കേന്ദ്രത്തോട് സുപ്രീം കോടതി;'വിജയ് മല്ല്യയെയും, ലളിത് മോഡിയെയും തിരിച്ചു കൊണ്ടു വരാത്തതെന്തെ?, കോടതി ഉത്തരവ് മാനിക്കാത്തത് എന്തുകൊണ്ട്?'

കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രിം കോടതി. മദ്യാരാജാവ് വിജയ് മല്ല്യയെയും, ലളിത് മോഡിയെയും ഇന്ത്യയിലേക്ക് തിരിച്ചു കൊണ്ടുവരാനും നിയമനടപടികള്‍ സ്വീകരിക്കാനും സര്‍ക്കാരിന് എന്താണ് മടിയെന്നു കോടതി ചോദിച്ചു. സുപ്രീം കോടതിയുടെ ഉത്തരവുകളെ മാനിക്കാത്തത് എന്തുകൊണ്ടാണെന്നും ഇത്തരം മനോഭാവങ്ങള്‍ എന്തുകൊണ്ടാണ് ഉണ്ടാകുന്നതെന്നും കോടതി ചോദിച്ചു. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് രൂക്ഷ പരാമര്‍ശങ്ങള്‍ നടത്തിയത്.

ജാമ്യം ലഭിച്ച ശേഷം യു കെയിലേക്ക് പോവുകയും പിന്നീട് തിരിച്ചു വരാതിരിക്കുകയും ചെയ്ത വനിതാ വ്യവസായി റിതികാ അവസ്തിയുടെ കേസ് പരിഗണിക്കവേ ആയിരുന്നു മല്യ- ലളിത് മോഡി വിഷയത്തില്‍ കോടതി പരാമര്‍ശം നടത്തിയത്.

വിജയ് മല്യയെയും ലളിത് മോഡിയെയും ഇന്ത്യയിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ ഇച്ഛാശക്തിയെയും കോടതി ചോദ്യം ചെയ്തു. ആരോ ഈ രാജ്യത്തുനിന്ന് കടന്നുകളഞ്ഞു. കഴിഞ്ഞ എട്ടുമാസമായി ഞങ്ങള്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ചു കൊണ്ടേയിരിക്കുന്നു. എന്നാല്‍ നിങ്ങള്‍ യാതൊന്നും ചെയ്യുന്നില്ല. എന്താണ് നടക്കുന്നതെന്ന് നിങ്ങള്‍ പറഞ്ഞേ മതിയാകൂ. എന്തുകൊണ്ടാണ് നടപടി സ്വീകരിക്കാത്തത്- കേന്ദ്രത്തിനും വിദേശകാര്യമന്ത്രാലയത്തിനും വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിങ്ങിനോട് കോടതി ആരാഞ്ഞു. വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറിമാരെ വിശദീകരണം ആവശ്യപ്പെട്ട് വിളിച്ചു വരുത്തേണ്ടി വരുമെന്നും കോടതി പറഞ്ഞു.