ഗോ സംരക്ഷണ അക്രമങ്ങളില്‍ നടപടി കടുപ്പിച്ച് സുപ്രീം കോടതി; മൂന്ന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കോടതിയലക്ഷ്യ നോട്ടീസ്

ഗോ സംരക്ഷണ അക്രമങ്ങളില്‍ നടപടി കടുപ്പിച്ച് സുപ്രീം കോടതി. രാജസ്ഥാന്‍,ഹരിയാന,ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്ക്,കോടതിയലക്ഷ്യത്തിനുള്ള നോട്ടീസ് അയച്ചു. ഗോ സംരക്ഷണത്തിന്റെ പേരില്‍ രാജ്യമാകമാനം നടക്കുന്ന അക്രമങ്ങള്‍ നിയന്ത്രിക്കണമെന്നാവശ്യട്ട് കഴിഞ്ഞ സെപ്റ്റംബറില്‍ സുപ്രീംകോടതി 26 സംസ്ഥാനങ്ങള്‍ക്ക് ഉത്തരവ് നല്‍കിയിരുന്നു. എന്നാല്‍ അതിനുശേഷവും ഗോ സംരക്ഷണത്തിന്റെ പേരില്‍ രാജ്യത്ത് അക്രമവും കൊലപാതകങ്ങളും നടക്കുന്ന പശ്ചാത്തലത്തിലാണ് സുപ്രീം കോടതിയുടെ പുതിയ നടപടി. രാജസ്ഥാന്‍,ഹരിയാന,ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്കാണ് സുപ്രീം കോടതി ,കോടതിയലക്ഷ്യത്തിനുള്ള നോട്ടീസ് അയച്ചിരിക്കുന്നത്. ഈ മൂന്ന് സംസ്ഥാനങ്ങളും കോടതി ഉത്തരവ് പാലിക്കുന്നതില്‍ വീഴ്ച്ച വരുത്തിയെന്നാണ് കോടതിയുടെ കണ്ടെത്തല്‍. ഈ മൂന്ന് സംസ്ഥാനങ്ങളിലും ബിജെപിയാണ് അധികാരത്തിലുള്ളത്. സെപ്റ്റംബര്‍ മൂന്നിനകം സംസ്ഥാനങ്ങള്‍ കോടതിക്ക് മറുപടി നല്‍കണം.

തുഷാര്‍ ഗാന്ധി സുപ്രീം കോടതിക്ക് നല്‍കിയ പരാതിയെത്തുടര്‍ന്നായിരുന്നു നടപടി. കഴിഞ്ഞ സെപ്റ്റംബര്‍ ആറിനാണ് 26 സംസ്ഥാനങ്ങളോട് സുപ്രീം കോടതി ഗോ സംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന ആക്രമങ്ങളെ നിയന്ത്രിക്കണമെന്നും, പ്രതിരോധിക്കണമെന്നും മേലില്‍ അക്രമങ്ങള്‍ ഉണ്ടാകാതിരക്കാനുള്ള ജാഗ്രത പുലര്‍ത്തണമെന്നും പറഞ്ഞത്. ഇതിനായി സംസ്ഥാനങ്ങള്‍ നോഡല്‍ ഓഫിസര്‍മാരെ ചുമതലപ്പെടുത്തണം.ഹൈവേ പെട്രോളിംഗുകള്‍ ശക്തപ്പെടുത്തി കോടതിയെ സ്ഥിതിഗതികള്‍ അറിയിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

ഇത് സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് അവരുടേതായ തീരുമാനങ്ങളെടുക്കാമെന്ന നിലപാടെടുത്ത കേന്ദസര്‍ക്കാരിനെയും കോടതി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.2015ല്‍ ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ ഗോ സംരക്ഷകര്‍ അടിച്ച് കൊന്ന മുഹമ്മദ് അഖ്്‌ളാക്കിന്റെ കൊലപാതകമാണ് രാജ്യത്ത് ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അക്രമം.ജുലൈയില്‍ 4 ദളിത് യുവാക്കളെ കെട്ടിയിട്ട് ചാട്ടയടിക്കുന്നതും,പെഹ്‌ലു ഖാനെന്ന മധ്യവയസ്‌കനെ തല്ലിക്കൊല്ലുന്നതുമെല്ലാം രാജ്യത്ത് വലിയ ചര്‍ച്ചയായിരുന്നു.ഗോ രക്ഷയുടെ പേര്് പറഞ്ഞ് രാജ്യത്ത് ചിലര്‍ അക്രമങ്ങള്‍ അഴിച്ചുവിടുകയാണെന്ന് പ്രധാനമന്ത്രിക്ക് പോലും പറയേണ്ടി വന്നു.