സുപ്രീംകോടതിയിൽ ഇഡിക്ക് തിരിച്ചടി; ഹേമന്ത് സോറന്റെ ജാമ്യം ചോദ്യം ചെയ്തുള്ള ഹർജി തള്ളി

ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് ജാമ്യം അനുവദിച്ച ഹൈക്കോടതി വിധിയില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീംകോടതി. ഹേമന്ത് സോറന് ജാമ്യം അനുവദിച്ചത് ചോദ്യം ചെയ്ത് ഇഡി സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ഹൈക്കോടതി വിധി യുക്തിസഹമാണെന്ന് വിലയിരുത്തികൊണ്ടാണ് സുപ്രീംകോടതി ഇഡിയുടെ ആവശ്യം തള്ളിയത്. ജസ്റ്റിസുമാരായ ബിആര്‍ ഗവായ്, കെവി വിശ്വനാഥ് എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

കഴിഞ്ഞ മാസം 28 നാണ് സോറന് ജാമ്യം അനുവദിച്ചത്. ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിൽ കഴിഞ്ഞ ജനുവരി 31നാണ് ഹേമന്ത് സോറനെ ഇഡി അറസ്റ്റുചെയ്തത്. തെളിവുനശിപ്പിക്കാനും സമാനമായ കുറ്റം ആവര്‍ത്തിക്കാനും സാധ്യതയുണ്ടെന്ന ഇഡി വാദം തള്ളിക്കൊണ്ടാണ് ഹേമന്ത് സോറന് ജാര്‍ഖണ്ഡ് ഹൈക്കോടതി ജഡ്ജി റോങ്കോണ്‍ മുഖോപാധ്യായയുടെ ബെഞ്ച് ജാമ്യം അനുവദിച്ചത്. പ്രഥമദൃഷ്ട്യാ അദ്ദേഹം കുറ്റക്കാരനാണെന്നു തോന്നുന്നില്ലെന്നും ബെഞ്ച് വിലയിരുത്തിയിരുന്നു.

അറസ്റ്റിനു തൊട്ടുമുന്‍പ് അദ്ദേഹം ജാര്‍ഖണ്ഡ് മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചിരുന്നു. പുതിയ മുഖ്യമന്ത്രിയായി ചംപായ് സോറനെ പിന്തുണയ്ക്കുകയും ചെയ്തു. എന്‍ഡിഎയിലേക്ക് കൂറുമാറാനുള്ള സമ്മര്‍ദത്തിന് വഴങ്ങാത്തതിനെത്തുടര്‍ന്ന് മോദി സര്‍ക്കാരിന്റെ പ്രതികാര നടപടിയാണ് സോറനെതിരേയുണ്ടായതെന്നാണ് ഇന്ത്യ സഖ്യത്തിന്റെ ആരോപണം.

Read more

ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍മാത്രം ബാക്കിയിരിക്കെ സോറന് ജാമ്യം ലഭിച്ചത് ഇന്ത്യ സഖ്യത്തിന് ആശ്വാസമായിരുന്നു. ജാമ്യം ലഭിച്ചതിന് പിന്നാലെ അദ്ദേഹം ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്തിരുന്നു. വ്യാജരേഖയുടെ സഹായത്തോടെ 8.36 കോടി രൂപയുടെ ഭൂമി കൈക്കലാക്കിയെന്നതുള്‍പ്പെടെ മൂന്നുകേസുകളാണ് ഹേമന്ത് സോറനെതിരേ ഇഡി രജിസ്റ്റർ ചെയ്തിരിക്കുന്നത്.