'മമത പങ്കെടുക്കണം, തത്സമയം സംപ്രേഷണം ചെയ്യണം'; ചർച്ചയിൽ പങ്കെടുക്കാൻ വ്യവസ്ഥകള്‍ മുന്നോട്ടുവെച്ച് സമരത്തിലിരിക്കുന്ന ഡോക്ടർമാർ

സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാകാന്‍ വ്യവസ്ഥകള്‍ മുന്നോട്ടുവെച്ച് കൊൽക്കത്തയിൽ സമരത്തിലിരിക്കുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍. ചര്‍ച്ചയ്ക്കായി 30 അംഗ ടീം ഉണ്ടായിരിക്കും, തത്സമയം സംപ്രേഷണം വേണം, മുഖ്യമന്ത്രി മമതാ ബാനര്‍ജി തന്നെ ചർച്ചയിൽ പങ്കെടുക്കണം തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാർ മുന്നോട്ടുവെച്ചത്.

എന്നാല്‍ 10-15 അംഗ പ്രതിനിധി സംഘത്തെ അയക്കാനാണ് സർക്കാർ ഡോക്ടർമാരോട് ആവശ്യപ്പെട്ടത്. ബുധനാഴ്ച പുലര്‍ച്ചയാണ് സംസ്ഥാന സര്‍ക്കാര്‍ ഡോക്ടര്‍മാരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചത്. അതേസമയം ചര്‍ച്ചയില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പങ്കെടുക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

ആർജി കർ മെഡിക്കല്‍ കോളേജിലെ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ വിനീത് ഗോയല്‍, സംസ്ഥാന ആരോഗ്യ സെക്രട്ടറി, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍, ഹെല്‍ത്ത് സര്‍വീസ് ഡയറക്ടര്‍ എന്നിവരെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ആരോഗ്യ വകുപ്പ് ആസ്ഥാനത്തിന് മുമ്പിലാണ് ഡോക്ടര്‍മാര്‍ സമരം നടത്തിവരുന്നത്.