കൊല്‍ക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകം; സന്ദീപ് ഘോഷ് ഇനി ഡോക്ടര്‍ അല്ല; രജിസ്ട്രേഷന്‍ റദ്ദാക്കി പശ്ചിമ ബംഗാള്‍ മെഡിക്കല്‍ കൗണ്‍സില്‍

വനിത ഡോക്ടര്‍ ബലാത്സംഗത്തിരയായി കൊല്ലപ്പെട്ട കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളേജിലെ മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിന്റെ ഡോക്ടര്‍ രജിസ്ട്രേഷന്‍ റദ്ദാക്കി പശ്ചിമ ബംഗാള്‍ മെഡിക്കല്‍ കൗണ്‍സില്‍. കൊലപാതകവുമായി ബന്ധപ്പെട്ടും സാമ്പത്തികമായുള്ള ക്രമക്കേടുകളും മുന്‍ നിര്‍ത്തി സിബിഐ സന്ദീപിനെ അറസ്റ്റ് ചെയ്ത് ദിവസങ്ങള്‍ക്കുളിലാണ് കൗണ്‍സില്‍ നടപടി.

ഇതോടെ സന്ദീപിന്റെ ഡോക്ടര്‍ പദവി നഷ്ടമായി. സന്ദീപിന് ഇനി ആരെയും ചികിത്സിക്കാനുള്ള അവകാശവുമില്ല. 1914-ലെ ബംഗാള്‍ മെഡിക്കല്‍ ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് പശ്ചിമ ബംഗാള്‍ മെഡിക്കല്‍ കൗണ്‍സില്‍ സന്ദീപ് ഘോഷിന് നേരെ നടപടിയെടുത്തത്. സന്ദീപ് ഘോഷിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കാന്‍ ഡോക്ടര്‍മാരുടെ സംഘടനയായ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ബംഗാള്‍ ഘടകമാണ് ആവശ്യപ്പെട്ടത്.

ഇതേ തുടര്‍ന്ന് സെപ്റ്റംബര്‍ 7ന് സന്ദീപ് ഘോഷിന് പശ്ചിമ ബംഗാള്‍ മെഡിക്കല്‍ കൗണ്‍സില്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ സന്ദീപ് ഇതിനോട് പ്രതികരിക്കാത്തതിനെ തുടര്‍ന്നാണ് നടപടികള്‍ക്ക് മുതിര്‍ന്നത്.

ബംഗാള്‍ സര്‍ക്കാര്‍ നേരത്തെ തന്നെ സന്ദീപ് ഘോഷിനെതിരെ നടപടി എടുത്തിരുന്നെങ്കില്‍ തന്റെ മകള്‍ ഇന്നും ജീവനോടെ ഉണ്ടാകുമായിരുന്നു എന്ന് പറഞ്ഞ് വനിതാ ഡോക്ടറുടെ പിതാവും രംഗത്ത് എത്തി. വനിതാ ഡോക്ടറുടെ കൊലപാതകത്തില്‍ നടന്ന അന്വേഷണത്തിലാണ് മെഡിക്കല്‍ കോളേജില്‍ നടക്കുന്ന സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടെത്തിയത്.