ഗുര്‍മീതിന്റെ അറസ്റ്റ്; അനുയായികളുണ്ടാക്കിയ സംഘര്‍ഷത്തില്‍ ഹരിയാന സര്‍ക്കാരിന് നഷ്ടം 126 കോടി രൂപ

ബലാത്സംഗക്കേസില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുര്‍മീത് റാം റഹീമിന് തടവുശിക്ഷ വിധിച്ചതുമായി ബന്ധപ്പെട്ട് അനുയായികള്‍ കലാപം അഴിച്ചുവിട്ടതിലൂടെ സര്‍ക്കാരിന് നഷ്ടം 126 കോടി രൂപ . കഴിഞ്ഞ ഓഗസ്റ്റ് 25നാണ് പഞ്ച്കുളയിലെ പ്രത്യേക സിബിഐ കോടതി ഗുര്‍മീതിന് 20വര്‍ഷം കഠിനതടവിന് ശിക്ഷിച്ചത്. ഇതേ തുടര്‍ന്നുണ്ടായ കലാപത്തില്‍ ഒട്ടേറെ നാശനഷ്ടങ്ങള്‍ ഹരിയാനയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സംസ്ഥാനത്തുണ്ടായ അക്രമസംഭവങ്ങളില്‍ സ്വകാര്യവ്യക്തികള്‍ക്കും സര്‍ക്കാര്‍ വകുപ്പുകള്‍ക്കും കോടികളുടെ നാശനഷ്ടങ്ങളുണ്ടായി. കലാപത്തെ അടിച്ചമര്‍ത്താന്‍ സുരക്ഷ വര്‍ധിപ്പിച്ചതിലൂടെയും സംസ്ഥാനത്ത് കോടികളുടെ നഷ്ടമുണ്ടായി.

ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ഹരിയാന അഡ്വക്കേറ്റ് ജനറല്‍ പഞ്ചാബ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. കലാപത്തെകുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യവുമായി അഭിഭാഷകന്‍ രവീന്ദര്‍ സിങ് ധുലാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

പുതിയ കണക്ക് അനുസരിച്ച് സംസ്ഥാനത്തിനുണ്ടായ നഷ്ടം 1,26,68,71,700 രൂപയാണ്. അക്രമബാധിത ജില്ലകളില്‍ അംബാലയിലാണ് ഏറെ നാശനഷ്ടമുണ്ടായിരിക്കുന്നത്. 46.84 കോടി രൂപയാണ് ഇവിടുത്തെ നഷ്ടം. 14.87 കോടി രൂപയുടെ നഷ്ടമാണു ഫത്തേഹാബാദിനുണ്ടായത്.ഗുര്‍മീതിന്റെ ആശ്രമത്തിന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്ന സിര്‍സയില്‍ 13.57 കോടി രൂപയുടെ നാശനഷ്ടമാണുള്ളത്. ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെട്ട പഞ്ച്കുളയില്‍ നാശനഷ്ടം 10.57 കോടിയാണ്.