ശശി തരൂരിനെ വിളിപ്പിച്ചത് രാഹുല്‍ ഗാന്ധി; സോണിയാ ഗാന്ധിയുടെ വസതിയിലെത്തി ശശി തരൂര്‍

സംസ്ഥാന സര്‍ക്കാരിനെ പ്രശംസിച്ചുകൊണ്ടുള്ള ലേഖനത്തിന് പിന്നാലെ ശശി തരൂര്‍ എംപിയെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് എഐസിസി നേതൃത്വം. സോണിയ ഗാന്ധിയുടെ വസതിയിലേക്കാണ് തരൂരിനെ വിളിപ്പിച്ചത്. സംസ്ഥാന സര്‍ക്കാരിനെ പ്രശംസിച്ചുകൊണ്ടുള്ള ലേഖനത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ വിവാദങ്ങള്‍ ഉടലെടുത്തിരുന്നു.

ഈ സാഹചര്യത്തിലാണ് തരൂരിനെ ചര്‍ച്ചയ്ക്ക് വിളിപ്പിച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശ പ്രകാരമാണ് തരൂരിനെ വിളിപ്പിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എഐസിസി വിളിപ്പിച്ച ഉടന്‍ തന്നെ സോണിയാ ഗാന്ധിയുടെ പത്താം നമ്പര്‍ ജന്‍പഥ് വസതിയില്‍ തരൂര്‍ എത്തി. രാഹുലും സോണിയയും തരൂരുമാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.

Read more

അതേസമയം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ടോ എന്ന് വ്യക്തമല്ല. ശശി തരൂരിന്റെ നിലപാടിനെതിരെ അതൃപ്തി സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം ഒന്നടങ്കം ഹൈക്കമാന്‍ഡിനെ അറിയിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.എസ് സന്ദര്‍ശനത്തെ പ്രകീര്‍ത്തിച്ചും, പിണറായി സര്‍ക്കാരിന്റെ വ്യവസായ നയത്തെ പ്രശംസിച്ചും നടത്തിയ പ്രതികരണങ്ങള്‍ വിവാദമായിട്ടും നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു ശശി തരൂര്‍.