സീതാറാം യെച്ചൂരി അതീവ ഗുരുതര നിലയില്‍, വെന്റിലേറ്ററിലും ശ്വാസതടസം; എംവി ഗോവിന്ദന്‍ ഡല്‍ഹിയിലേക്ക്

സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ഡല്‍ഹി എയിംസ് ആശുപത്രിയിലാണ് യെച്ചൂരി നിലവില്‍ ചികിത്സയിലുള്ളത്. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുന്ന യെച്ചൂരിയ്ക്ക് സ്വാസ തടസമുണ്ടെന്നും ആരോഗ്യനില ഡോക്ടര്‍മാര്‍ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്നും സിപിഎം അറിയിച്ചു.

അതേസമയം യെച്ചൂരിയെ സന്ദര്‍ശിക്കാന്‍ സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി എംവി ഗോവിന്ദന്‍ ഇന്ന് ഡല്‍ഹിയിലേക്ക് പുറപ്പെടും. ഡല്‍ഹിയിലുള്ള പാര്‍ട്ടി നേതാക്കളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും സീതാറാം യെച്ചൂരിയുടെ നില അതീവ ഗുരുതരമാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

ഓഗസ്റ്റ് 19ന് ആയിരുന്നു കടുത്ത പനിയെ തുടര്‍ന്ന് സീതാറാം യെച്ചൂരിയെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചത്. രണ്ട് ദിവസം മുന്‍പ് യെച്ചൂരിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുള്ളതായി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് വീണ്ടും ആരോഗ്യനില മോശമാവുകയായിരുന്നു. യെച്ചൂരി കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനും ഇന്ത്യ മുന്നണിയ്ക്കും വേണ്ടി മുന്നില്‍ നിന്ന് പ്രചാരണം നയിച്ചിരുന്നു.

2015ല്‍ പ്രകാശ് കാരാട്ട് ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് സീതാറാം യെച്ചൂരി ദേശീയ ജനറല്‍ സെക്രട്ടറിയായി സ്ഥാനമേല്‍ക്കുന്നത്.