പീഡനത്തിന് ഇരയായി അമ്മയായി, 'സിംഗിള്‍ മദര്‍' ആയി ജീവിക്കുന്നത് ദുരിതം, മരിക്കാന്‍ അനുവദിക്കുമോ' എന്ന് 17കാരി

ലൈംഗീക ചുഷണത്തിന് ഇരയായി ഗര്‍ഭിണിയായ പതിനേഴുകാരി മരിക്കാന്‍ അനുമതി തേടി അധികൃതരുടെ മുന്നില്‍. പശ്ചിമ ബംഗാളിലെ കിഴക്കന്‍ മിഡ്‌നാപൂര്‍ സ്വദേശിയായ പെണ്‍കുട്ടിയാണ് ജീവനൊടുക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യവുമായി ജില്ലാ അധികൃതരുടെ മുമ്പിലെത്തിയത്. ജില്ലാ മജിസട്രേറ്റിന്റെ പരാതി പരിഹാര സെല്ലിലാണ് പെണ്‍കുട്ടി അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.

മജിസ്‌ട്രേറ്റിന്‍ പരാതി പരിഹാര സെല്ലില്‍ നിന്നുമാണ് പെണ്‍കുട്ടിയുടെ അപേക്ഷ ലഭിക്കുന്നതെന്നും ഗ്രാമത്തില്‍ നിന്നുള്ള ഒരു യുവാവാണ് വിവാഹവാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നും സുതഹാത പൊലീസ് സ്റ്റേഷന്‍ ഓഫീസ് ഇന്‍ ചാര്‍ജ്ജ് ജലേഷ്വര്‍ തിവാരി പറഞ്ഞു.

അവിവാഹിതയായി അമ്മയായി തുടരാന്‍ പെണ്‍കുട്ടിക്ക് താത്പര്യമില്ലാത്തതിനാലാണ് ഇത്തരത്തില്‍ ഒരു അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നതെന്നും തിവാരി അഭിപ്രായപ്പെട്ടു.

പരാതിയെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മ പീഡിപ്പിച്ച യുവാവിനെതിരെയും കുടുംബത്തിനെതിരെയും രംഗത്തുവന്നു. പെണ്‍കുട്ടി ഗര്‍ഭിണി ആണെന്നറിഞ്ഞതിനുശേഷം യുവാവ് പെണ്‍കുട്ടിയെ കല്ല്യാണം കഴിക്കാമെന്ന് പറഞ്ഞിരുന്നു.യുവാവിന്റെ കുടുംബവും ഇതിന് സമ്മതിച്ചിരുന്നു.എന്നാല്‍ പീന്നിട് കല്ല്യാണത്തില്‍ നിന്നും അവര്‍ പിന്മാറുകയായിരുന്നുവെന്നും പെണ്‍കുട്ടിയുടെ അമ്മ ആരോപിക്കുന്നു.

പെണ്‍കുട്ടിയെ ലൈംഗീകമായ ചൂഷണം ചെയ്ത യുവാവിനെതിരെ കേസെടുത്തിട്ടുണ്ടെന്നും യുവാവിന്റെ പിതാവിനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പൊലീസ് അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ പശ്ചിമബംഗാള്‍ മനുഷ്യവകാശ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്.