അന്ന് ബാബ്‌റി മസ്ജിദ് പൊളിയ്ക്കാന്‍ കൂടി; ഇന്ന് പറയുന്നു നൂറു പള്ളികള്‍ പണിയും

ബാബ്‌റി മസ്ജിദ് പൊളിക്കാന്‍ കൂട്ടുനിന്നതില്‍ ദു:ഖിക്കുന്നുവെന്ന് ഇസ്ലാം മതം സ്വീകരിച്ച മൂന്നു കര്‍സേവകര്‍. അന്ന് പള്ളി പൊളിച്ചതിന് പ്രായശ്ചിത്തമായി മരിക്കുന്നതിന് മുന്‍പ് നൂറു പള്ളികളെങ്കിലും പണിയണമെന്നാണ് ആഗ്രഹമെന്നും ബല്‍ബീര്‍ സിങ്, യോഗേന്ദ്ര പാല്‍, ശിവപ്രസാദ് എന്നിവര്‍ പറഞ്ഞു. നൂറു പള്ളികള്‍ ലക്ഷ്യമിടുന്ന ഇവര്‍ ഇപ്പോള്‍ തന്നെ 40 പള്ളികള്‍ പണിത് കഴിഞ്ഞു.

പാനിപത്തില്‍നിന്നുള്ള ശിവസേന നേതാവായിരുന്ന ബല്‍ബീര്‍ സിങ് പള്ളിയുടെ മുകളില്‍ കയറുകയും ഇയാള്‍ പൊളിച്ചെടുത്ത രണ്ടു കല്ലുകള്‍ ശിവസേന ഓഫീസില്‍ കൊണ്ടു വെയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇന്ന് ഇയാളുടെ പേര് മുഹമ്മദ് ആമിര്‍ എന്നാണ്. ഇയാളുടെ കൂടെയുണ്ടായിരുന്ന യോഗേന്ദ്ര പാലിന്റെ ഇന്നത്തെ പേര് മുഹമ്മദ് ഉമര്‍ എന്നാണ്. ഭജ്‌റംഗ് ദള്‍ നേതാവായിരുന്ന ശിവ്പ്രസാദിന്റെ ഇന്നത്തെ പേര് മുഹമ്മദ് മുസ്തഫ.

അയോധ്യയില്‍ നാലായിരത്തോളം വരുന്ന കര്‍സേവകര്‍ക്ക് പള്ളി പൊളിക്കാനുള്ള പരിശീലനം നല്‍കിയ ആളാണ് ശിവ്പ്രസാദ്. എന്നാല്‍, പള്ളിപൊളിച്ച് ഒരു വര്‍ഷത്തിനകം ഇയാള്‍ വിഷാദ രോഗത്തിന്റെ പിടിയിലായി. പിന്നീട് പല അമ്പലങ്ങളും പുണ്യസ്ഥലങ്ങളും സന്ദര്‍ശിച്ചെങ്കിലും സമാധാനം ലഭിച്ചില്ല. പിന്നീട് തൊഴില്‍ അന്വേഷണത്തിന്റെ ഭാഗമായി ഷാര്‍ജയിലെത്തിയ ഇയാള്‍ ഇവിടെ വെച്ചാണ് മതം മാറിയത്.

എന്നാല്‍, മുസ്തഫയെ കുടുംബം കൈവെടിഞ്ഞു. നാട്ടിലേക്ക് തിരിച്ചെത്തിയാല്‍ കൊല്ലുമെന്നുള്ള സംഘപരിവാറിന്റെ ഭീഷണി ഇപ്പോഴും നിലനില്‍ക്കുന്നു.

Read more

മുസ്ലീം പണ്ഡിതനായ മൗലാന കലീം സിദ്ധിഖിയില്‍നിന്ന് പ്രചോദിനായാണ് ബല്‍ബീര്‍ സിങ് ഇസ്ലാമിലേക്ക് എത്തിയത്. ഹൈദരാബാദിലേക്ക് താമസം മാറ്റിയ ഇയാള്‍ വിവാഹം കഴിക്കുകയും ഇസ്ലാം പഠിപ്പിക്കുന്നതിനായി ഒപു സ്‌കൂളും ആരംഭിച്ചു.