നരസിംഹറാവുവിന്‍റെ സമ്മതവും മൗനവുമാണ് ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിന് പിന്നില്‍ ; വെളിപ്പെടുത്തലുമായി കുല്‍ദീപ് നയ്യാര്‍

ബാബറി മസ്ജിദ് തകര്‍ക്കലിന്റെ കാല്‍നൂറ്റാണ്ട് പിന്നിടുമ്പോള്‍ പുതിയ വെളിപ്പെടുത്തലുമായി പ്രമുഖ പത്രപ്രവര്‍ത്തകന്‍ കുല്‍ദിപ് നയ്യാര്‍. അന്നത്തെ പ്രധാനമന്ത്രി നരംസിംഹ റാവുവിന്റെ സമ്മതത്തോടെയും മൗനാനുവാദത്തോടെയുമാണ് ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതെന്ന് കുല്‍ദീപ് നയ്യാര്‍ ആരോപിച്ചു. മനോരമ ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബാബറി മസ്ജിദ് സംഘര്‍ഷം നടക്കുന്ന വേളയില്‍ നരസിംഹ റാവു തനിക്ക് രണ്ട് വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു.ഒന്ന് ബാബറി മസ്ജിദ് തകര്‍ക്കാന്‍ അനുവദിക്കില്ല,രണ്ട് താത്കാലികമായി നിര്‍മ്മിച്ച രാമക്ഷേത്രം നീക്കും. എന്നാല്‍ രണ്ടു വാഗ്ദാനങ്ങളും പാലിക്കപ്പെട്ടില്ലെന്നും കുല്‍ദീപ് നയ്യാര്‍ പറയുന്നു.

1992 ഡിസംബര്‍ ആറിനാണ് ബാബറി മസ്ജിദ് പള്ളി കര്‍സേവകര്‍ തകര്‍ക്കുന്നത്. വൈകീട്ട് 4.45 ഓടെ അവസാന മകുടവും കര്‍സേവകര്‍ തകര്‍ത്തു.

ബാബറി മസ്ജിദ് തകര്‍ക്കലിന്റെ കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാകുന്ന ഇന്ന് വി എച്ച് പി ശൗര്യ ദിവസായും, ഇടതുപക്ഷം കരിദിനമായും ആചരിക്കുന്നുണ്ട്. കൂടാതെ ഇന്ന് പ്രാര്‍ത്ഥനാ ദിനമായി ആചരിക്കാന്‍ ഓള്‍ ഇന്ത്യാ മുസ്ലീം പേഴ്‌സണല്‍ ലോ ബോര്‍ഡും ആഹ്വാനം ചെയ്തിട്ടുണ്ട്. അതേസമയം സംഘര്‍ഷ സാധ്യത കണക്കിലെടുത്ത്, രാജ്യമൊട്ടാകെ സുരക്ഷ ശക്തമാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചു.