സ്‌കൂളുകളിൽ പത്താം ക്ലാസ് വരെ പഞ്ചാബി പഠനം നിർബന്ധമാക്കി പഞ്ചാബ് സർക്കാർ. സിബിഎസ്ഇ ഉൾപ്പെടെയുള്ള എല്ലാ ബോർഡുകൾക്കും കീഴിലുള്ള സ്‌കൂളുകൾക്കും ഇത് സംബന്ധിച്ച് വിജ്ഞാപനം നൽകി. പഞ്ചാബി ഭാഷ പ്രധാന വിഷയമായി പഠിച്ചാൽ മാത്രമേ പത്താം ക്ലാസ് പാസായതായി കണക്കാക്കൂ എന്നും ആം ആദ്മി സർക്കാർ വിജ്ഞാപനത്തിൽ പറയുന്നു.
കേന്ദ്രസർക്കാരിന് കീഴിലുള്ള സിബിഎസ്ഇയുടെ കരട് പരീക്ഷാ ചട്ടം പുറത്ത് വന്നതിന് പിന്നാലെയാണ് പഞ്ചാബ് സർക്കാരിന്റെ തീരുമാനം. കരട് ചട്ടത്തിൽ പത്താം ക്ലാസിൽ പഠിക്കേണ്ട വിഷയങ്ങളിൽ നിന്ന് പഞ്ചാബി ഭാഷയെ ഒഴിവാക്കിയിരുന്നു. ഇത്തരം നീക്കങ്ങൾ സർക്കാർ വെച്ചുപൊറുപ്പിക്കില്ലെന്ന് പഞ്ചാബ് വിദ്യാഭ്യാസ മന്ത്രി ഹർജോത് സിങ് ബയിൻസ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്.
‘പഞ്ചാബി പ്രധാനവിഷയമായി പഠിച്ചില്ലെങ്കിൽ പഞ്ചാബിലെ വിദ്യാർഥികൾ ഏത് ബോർഡിനു കീഴിലും പത്താം ക്ലാസ് പാസായതായി കണക്കാക്കില്ല. ഏത് ബോർഡിനു കീഴിലുമുള്ള സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും പഞ്ചാബി പ്രധാന വിഷയമായി നിർബന്ധമായും പഠിപ്പിക്കണം. ഈ ഉത്തരവ് പാലിക്കാത്ത സ്‌കൂളുകൾ 2008ലെ പഞ്ചാബ് ലേണിങ് ഓഫ് പഞ്ചാബി ആൻഡ് അദർ ലാംഗ്വേജസ് ആക്റ്റ് പ്രകാരമുള്ള നടപടി നേരിടേണ്ടിവരും’ പഞ്ചാബ് സർക്കാരിന്റെ ഉത്തരവ് പറഞ്ഞു.
സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ പഞ്ചാബി പഠിപ്പിക്കണമെന്ന് നേരത്തേ 2021ൽ സർക്കാർ നിയമഭേദഗതി നടത്തിയിരുന്നു. ഇത് പ്രകാരം സർക്കാർ ഓഫീസുകളിലും പഞ്ചാബി നിർബന്ധമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം തെലങ്കാനയും സമാനമായ നീക്കം നടത്തിയിരുന്നു. സംസ്ഥാനത്തെ സിബിഎസ്ഇ ഉൾപ്പെടെ എല്ലാ സ്‌കൂളുകളിലും തെലുങ്ക് നിർബന്ധമായി പഠിപ്പിക്കണമെന്നാണ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നിർദ്ദേശിച്ചത്.
Read more
പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് തമിഴ്‌നാട് സർക്കാരാണ് കേന്ദ്രസർക്കാരിനെതിരെ ഭാഷാ യുദ്ധത്തിന് തുടക്കമിട്ടത്. ഡിഎംകെയും താനും ഉള്ളിടത്തോളം കാലം തമിഴ് ഭാഷയ്ക്കും സംസ്ഥാനത്തിനും ജനങ്ങൾക്കും ദ്രോഹകരമായ ഒരു പ്രവർത്തനവും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ വ്യക്തമാക്കിയിരുന്നു.