നാളെ ദേശീയ മെഡിക്കൽ ബന്ദ്, മെഡിക്കൽ ബില്ലിനെതിരെ പ്രതിഷേധം കനക്കുന്നു

ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്‍ അവതരിപ്പിക്കുന്ന ജനുവരി രണ്ടിന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ [ഐ എം എ] നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍ ദേശീയതലത്തില്‍ പണിമുടക്കും. കേന്ദ്ര സര്‍ക്കാരിന്റെ വികലമായ മെഡിക്കല്‍ നയത്തില്‍ പ്രതിഷേധിച്ചാണ് ഡോക്ടര്‍മാര്‍ പണിമുടക്കുന്നതെന്ന് ഐഎംഎ ഭാരവാഹികള്‍ അറിയിച്ചു. സംസ്ഥാനത്ത് നാളെ രാവിലെ ആറ് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെയാണ് പണിമുടക്ക്.

ഒ പിയും വാർഡുകളിൽ പരിശോധനയും ഡോക്ടര്‍മാര്‍ ബഹിഷ്‌കരിക്കുമെന്നും എന്നാല്‍ അത്യാഹിത വിഭാഗത്തില്‍ സേവനം ലഭ്യമാക്കാന്‍ ശ്രദ്ധിക്കുമെന്നും ഐഎംഎ ഭാരവാഹികള്‍ അറിയിച്ചു. നാളെ സ്വകാര്യ പ്രാക്ടീസും ബഹിഷ്‌കരിക്കും.കേരളത്തിൽ പണിമുടക്കുന്ന ഡോക്ടര്‍മാര്‍ രാവിലെ 11 മണിക്ക് രാജ്ഭവന്‍ മാര്‍ച്ച് നടത്തും. പൊതുജനങ്ങള്‍ നാഷനല്‍ മെഡിക്കല്‍ കമ്മിഷന്‍ ബില്‍ എന്താണെന്നു മനസ്സിലാക്കണമെന്നും ജനങ്ങളുടെ ജീവനു തന്നെ ഭീഷണിയായ ബ്രിഡ്ജ് കോഴ്‌സുകള്‍ നടത്തി മുറി വൈദ്യന്‍മാരെ സൃഷ്ടിക്കാനും അനര്‍ഹരായവരെ ആധുനിക വൈദ്യശാസ്ത്രത്തിന്റെ ഭാഗമാക്കാനുള്ള ശ്രമം തടയണമെന്നും സംഘടന ആവശ്യപ്പെട്ടു.

പ്രതിഷേധത്തിന്റെ ഭാഗമായി ഇന്നലെ വൈകീട്ട് ആറുമണി മുതല്‍ രാജ്ഭവന് മുന്നില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ സമരം തുടങ്ങിയിരുന്നു. ഹോമിയോ, ആയുര്‍വേദം, യുനാനി തുടങ്ങിയ ചികിത്സ രീതികള്‍ പഠിച്ചവര്‍ക്ക് മറ്റൊരു ബ്രിഡ്ജ് കോഴ്സിലൂടെ അലോപതിയിലും ചികില്‍സ നടത്താനുള്ള അനുമതി മെഡിക്കല്‍ കമ്മീഷന്‍ ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. എംബിബിഎസ് പാസാകുന്നവര്‍ക്ക് നെക്സ്റ്റ് പരീക്ഷ എഴുതിയാല്‍ മാത്രമേ പ്രാക്ടിസ് ചെയ്യാനാകൂ എന്നും ബില്ലില്‍ പറയുന്നു. ഗ്രാമ പ്രദേശങ്ങളിലെ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാനാണ് ഈ നടപടി എന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. എന്നാല്‍ നടപടി വ്യാജവൈദ്യത്തിന് കാരണമാകുമെന്നാണ് ഐഎംഎയുടെ ആരോപണം.