പെണ്‍കുട്ടികളായ നവജാത ശിശുക്കളെ ഗര്‍ഭാവസ്ഥയില്‍ കച്ചവടമുറപ്പിക്കുന്ന വന്‍ സംഘം അറസ്റ്റില്‍, മരിച്ചുവെന്ന് വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാണ് ഇടപാട്

പെണ്‍കുട്ടികളെ ജനിക്കുന്നതിനു മുമ്പ് തന്നെ വിലപറഞ്ഞുറപ്പിച്ച് വില്‍ക്കുന്ന സംഘം ഹൈദരാബാദില്‍ അറസ്റ്റില്‍. ഗര്‍ഭാവസ്ഥയില്‍ തന്നെ അള്‍ട്രാസൗണ്ട് സ്‌കാനിങി ലൂടെ ലിംഗനിര്‍ണയം നടത്തി ആശുപത്രി അധികൃതരുടെ സഹായത്തോടെ് കുട്ടികളെ തട്ടുന്ന സംഘത്തില്‍ പ്രാധാനിയായ ബി.ജെ.പി പ്രവര്‍ത്തകന്‍ രവിയും ഭാര്യയുമുള്‍പ്പെടെയുള്ള അഞ്ചു പേരാണ് പിടിയിലായത്. ഗര്‍ഭാവസ്ഥയില്‍ തന്നെ ഇവര്‍ കുട്ടികള്‍ക്കു വിലയിടുകയാണ് രീതി. പിന്നീട് കുട്ടി മരിച്ചു പോയി എന്ന് നാട്ടുകാരെ അറിയിക്കുന്നു. എന്‍ ഡി ടി വിയാണ് വാര്‍ത്ത പുറത്ത് വിട്ടത്.

കുട്ടിയെ വാങ്ങാന്‍ താല്പര്യമുണ്ടെന്ന് അറിയിച്ച ചാനല്‍ റിപ്പോര്‍ട്ടറേ തേടി രവിയും ഭാര്യയും എത്തുകയായിരുന്നു. തന്റെ രണ്ടാം ഭാര്യ ഒരാഴ്ചക്കുള്ളില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കുമെന്നും ആ കുട്ടിയെ കൈമാറാമെന്നും സമ്മതിച്ചു.ആ കുട്ടിയെ വേണ്ടെങ്കില്‍ തന്റെ സഹോദരിക്കുള്ള മൂന്നു പെണ്മക്കളില്‍ ഒരാളെ തരാമെന്നും രവി ഏറ്റു.

പിന്നീട് ഹൈദരാബാദില്‍ നിന്നും 80 കിലോമീറ്റര്‍ അകലെ കല്‍വാകുര്‍ത്തി യിലേക്ക് കൊണ്ടുപോയ ചാനലുകാരെ 5 ദിവസം പ്രായമായ ഒരു പെണ്‍കുഞ്ഞിനെ കാണിക്കുകയും, സ്വന്തം കുഞ്ഞാണെന്നു അറിയിക്കുകയും ചെയ്തു. കുഞ്ഞിന് 80,000 രൂപ ആവശ്യപ്പെട്ട രവി അതില്‍ 50,000 രൂപ ആശുപത്രിയിലെ നഴ്‌സിന് കൊടുക്കണമെന്നും ,ബാക്കി തുക ആശുപത്രി ചിലവുകള്‍ക് ഉള്ളതാണെന്നും അറിയിച്ചു. 50,000 രൂപ കൊടുത്താല്‍ നഴ്സ് ഗവണ്മെന്റ് രേഖകള്‍ തിരുത്തി എഴുതിതരുമെന്നും പറഞ്ഞു.

ഒരു കുഞ്ഞിനെ ഒരു മാസത്തോളം സ്വന്തം വീട്ടില്‍ താമസിപ്പിച്ച ശേഷം രാത്രിയില്‍ ഹൈദരാബാദിനു കൊണ്ടുപോയി കൈമാറിയ അനുഭവവും രവി പങ്കുവച്ചു. കുഞ്ഞിനെ കുറിച്ച് ചോദിക്കുമ്പോള്‍ എന്ത് ഉത്തരം പറയും എന്ന് ചോദ്യത്തിന് ഒരു കുഴി കുഴിച്ച് മൂന്നു കല്ലുകള്‍ ഇട്ടു മൂടിയ ശേഷം കുഞ്ഞ് മരിച്ചു പോയി എന്ന് വിലപിക്കും എന്നായിരുന്നു മറുപടി. ലംബഡ ആദിവാസി സമൂഹത്തില്‍ നിന്നും കുട്ടികളെ ശേഖരിക്കുന്ന വേറെ സംഘമുണ്ടെന്നും രവി അറിയിച്ചു. താന്‍ ബിജെപി പ്രവര്‍ത്തകനാണെന്നും രാഷ്ട്രീയ ബന്ധങ്ങള്‍ ധാരാളമുണ്ടെന്നും വ്യക്തമാക്കിയതായി റിപ്പോര്‍ട്ട് പറയുന്നു.

പറഞ്ഞുറപ്പിച്ച കുഞ്ഞിനെ ക്ഷേത്രത്തില്‍ വെച്ച് കൈമാറാം എന്ന അവസാന ധാരണയില്‍ റിപ്പോര്‍ട്ടര്‍ പോലീസിനേയും ശിശു ക്ഷേമ പ്രവര്‍ത്തകനായ അച്യുത റാവുവിനേയും വിളിച്ച് വരുത്തുകയായിരുന്നു.ആദ്യം രവി വന്നു സ്ഥലം സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തിയ ശേഷം ഭാര്യയും സംഘവും കുഞ്ഞുമായി എത്തിയത്.
മേഖലയില്‍ കുട്ടികളെ തട്ടിയെടുക്കുന്ന സംഘം സജ്ജീവമാണെന്നാണ് പോലീസ് പറയുന്നത്. എളുപ്പത്തില്‍ പണമുണ്ടാക്കാനായി ആദിവാസികളടക്കമുള്ളവര്‍ ഈ കെണിയില്‍ വീഴുകയാണ്.

നേരത്തെ കുട്ടികളെ തട്ടിയെടുത്തതിന് ശിക്ഷിക്കപ്പെട്ടിട്ടുള്ള ആളാണ് രവിയെന്ന് രചകൊണ്ട കമ്മിഷണര്‍ മഹേഷ് ഭഗവത് പറഞ്ഞു. വിചാരണത്തടവില്‍ കഴിയുന്ന പ്രതികള്‍ ഈ പ്രവര്‍ത്തനം തുടരുമെന്നും അതിനാല്‍ കേസ് അതിവേഗ കോടതിയില്‍ സമര്‍പ്പിച്ച് നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു.മൂന്ന് പെണ്‍കുട്ടികളുള്ള ഒരു ആദിവാസി കുടുംബത്തില്‍ നിന്ന് 15,000 രൂപ വാഗ്ദാനം ചെയ്ത് ആറ് ദിവസം പ്രായമായ കുട്ടിയെ നേരത്തെ ഇവര്‍ തട്ടിയെടുത്തിരുന്നു.