രാജധര്‍മം ജനങ്ങളെ സംരക്ഷിക്കുക; രാജാവ് തന്റെ കടമ നിര്‍വഹിക്കണം; രാജ്യം ഒറ്റെക്കെട്ട്; പാക്കിസ്ഥാന് സൈനികമായ തിരിച്ചടി നല്‍കാന്‍ കേന്ദ്രത്തോട് നിര്‍ദേശിച്ച് ആര്‍എസ്എസ്

പഹല്‍ഗാമിലുണ്ടായ തീവ്രാദി ആക്രമണത്തില്‍ പാക്കിസ്ഥാന് സൈനികമായ തിരിച്ചടി നല്‍കാന്‍ ആഹ്വാനം ചെയ്ത് ആര്‍എസ്എസ്. ജനങ്ങളെ സംരക്ഷിക്കുകയാണ് രാജധര്‍മമെന്നും രാജാവ് തന്റെ കടമ നിര്‍വഹിക്കണമെന്നും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് പറഞ്ഞു. അക്രമികളെ പാഠം പഠിപ്പിക്കുന്നതും നമ്മുടെ മതമാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് പറഞ്ഞു.

പഹല്‍ഗാമില്‍ എന്താണ് സംഭവിച്ചതെന്ന് എല്ലാവരും കണ്ടു. വിനോദസഞ്ചാരത്തിനെത്തിയവരോട് മതം ചോദിക്കുകയും വെടിവച്ച് കൊല്ലുകയും ചെയ്യുന്നു. ഒരിക്കലും ഒരു ഹിന്ദുവും ഇത് ചെയ്യില്ല. നമ്മളെല്ലാവരും ഒറ്റക്കെട്ടായിരുന്നെങ്കില്‍ ആരും നമ്മളെ പുച്ഛത്തോടെ നോക്കുമായിരുന്നില്ല. ദുഷ്ടശക്തികളെ നിര്‍മൂലനം ചെയ്തേ മതിയാകൂവെന്ന് അദേഹം പറഞ്ഞു.

അമര്‍ഷം മാത്രമല്ല, പ്രതീക്ഷയുമുണ്ട്. ഒന്നിച്ചുനിന്നാല്‍ ആരും നമ്മളെ ദുഷ്ടബുദ്ധിയോടെ നോക്കില്ല. നോക്കിയാല്‍ ആ കണ്ണ് ഇല്ലാതാക്കാനുള്ള കരുത്ത് നമ്മുടെ ഐക്യത്തിനുണ്ടാകും. നമ്മള്‍ ശക്തമായ മറുപടി നല്കും. വെറുപ്പും വിദ്വേഷവും നമ്മുടെ സ്വഭാവമല്ല, എന്നാല്‍ തല്ല് വാങ്ങുന്നതും നമുക്ക് ശീലമില്ലാത്ത കാര്യമാണ്. ശക്തിമാന്‍മാര്‍ അഹിംസ പാലിക്കണമെന്നത് ശരിയാണ്.

ശക്തിയില്ലാത്തവര്‍ക്ക് അതിന്റെ ആവശ്യമില്ല, അഥവാ ശക്തിയുണ്ടെങ്കില്‍ അത് അത്തരം സന്ദര്‍ഭങ്ങളില്‍ കാണിക്കുക തന്നെ വേണം, സര്‍സംഘചാലക് പറഞ്ഞു.
പരസ്പരം ഭിന്നതയില്‍ ജീവിക്കുമ്പോള്‍ സമൂഹത്തില്‍ വിടവ് വര്‍ധിക്കും. നമ്മള്‍ ഐക്യത്തിന്റെ തത്വം പിന്തുടരുമ്പോള്‍, നമ്മുടെ സ്വത്വബോധം കൂടുതല്‍ ശക്തമാകും. ലോകത്ത് ഒരേയൊരു ധര്‍മ്മമേ ഉള്ളൂ അത് മനുഷ്യത്വമാണ്. ഇതിനെയാണ് നമ്മള്‍ ഹിന്ദുത്വം എന്ന് വിളിക്കുന്നത്.

Read more

എല്ലാവരും അവരവരുടെ സമ്പ്രദായങ്ങളുടെ അനുശാസനം പാലിക്കണം, എന്നാല്‍ ചിലര്‍ മതഭ്രാന്തരാണ്. നമ്മുടെ ഭരണഘടന മതേതരമാണ്, ഭരണഘടനയുടെ നിര്‍മ്മാതാക്കള്‍ മതേതരരായിരുന്നു, അയ്യായിരത്തിലേറെ വര്‍ഷം പഴക്കമുള്ള നമ്മുടെ സംസ്‌കാരം അതാണ് നമ്മളെ പഠിപ്പിക്കുന്നതതെന്ന് അദേഹം പറഞ്ഞു.