ഇസ്ലാം സമുദായത്തെ അവഹേളിക്കുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ ചോദ്യപേപ്പറില്‍ ഉള്‍പ്പെടുത്തി ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി വിവാദത്തില്‍. മധ്യകാല ചരിത്രത്തില്‍ ഇത്തരം കാര്യങ്ങള്‍ പഠിപ്പിക്കേണ്ടി വരുമെന്നും സഞ്ജയ് ലീല ബന്‍സാലിയെപ്പോലുള്ളവരല്ല ചരിത്രം പഠിപ്പിക്കേണ്ടതെന്ന് പറഞ്ഞ് വിദ്യാര്‍ത്ഥികളുടെ ആരോപണത്തെ സര്‍വകലാശാല ചരിത്രവിഭാഗം പ്രൊഫസര്‍ തള്ളി.
ഇസ്‌ലാമിലെ ഹലാല എന്താണ്, ഗോതമ്പിന് അലാവുദ്ദീന്‍ ഖില്‍ജി നിശ്ചയിച്ച വില എത്രയായിരുന്നു, മുത്തലാഖും ഹലാലയും ഇസ്‌ലാമിലെ സാമൂഹിക വിപത്ത് എന്ന വിഷയത്തില്‍ ഉപന്യാസം എഴുതുക തുടങ്ങിയ ചോദ്യങ്ങളാണ് എം എ ഹിസ്റ്ററി ചോദ്യപേപ്പറിലുണ്ടായിരുന്നത്.
ഒരു സമുദായത്തെ അവഹേളിക്കാന്‍ സര്‍വകലാശാല ബോധപൂര്‍വം ശ്രമിക്കുകയാണെന്നും വിദ്യാര്‍ത്ഥികളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. ഇത്തരം കാര്യങ്ങള്‍ പഠിക്കുകയോ ചോദിക്കുകയോ ചെയ്തില്ലെങ്കില്‍ വിദ്യാര്‍ഥികള്‍ എങ്ങനെയാണ് ചരിത്രം അറിയുന്നത്. മധ്യകാല ചരിത്രം പഠിപ്പിക്കുമ്പോള്‍ സ്വാഭാവികമായും ഇത് പഠിപ്പിക്കുന്നുണ്ട്. ചരിത്രം വളച്ചൊടിക്കപ്പെടാവുന്നതാണ്. അതിനാല്‍ നാം അവരെ യഥാര്‍ത്ഥ ചരിത്രം പഠിപ്പിക്കണം. അല്ലാതെ സഞ്ജയ് ലീലാ ബന്‍സാലിയെപ്പോലുള്ളവരല്ല ചരിത്രം പഠിപ്പിക്കേണ്ടതെന്ന് സര്‍വകലാശാല പ്രൊഫസര്‍ രാജീവ് ശ്രീവാസ്തവ പറഞ്ഞു.
Read more
പൊളിറ്റിക്കല്‍ സയന്‍സ് ബിരുദാനന്തര ബിരുദം ഒന്നാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥികളുടെ ചോദ്യപേപ്പറില്‍ മൗര്യസാമ്രാജ്യകാലഘട്ടത്തില്‍ ജീവിച്ചിരുന്ന കൗടില്യന് ചരക്കു സേവന നികുതിയിലുള്ള നിലപാടെന്തെന്ന ചോദ്യം ഉള്‍പ്പെടുത്തിയതിനും സര്‍വകലാശാല വിവാദത്തിലകപ്പെട്ടിരുന്നു. ഈ വര്‍ഷം നടപ്പിലാക്കിയ ചരക്കുസേവന നികുതിയെക്കുറിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജീവിച്ചിരുന്ന കൗടില്യന്‍ അര്‍ത്ഥശാസ്ത്രത്തില്‍ എന്തായിരിക്കും പറഞ്ഞിട്ടുണ്ടാവുകയെന്ന് ആലോചിച്ച് അന്തം വിട്ടിരുന്നു വിദ്യാര്‍ത്ഥികള്‍. അതാത് വിഷയത്തിലെ വിദഗ്ധരെ കൊണ്ടാണ് ചോദ്യപ്പേപ്പര്‍ തയ്യാറാക്കിയതെന്നാണ് അന്ന് ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം മേധാവി ആര്‍ പി സിംഗ് ന്യായീകരിച്ചത്.