ഏഴെട്ടു തവണ കരണത്തടിച്ചു; സ്വാതി ആര്‍ത്തവമാണെന്ന് പറഞ്ഞിട്ടും നെഞ്ചത്തും വയറ്റിലും ചവിട്ടി; മുടി പിടിച്ച് തറയിലൂടെ വലിച്ചിഴച്ചു; കെജ്‌രിവാളിന്റെ വസതിയിലെ പീഡനം വിവരിച്ച് എഫ്‌ഐആര്‍

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിയില്‍ തനിക്ക് നേരിട്ടത് ക്രൂര പീഡനമെന്ന് സ്വാതി മലിവാള്‍. ഡല്‍ഹി പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിലാണ് അവര്‍ നേരിട്ട പീഡനങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. കെജ്‌രിവാളിന്റെ പേഴ്‌സനല്‍ അസിസ്റ്റന്റായ ബിഭവ് കുമാര്‍ ഏഴെട്ടു തവണ കരണത്തടിക്കുകയും മുടി ചുരുട്ടിപ്പിടിച്ച് തറയിലൂടെ വലിച്ചിഴച്ച് വയറ്റിലും നെഞ്ചത്തും ഇടുപ്പിലും ചവിട്ടി.

തിങ്കളാഴ്ച രാവിലെ ഒമ്പതോടെയാണ് ഫ്‌ലാഗ് സ്റ്റാഫ് റോഡിലെ കെജ്‌രിവാളിന്റെ വീട്ടില്‍ എത്തിയതെന്ന് സ്വാതിയുടെ മൊഴിയില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ സഹായിയെ ബന്ധപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ ഒരു പ്രതികരണവുമുണ്ടായില്ല. കെജ്‌രിവാളിനെ കാത്ത് സ്വീകരണമുറിയില്‍ ഇരിക്കുമ്പോള്‍ ബിഭവ് കുമാര്‍ അവിടേക്ക് കടന്നുവന്നു.

ഒരു പ്രകോപനവുമില്ലാതെ മുടി ചുരുട്ടിപ്പിടിച്ച് മേശയില്‍ ഇടിച്ചു. സ്വീകരണ മുറിയിലൂടെ വലിച്ചിഴച്ചു. തനിക്ക് ആര്‍ത്തവ ദിനം കൂടിയായിരുന്നതിനാല്‍ കടുത്ത വേദനയുണ്ടെന്നും മര്‍ദിക്കരുതെന്ന് അപേക്ഷിച്ചിട്ടും ബിഭവ് മര്‍ദനം തുടര്‍ന്നുവെന്നും സ്വാതി പറഞ്ഞു.  ബഹളം വെച്ചിട്ടും ഒരു ഇടപെടാന്‍ തയാറായില്ല.

ഒരു പ്രകോപനവുമില്ലാതെയാണ് ബിഭവ് ആക്രമിച്ചത്. ഒരുഘട്ടത്തില്‍ സ്വയം പ്രതിരോധത്തിനായി ബൈഭവിന് കാലുകള്‍ കൊണ്ട് തള്ളിമാറ്റി. അപ്പോള്‍ മനപൂര്‍വം ഷര്‍ട്ടില്‍ പിടിച്ച് വലിച്ചിഴച്ചുവെന്നും സ്വാതിയുടെ മൊഴിയിലുണ്ട്. സംഭവിച്ചതിന്റെ കടുത്ത ആഘാതത്തിലായിരുന്നു ഞാന്‍. തുടര്‍ന്ന് 112ല്‍ വിളിച്ച് സംഭവം റിപ്പോര്‍ട്ട് ചെയ്തു. സെക്യൂരിറ്റി ജീവനക്കാര്‍ സ്വാതിയെ മര്‍ദിക്കുന്നത് തടയുന്നതിന് പകരം ബിഭവിന്റെ നിര്‍ദേശമനുസരിച്ച് പുറത്താക്കുകയായിരുന്നു.

Read more

പൊലീസിനെ കാത്തുനില്‍ക്കാന്‍ പോലും സമ്മതിക്കാതെ അവര്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നിന്ന് പുറത്താക്കിയെന്നും സ്വാതി പറയുന്നു. കഴിഞ്ഞ ദിവസം രാത്രി പൊലീസ് അകമ്പടിയോടെ സ്വാതി എയിംസിലെ ട്രോമ സെന്ററില്‍ വൈദ്യ പരിശോധനക്ക് പോയിരുന്നു. ബിഭവ് കുമാര്‍ ഒളിവിലാണ്. ഇയാളെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് സംഘം അന്വേഷണം ഊര്‍ജിതമാക്കി. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരണമാണ് സ്വാതിയുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഔദ്യോഗിക വസതിയില്‍ നടന്ന മൊഴിയെടുപ്പ് നാലു മണിക്കൂര്‍ നീണ്ടുനിന്നു. അതേസമയം ബിഭവ് കുമാറിനെ ചോദ്യം ചെയ്യാന്‍ കേന്ദ്ര വനിതാ കമ്മീഷന്‍ വിളിപ്പിച്ചിട്ടുണ്ട്.