ജയില്‍ വേണോ, മന്ത്രിപദം വേണോ; ഉടന്‍ തീരുമാനം അറിയിക്കണം; തമിഴ്‌നാട്ടില്‍ എന്താണ് നടക്കുന്നത്; മന്ത്രി സെന്തില്‍ ബാലാജിക്ക് സുപ്രീംകോടതിയുടെ അന്ത്യശാസനം; കപില്‍ സിബലിനെ നിര്‍ത്തിപ്പൊരിച്ചു

തമിഴ്‌നാട് വൈദ്യുതി മന്ത്രിക്ക് താക്കീതുമായി സുപ്രീംകോടതി.മന്ത്രി പദവി ഉടന്‍ ഒഴിഞ്ഞില്ലെങ്കില്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ വി. സെന്തില്‍ ബാലാജിയുടെ ജാമ്യം പിന്‍വലിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കേസിന്റെ ന്യായാന്യായങ്ങള്‍ നോക്കിയല്ല, വിചാരണ നീണ്ടുപോകുന്നതുകൊണ്ടാണ് ബാലാജിക്ക് ജാമ്യം അനുവദിച്ചതെന്ന് ജസ്റ്റിസ് ഓക ചൂണ്ടിക്കാണിച്ചു. അപ്പോള്‍ അദ്ദേഹം മന്ത്രിസ്ഥാനത്ത് ഉണ്ടായിരുന്നില്ലെന്ന കാര്യംകൂടി പരിഗണിച്ചാണ് ജാമ്യം നല്‍കിയത്. ജാമ്യം കിട്ടി ദിവസങ്ങള്‍ക്കുള്ളില്‍ അദ്ദേഹം മന്ത്രിസ്ഥാനത്ത് തിരിച്ചെത്തി. എന്തു സന്ദേശമാണിത് നല്‍കുന്നതെന്ന് കോടതി ചോദിച്ചു.

മന്ത്രിസ്ഥാനം രാജിവെച്ചില്ലെങ്കില്‍ കള്ളപ്പണക്കേസിലെ ജാമ്യം റദ്ദാക്കുമെന്ന് സെന്തില്‍ ബാലാജിക്ക് സുപ്രീംകോടതി മുന്നറിയിപ്പു നല്‍കി. പദവി വേണോ സ്വാതന്ത്ര്യം വേണോ എന്ന് തിങ്കളാഴ്ചയ്ക്കകം തീരുമാനമെടുക്കാന്‍ ജസ്റ്റിസ് അഭയ് എസ്. ഓകയും ജസ്റ്റിസ് എ.ജി. മാസിഹുമടങ്ങുന്ന ബെഞ്ച്  ബാലാജിയോട് ആവശ്യപ്പെട്ടു.

ഈ കേസിന്റെ സാക്ഷിവിസ്താരം തുടങ്ങുന്നത് അടുത്ത വര്‍ഷമായിരിക്കുമെന്നും അപ്പോഴേക്കും തമിഴ്നാട്ടില്‍ ഇപ്പോഴത്തെ മന്ത്രിസഭയുടെ കാലാവധി കഴിയുമെന്നും കപില്‍ സിബല്‍ പറഞ്ഞെങ്കിലും കോടതി അതംഗീകരിച്ചില്ല. അടുത്ത തിരഞ്ഞെടുപ്പില്‍ ആരാണ് അധികാരത്തില്‍ വരികയെന്ന് കോടതിക്ക് അറിയേണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ഇ.ഡി (എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്) അറസ്റ്റ് ചെയ്ത് ഒരു വര്‍ഷത്തോളം ജയിലിലായിരുന്ന സെന്തില്‍ സുപ്രീം കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചതിനു പിന്നാലെ ഡിഎംകെ സര്‍ക്കാരില്‍ മന്ത്രിയായി ചുമതലയേറ്റെടുത്തിരുന്നു. ഇതിനെതിരെയാണ് സുപ്രീംകോടതി രംഗത്തെത്തിയത്.

Read more

മന്ത്രി പദവിയാണോ വ്യക്തി സ്വാതന്ത്ര്യമാണോ വേണ്ടതെന്ന് 28നുള്ളില്‍ അറിയിക്കാന്‍ സെന്തിലിനോടു നിര്‍ദേശിച്ചു. സെന്തില്‍ മന്ത്രിയായതോടെ കേസിലെ സാക്ഷികള്‍ക്ക് സമ്മര്‍ദമുണ്ടെന്നു ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജികള്‍ കോടതി പരിഗണിച്ചപ്പോഴാണ് ഇത്തരം പരാമര്‍ശം ഉണ്ടായത്. . 2013ല്‍ അണ്ണാഡിഎംകെ സര്‍ക്കാരില്‍ ഗതാഗത മന്ത്രിയായിരിക്കെ ഡ്രൈവര്‍, കണ്ടക്ടര്‍, മെക്കാനിക്, എന്‍ജിനീയര്‍ തസ്തികകളില്‍ ജോലി വാഗ്ദാനം ചെയ്ത് കോഴ വാങ്ങിയെന്നാണു കേസ്.