എന്റെ വക ഒരു ചെരിപ്പ്; ചെരിപ്പ് വിവാദത്തില്‍ ഓണ്‍ലൈന്‍ ക്യാംപയിന് ആഹ്വാനം ചെയ്ത് വ്യത്യസ്ത പ്രതിഷേധവുമായി ബിജെപി നേതാവ്

പാക് തടവില്‍ കഴിയുന്ന കുല്‍ഭൂഷണ്‍ ജാദവിനെ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തെ അപമാനിക്കുകയും കുല്‍ഭൂഷന്റെ ഭാര്യയുടെ ചെരിപ്പ് ഫോറന്‍സിക് പരിശോധനയക്ക് അയക്കുകയും ചെയ്ത പാക് നടപടിയില്‍ പ്രതിഷേധവുമായി ഡല്‍ഹിയിലെ ബി.ജെ.പി നേതാവ്. പാക്ക് ഹൈക്കമ്മീഷന് ചെരിപ്പ് വാങ്ങി അയച്ച് കൊടുത്തതാണ് ബിജെപി വക്താവ് തജീന്ദര്‍ പാല്‍ സിങ് ബഗ്ഗ പ്രതിഷേധിച്ചത്.

ഓണ്‍ലൈനില്‍ ഒരു ജോഡി ചെരിപ്പ് ബുക്ക് ചെയ്ത് പാക്ക് ഹൈക്കമ്മീഷന്റെ മേല്‍വിലാസത്തില്‍ അയച്ചുകൊടുക്കുകയായിരുന്നു തജീന്ദര്‍ പാല്‍ സിങ് ബഗ്ഗ. ആമസോണില്‍ ചെരിപ്പ് ബുക്ക് ചെയ്ത വിവരങ്ങള്‍ ഷെയര്‍ ചെയ്താണ് പാക്‌നടപടിയോട് പ്രതിഷേധം അറിയിച്ചത്. ഓണ്‍ലൈന്‍ ഷോപ്പിങ് നടത്തുമ്പോള്‍ അത് എത്തിക്കാനുള്ള വിലാസത്തിലാണ് പാക് ഹൈ്ക്കമ്മീഷണറുടെ പേരും അഡ്രസും കൊടുത്തത്.

“പാക്കിസ്ഥാന് നമ്മുടെ ചെരിപ്പാണ് ആവശ്യം. അതുകൊണ്ട് അവര്‍ക്ക് അത് തന്നെ കൊടുക്കാം. ഞാന്‍ ആമസോണില്‍ ഓണ്‍ലൈനായി ഒരു ജോഡി ചെരിപ്പ് ബുക്ക് ചെയ്യുകയും അത് പാക് ഹൈക്കമ്മീഷന് അയച്ചുകൊടുക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ ഇന്ത്യയിലെ ഓരോരുത്തരും ഒരോ ചെരിപ്പ് ഓര്‍ഡര്‍ ചെയ്ത് പാക്കിസ്ഥാന് അയച്ചുകൊടുക്കുകയും വേണം-അദ്ദേഹം ട്വീറ്റ് ചെയ്തു. ചെരിപ്പ് ഓര്‍ഡര്‍ ചെയ്തതിന് ഒരു മണിക്കൂറിനുള്ളില്‍ തന്നെ നൂറ് കണക്കിന് ചെരിപ്പുകളാണ് ഇത്തരത്തില്‍ ഹൈക്കമീഷന്റെ അഡ്രസില്‍ എത്തിയതെന്നും അദ്ദേഹം പറയുന്നു.

Read more

ക്രിസ്മസ് ദിനത്തിലാണ് ഭാര്യയും അമ്മയും കുല്‍ഭൂഷണനും തമ്മില്‍ ഇസ്ലാമാബാദ് വിദേശകാര്യ മന്ത്രാലയത്തില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയത്. സുരക്ഷയുടെ പേരു പറഞ്ഞു കുല്‍ഭൂഷന്റെ കൂടിക്കാഴ്ചയ്ക്കു മുമ്പ് അമ്മയുടെയും ഭാര്യയുടെയും വസ്ത്രങ്ങള്‍ അഴിച്ചു പരിശോധിച്ചു. ഭാര്യയുടെ താലിയും മറ്റാഭരണങ്ങളും അഴിച്ചുമാറ്റി. ചെരുപ്പു ധരിക്കാന്‍ അനുവദിച്ചില്ല. കൂടിക്കാഴ്ചയ്ക്കു ശേഷം ഭാര്യയുടെ ചെരുപ്പുകള്‍ തിരികെ ലഭിച്ചതുമില്ല. ചെരിപ്പിനുള്ളില്‍ സംശയാസ്പദമായി എന്തോ ഉണ്ടായിരുന്നെന്നാണ് പാകിസ്താന്‍ ആരോപിച്ചത്.