'സിക്കിം തൂത്തുവാരി എസ്കെഎം, അരുണാചൽ ബിജെപിക്ക് സ്വന്തം'; ഒറ്റ സീറ്റില്‍ പോലും ലീഡില്ലാതെ കോണ്‍ഗ്രസ്‌

നിയമസഭ തിരഞ്ഞെടുപ്പിൽ അരുണാചല്‍പ്രദേശില്‍ ബിജെപിക്കും സിക്കിമില്‍ സിക്കിം ക്രാന്ത്രികാരി മോർച്ചക്കും മികച്ച ഭൂരിപക്ഷത്തോടെ തുടർഭരണം.  സിക്കിമിൽ 32 സീറ്റും അരുണാചൽ പ്രദേശിൽ 60 സീറ്റുകളിലുമാണ് തിരഞ്ഞെടുപ്പ് നടന്നത്. അരുണാചലിൽ ബിജെപിയും കോൺഗ്രസും തമ്മിലായിരുന്നു മത്സരം. 19 സീറ്റുകളില്‍ മത്സരിച്ചെങ്കിലും അരുണാചല്‍പ്രദേശില്‍ ഒറ്റ സീറ്റില്‍ പോലും ലീഡ് നേടാൻ കോണ്‍ഗ്രസിനായില്ല.

പ്രതിപക്ഷത്തെ അടിച്ച് നിരത്തി മുഖ്യമന്ത്രി പ്രേംസിങിന്റെ പാർട്ടിയായ സിക്കിം ക്രാന്തികാരി മോർച്ച സീറ്റുകൾ തൂത്തുവാരി. സംസ്ഥാനത്ത് ആകെയുള്ള 32 സീറ്റുകളിൽ 31 സീറ്റുകളും നേടിയാണ് എസ്കെഎം അധികാരത്തുടർച്ച നേടിയത്. അഞ്ചുതവണ തുടർച്ചയായി മുഖ്യമന്ത്രിയായിരുന്ന പവൻ കുമാർ ചാംലിങ് യുഗം സിക്കിമിൽ അവസാനിപ്പിച്ച് 2019-ലാണ് പ്രേംസിങ് തമാങ് ആദ്യമായി അധികാരത്തിലേറിയത്. അന്ന് എസ്കെഎമ്മിന് 17 സീറ്റുകളും പവൻ കുമാറിന്റെ പാർട്ടിയായ എസ്‌ഡിഎഫിന് 15 സീറ്റുകളുമായിരുന്നു നേടാനായത്.

എന്നാൽ ഇത്തവണ എസ്‌ഡിഎഫ് ഒരു സീറ്റിലൊതുങ്ങി. പവൻ കുമാർ ചാംലിങ് അടക്കമുള്ളവർ പരാജയപ്പെട്ടു. രണ്ട് മണ്ഡലങ്ങളിൽ മത്സരിച്ച പവൻ കുമാർ രണ്ടിടത്തും തോറ്റു. പോക് ലോക് കമ്രാങ് മണ്ഡലത്തിൽ 3063 വോട്ടുകൾക്കും നാംചെയ്ബംഗ് മണ്ഡലത്തിൽ 1935 വോട്ടുകൾക്കുമാണ് എസ്കെഎം സ്ഥാനാർഥികളോട് തോറ്റത്. എസ്‌ഡിഎഫ് നേതാവും മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ ബൈചൂങ് ബൂട്ടിയയും പരാജയപ്പെട്ടു. 4346 വോട്ടുകൾക്കാണ് ബൈചൂങ് ബൂട്ടിയ എസ്കെഎം സ്ഥാനാർഥി റിക്ഷാൽ ഡോർജി ബൂട്ടിയയോട് തോറ്റത്.

അതേസമയം തിരഞ്ഞെടുപ്പ് തുടങ്ങും മുന്‍പ് തന്നെ അരുണാചല്‍ പ്രദേശില്‍ എതിരില്ലാതെ പത്ത് സീറ്റുകളില്‍ ബിജെപി വിജയം നേടിയിരുന്നു. ഈ ആത്മവിശ്വാസവുമായാണ് ബിജെപി നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. മുഖ്യമന്ത്രി പേമ ഖണ്ഡു ഉള്‍പ്പെടെയുള്ളവരായിരുന്നു സംസ്ഥാനത്ത് നിന്ന് എതിരില്ലാതെ വിജയിച്ചത്. 2019 ല്‍ 41 സീറ്റില്‍ വിജയിച്ച ബിജെപി ഈ തെരഞ്ഞെടുപ്പില്‍ അതിന് മുകളിലുള്ള വിജയമാണ് നടത്തിയത്.