്രശാന്ത് ഭൂഷണ്‍ ആരോപിച്ചു.

എക്‌സ് അക്കൗണ്ടിലൂടെയാണ് പ്രശാന്ത് ഭൂഷണ്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്. നിലവിലെ രാഷ്ട്രിയ സാഹചര്യങ്ങള്‍ക്ക് ബദലായ ജനാധിപത്യപരവും സുതാര്യവുമായ ആശയവുമായി രൂപീകൃതമായ പാര്‍ട്ടിയായിരുന്നു ആം ആദ്മി. എന്നാല്‍ പാര്‍ട്ടിയുടെ സ്വഭാവവും ലക്ഷ്യങ്ങളും കെജ്രിവാള്‍ അട്ടിമറിച്ചുവെന്നും പ്രശാന്ത് ഭൂഷണ്‍ കുറിച്ചു.

ആം ആദ്മി പാര്‍ട്ടിയെ കെജ്രിവാള്‍ സുരതാര്യമല്ലാത്തതും അഴിമതി പൂര്‍ണമായതും ഏകാധിപത്യ സ്വഭാവമുള്ളതുമാക്കി മാറ്റി. കെജ്രിവാള്‍ 45 കോടി മുടക്കി വസതിയൊരുക്കുകയും യാത്രകള്‍ ആഡംബര കാറുകളിലേക്ക് മാറുകയും ചെയ്തു. പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനരേഖയായി തയാറാക്കിയ നയറിപ്പോര്‍ട്ട് ചവറ്റുകൊട്ടയില്‍ എറിഞ്ഞുവെന്നും പ്രശാന്ത് ഭൂഷണ്‍ ആരോപിച്ചു.