പാകിസ്ഥാന്റെ മകളായിരുന്നു, ഇപ്പോള്‍ ഇന്ത്യയുടെ മരുമകളാണ്; പാകിസ്ഥാനിലേക്ക് മടക്കി അയയ്ക്കരുതെന്ന് സീമ ഹൈദര്‍; വീണ്ടും ചര്‍ച്ചയായി പബ്ജി പ്രണയം

അടിയന്തരമായി പാക് പൗരന്മാരെ കണ്ടെത്തി നാടുകടത്തണമെന്നാണ് സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി കഴിഞ്ഞ ദിവസം നല്‍കിയ നിര്‍ദ്ദേശം. പബ്ജിയിലൂടെ നോയിഡ സ്വദേശിയുമായി പ്രണയത്തിലായ പാകിസ്ഥാന്‍ യുവതി സീമ ഹൈദര്‍ക്കും തിരികെ പോകേണ്ടി വരുമെന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വലിയ ചര്‍ച്ചയായിരുന്നു.

ഇതിന് പിന്നാലെ തനിക്ക് ഇന്ത്യയില്‍ തുടരണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് സീമ ഹൈദര്‍. 2023ല്‍ ആണ് സീമ പബ്ജിയിലൂടെ പ്രണയത്തിലായ സച്ചിനെ തേടി പാകിസ്ഥാനില്‍ നിന്ന് അനധികൃതമായി ഇന്ത്യയിലെത്തിയത്. പാകിസ്ഥാനില്‍ ഇവര്‍ വിവാഹിതയും നാല് കുട്ടികളുടെ അമ്മയുമാണ്.

നേപ്പാളിലൂടെയാണ് സീമ അനധികൃതമായി ഇന്ത്യയിലേക്കെത്തിയത്. തുടര്‍ന്ന് ദേശീയ തലത്തില്‍ വാര്‍ത്തകളില്‍ ഇടം നേടിയ സീമ ഹൈദര്‍ സച്ചിന്‍ മീണയെ വിവാഹം കഴിച്ച് ഗ്രേറ്റര്‍ നോയിഡയില്‍ താമസമാക്കുകയായിരുന്നു. ഇതിനിടെ ഇരുവര്‍ക്കും ഒരു കുട്ടിയും ജനിച്ചിരുന്നു. പഹല്‍ഗാം ആക്രമണത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ പാക് പൗരന്മാരെ തിരിച്ചയക്കുമ്പോള്‍ സീമ ഹൈദര്‍ വീണ്ടും വാര്‍ത്തകളില്‍ ഇടം നേടി.

താന്‍ ഇന്ത്യയുടെ മരുമകളാണെന്നും ഇവിടെ തുടരാന്‍ അനുവദിക്കണമെന്നുമാണ് സീമയുടെ ആവശ്യം. താന്‍ പാകിസ്ഥാന്റെ മകളായിരുന്നു, പക്ഷേ ഇപ്പോള്‍ ഇന്ത്യയുടെ മരുമകളാണ്, തനിക്ക് പാകിസ്ഥാനിലേക്ക് തിരികെ പോകാന്‍ താത്പര്യമില്ല. തന്നെ ഇന്ത്യയില്‍ തന്നെ തുടരാന്‍ അനുവദിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും അപേക്ഷിക്കുകയാണെന്നും സീമ പറഞ്ഞു.

Read more

ഇന്ത്യക്കാരനായ സച്ചിന്‍ മീണയെ വിവാഹം കഴിച്ച ശേഷം താന്‍ ഹിന്ദുമതം സ്വീകരിച്ചെന്നും സീമ അവകാശപ്പെടുന്നു. അതേസമയം, സീമയ്ക്ക് ഇന്ത്യയില്‍ താമസിക്കാന്‍ അനുവാദം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് അഭിഭാഷകന്‍ പ്രതികരിച്ചു. സീമ ഇനി പാകിസ്ഥാന്‍ പൗരയല്ല. ഗ്രേറ്റര്‍ നോയിഡയിലെ താമസക്കാരനായ സച്ചിന്‍ മീണയുടെ ഭാര്യയാണ്. അടുത്തിടെ ദമ്പതികള്‍ക്ക് ഒരു മകള്‍ ജനിച്ചു. അവരുടെ പൗരത്വം ഇപ്പോള്‍ ഇന്ത്യന്‍ ഭര്‍ത്താവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍ കേന്ദ്രത്തിന്റെ നിര്‍ദ്ദേശം അവര്‍ക്ക് ബാധകമാകില്ലെന്നാണ് പ്രതീക്ഷയെന്നും അഭിഭാഷകന്‍ എപി സിംഗ് വ്യക്തമാക്കി.