ക്യൂ നിന്ന് മടുക്കേണ്ട; ആ അവശ്യ സാധനവും ഇനി സ്വിഗ്ഗി പിള്ളേർ വീട്ടിൽ കൊണ്ടുത്തരും!

മദ്യം ഫുഡ് ഡെലിവറിയിൽ ഉൾപ്പെടുത്താനുള്ള പദ്ധതിയുമായി സ്വിഗ്ഗി, ബിഗ്ബാസ്‌ക്കറ്റ്, സൊമാറ്റോ തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ. ബിയർ, വൈൻ തുടങ്ങിയ ആൽക്കഹോൾ ഉൽപ്പന്നങ്ങളുടെ ഡെലിവറി ഉടൻതന്നെ ആരംഭിക്കുമെന്നാണ് സൂചന. മദ്യവിൽപ്പന ശാലകളിൽ നിന്ന് മദ്യം വാങ്ങുന്നതിന് ബുദ്ധിമുട്ടുകൾ നേരിടുന്ന സ്ത്രീകളെയും മുതിർന്ന പൗരന്മാരെയും ലക്ഷ്യം വെച്ചാണ് പദ്ധതി പരിഗണിക്കുന്നത്.

കേരളം, ന്യൂഡൽഹി, കർണാടക, ഹരിയാന, പഞ്ചാബ്, തമിഴ്‌നാട്, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇതുമായി ബന്ധപ്പെട്ട പൈലറ്റ് പ്രോജക്ടുകൾ നടത്തുന്നുണ്ടെന്ന് എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. പദ്ധതിയുടെ ഗുണദോഷങ്ങൾ പ്ലാറ്റ്‌ഫോമുകൾ പരിശോധിക്കുകയാണെന്ന് എക്‌സിക്യൂട്ടീവുകൾ വ്യക്തമാക്കി. നിലവിൽ ഒഡീഷയിലും പശ്ചിമ ബംഗാളിലും മദ്യം ഹോം ഡെലിവറി ചെയ്യാൻ അനുമതിയുണ്ട്.

‘വലിയ നഗരങ്ങളിൽ താമസമാക്കിയവർ, ഭക്ഷണത്തോടൊപ്പം മിതമായ രീതിയിൽ മദ്യം കഴിക്കുന്ന ആളുകൾ, പരമ്പരാഗത മദ്യവിൽപ്പന ശാലകളിൽ നിന്നും കടകളിൽ നിന്നും മദ്യം വാങ്ങുന്നത് അസുഖകരമായ അനുഭവം ആയി കരുതുന്ന സ്ത്രീകളും മുതിർന്ന പൗരന്മാരും തുടങ്ങിയവരെ ലക്ഷ്യം വെച്ചാണ് പദ്ധതി പരിഗണിക്കുന്നത്’- എക്കണോമിക് ടൈംസ് റിപ്പോർട്ടിൽ ഒരു എക്സിക്യുട്ടീവ് വ്യക്തമാക്കി.

പദ്ധതി നടപ്പിലാക്കുമ്പോൾ ഉണ്ടാകുന്ന ഗുണദോഷങ്ങളെക്കുറിച്ച് സംസ്ഥാന സർക്കാരുകൾ ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ നിന്ന് അഭിപ്രായം തേടിയതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു. ഓൺലൈൻ വഴിയുള്ള മദ്യ വിൽപ്പന നടപ്പിലാക്കുമ്പോൾ സുരക്ഷ ഉറപ്പു വരുത്തുമെന്നും പ്രായപരിധി ഉറപ്പാക്കപ്പെടുമെന്നും സ്വിഗ്ഗി കോർപ്പറേറ്റ് അഫയേഴ്സ് വൈസ് പ്രസിഡന്റ് വക്താവ് ദിങ്കെർ വശിഷ്ഠ് പറഞ്ഞു.

മഹാരാഷ്ട്ര, ജാർഖണ്ഡ്, ഛത്തീസ്ഗഡ്, അസം എന്നിവിടങ്ങളിൽ കോവിഡ് -19 ലോക്ക്ഡൗൺ സമയത്ത് നിയന്ത്രണങ്ങളോടെ താൽക്കാലികമായി മദ്യവിതരണം അനുവദിച്ചിരുന്നു. ഓൺലൈൻ ഡെലിവറികൾ പശ്ചിമ ബംഗാളിലും ഒഡീഷയിലും വിൽപ്പനയിൽ 20-30 ശതമാനം വർധനവിന് കാരണമായതായി റീട്ടെയിൽ വ്യവസായ എക്സിക്യൂട്ടീവുകൾ റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം കഴിഞ്ഞദിവസം ഫുഡ് ഡെലിവറി കമ്പനികളായ സ്വിഗ്ഗിയും സൊമാറ്റോയും പ്ലാറ്റ്‌ഫോം ഫീസ് 20 ശതമാനം ഉയർത്തിയിരുന്നു.