'ധ്രുവ് റാഠിയുടെ വീഡിയോയ്ക്ക് പിന്നാലെ ബലാത്സം​ഗ ഭീഷണിയും വധഭീഷണിയും ഇരട്ടിയായി'; സ്വാതി മലിവാള്‍

പ്രശസ്ത യൂട്യൂബർ ധ്രുവ് റാഠിയുടെ വീഡിയോ പുറത്തു വന്നതോടെ തനിക്കെതിരെ ഉണ്ടായിരുന്ന ബലാത്സം​ഗ ഭീഷണിയും വധഭീഷണിയും ഇരട്ടിയായതായി ആംആദ്മി രാജ്യസഭാ എംപി സ്വാതി മലിവാള്‍. ആംആദ്മി പാർട്ടി നേതാക്കളും അണികളും നടത്തുന്ന നുണപ്രചാരണങ്ങൾക്കും ഭീഷണികൾക്കും പിന്നാലെ ധ്രുവ് റാഠി ഏകപക്ഷീയമായ വീഡിയോ പോസ്റ്റ് ചെയ്തതോടെ ഭീഷണി ഇരട്ടിയായെന്നാണ് സ്വാതിയുടെ ആരോപണം.

‘എന്റെ പാർട്ടിയായ ആംആദ്മി പാർട്ടിയുടെ നേതാക്കളും അണികളും ചേർന്ന് നടത്തുന്ന വ്യക്തിഹത്യാ ക്യാംപെയ്നെത്തുടർന്ന് എനിക്ക് നിരന്തരം ബലാത്സംഗ, വധ ഭീഷണികൾ ലഭിക്കുന്നുണ്ട്. യുട്യൂബർ ധ്രുവ് റാഠി എനിക്കെതിരേ ഏകപക്ഷീയമായ ഒരു വീഡിയോ പോസ്റ്റ് ചെയ്തതിനുശേഷം ഭീഷണികളുടെ എണ്ണം കൂടി. സ്വതന്ത്ര മാധ്യമപ്രവർത്തകനെന്ന് വിശേഷിപ്പിക്കുന്ന അദ്ദേഹത്തെപ്പോലൊരാൾ ആംആദ്മി പാർട്ടിയുടെ വക്താവിനെപ്പോലെ പ്രവർത്തിക്കുന്നതും എനിക്കെതിരേ അധിക്ഷേപം ചൊരിയുന്നതും നാണക്കേടാണ്. തീവ്രമായ ഭീഷണികളും അധിക്ഷേപങ്ങളുമാണ് ഇപ്പോൾ ഞാൻ നേരിട്ടുകൊണ്ടിരിക്കുന്നത്’- സ്വാതി എക്സിൽ കുറിച്ചു.

ധ്രുവ് റാഠിയോട് തന്റെ ഭാ​ഗം പറയാൻ ശ്രമിച്ചിരുന്നുവെന്നും എന്നാൽ തന്റെ കോളുകളും സന്ദേശങ്ങളും അദ്ദേഹം അവഗണിക്കുകയായിരുന്നുവെന്നും സ്വാതി പറഞ്ഞു. തനിക്കെതിരായ രണ്ടര മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ ധ്രുവ് പരാമർശിക്കാതിരുന്ന ചില വശങ്ങളും സ്വാതി ചൂണ്ടിക്കാട്ടി. അക്രമം നടന്നുവെന്ന് പാര്‍ട്ടി ആദ്യം അം​ഗീകരിച്ചെങ്കിലും പിന്നീട് അവര്‍ നിലപാട് മാറ്റുകയായിരുന്നു. അക്രമം മൂലമുള്ള മുറിവുകൾ വെളിപ്പെടുത്തുന്ന എംഎൽസി റിപ്പോർട്ടുണ്ടെന്നും സ്വാതി ചൂണ്ടിക്കാട്ടി.

Read more

പ്രതിയെ സ്ഥലത്ത് നിന്നും അറസ്റ്റ് ചെയ്‌തെങ്കിലും വീണ്ടും അതേ സ്ഥലത്തേക്ക് പ്രവേശനം അനുവദിച്ചു. ഇത് തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നോ. വിഷയങ്ങളിലെല്ലാം കൃത്യമായ നിലപാട് സ്വീകരിച്ച മണിപ്പുരടക്കം ഒറ്റയ്ക്ക് സഞ്ചരിച്ച സ്ത്രീയെ എങ്ങിനെയാണ് ബിജെപിക്ക് വിലയ്ക്ക് വാങ്ങാനാകുന്നതെന്നും സ്വാതി ചോദിച്ചു.